12-ാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ പ്രഖ്യാപനം, മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം, സര്‍ക്കാര്‍- പെന്‍ഷന്‍ ജീവനക്കാരുടെ അവശേഷിക്കുന്ന ഡിഎ, ഡിആര്‍ ഗഡുക്കള്‍ പൂര്‍ണ്ണമായും നല്‍കും, ആദ്യ ഗഡു ഡിഎ ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പവും ബാക്കി ഡിഎ, ഡിആര്‍ ഗഡുക്കള്‍ മാർച്ച് മാസത്തോടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പൊതുമേഖല സ്ഥാപനങ്ങളിലേയും ശമ്പള പരിഷ്‌കരിക്കുന്നതിനായി 12-ാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. ഈ കമ്മിഷൻ മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. അതുപോലെ ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തിന്‍റെ ശമ്പളത്തോടൊപ്പവും ബാക്കി ഡിഎ, ഡിആര്‍ ഗഡുക്കള്‍ മാർച്ച് മാസത്തോടെയും നല്‍കും എന്നാണ് പ്രഖ്യാപനം. സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.
ശമ്പള പരിഷ്‌കരണം സമയബന്ധിതമായി നടപ്പിലാക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്കീം പുനഃസ്ഥാപിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ 1 മുതല്‍ തുടങ്ങുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെൻഷനായി ലഭിക്കുമെന്ന് ഉറപ്പാക്കുകയും ഡിആർ അനുവദിക്കുന്ന പദ്ധതിയുമാണ് നടപ്പാക്കുക.
അതുപോലെ നിലവിലെ എൻപിഎസിൽ നിന്ന് അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാനുള്ള അവസരമുണ്ടായിരിക്കും. എൻപിഎസിൽ തുടരേണ്ടവർക്ക് അത് തുടരാം. ജീവനക്കാരുടേയും സർക്കാരിന്റേയും വിഹിതം പ്രത്യേക ഫണ്ടായി കൈകാര്യം ചെയ്യാനുള്ള സംവിധാനമുണ്ടായിരിക്കും. അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നിന് നടപ്പിൽ വരുത്തുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.






