Breaking NewsKeralaLead NewsNEWSNewsthen Specialpolitics

സംസ്ഥാന നേതൃത്വം പോലും അറിഞ്ഞില്ല; കെപിസിസി വാര്‍ റൂം നയിക്കാന്‍ വിവിഐപി യുവാവ്; കര്‍ണാകടയില്‍നിന്ന് ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള നിയമനം; കക്ഷി ആരെന്നറിയാന്‍ ഡല്‍ഹിക്ക് ഫോണ്‍കോളുകളുടെ പെരുമഴ; കെപിസിസി ഓഫീസില്‍നിന്ന് മാറ്റി വഴുതക്കാട് പ്രത്യേക കേന്ദ്രവും സജ്ജമാക്കും

തിരഞ്ഞെടുപ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യുദ്ധമാണ്. യുദ്ധത്തില്‍ തന്ത്രങ്ങളാണ് പ്രധാനം. തന്ത്രങ്ങള്‍ മെനയുന്ന ഇടമാണ് വാര്‍ റൂം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.പി.സി.സിയുടെ വാര്‍ റൂം ഇത്തവണ കര്‍ണാടകയില്‍ നിന്ന് തന്ത്രജ്ഞനെ ഇറക്കുകയാണ് എ.ഐ.സി.സി. നിയമന ഉത്തരവ് കണ്ട് ആളാരാണെന്ന് അറിയാന്‍ കേരള നേതാക്കള്‍ ഡല്‍ഹിക്ക് വിളിയോടു വിളിയായിരുന്നെന്നും ഡല്‍ഹി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തു.

തിരുവനന്തപുരം: രണ്ടു ടേം അധികാരത്തിനു പുറത്തിരിക്കേണ്ടിവന്ന കോണ്‍ഗ്രസിനെ വരും നിയമസഭാ തെരഞ്ഞെടുപ്പില്‍ സജ്ജമാക്കാന്‍ വാര്‍ റൂം ഒരുങ്ങുന്നു. കോണ്‍ഗ്രസിനുവേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ കെപിസിസിയുടെ വാര്‍ റൂം നയിക്കുക കര്‍ണാടകയില്‍നിന്നുള്ള വിവിഐപി യുവാവായിരിക്കുമെന്നും വിവരം. കര്‍ണാടക സ്പീക്കറും മന്ത്രിയുമായ കെ.ആര്‍. രമേശ് കുമാറിന്റെ മകന്‍ ഹര്‍ഷ കനാദം ആണ് കെ.പി.സി.സിയുടെ പുതിയ വാര്‍ റൂം ചെയര്‍മാന്‍. കര്‍ണാടകയിലെ വാര്‍ റൂമിലിരുന്ന് തന്ത്രങ്ങള്‍ പയറ്റിയ ഹര്‍ഷയെ സംസ്ഥാന നേതൃത്വത്തെ പോലും അറിയിക്കാതെയാണ് എ.ഐ.സി.സി കേരളത്തിലിറക്കുന്നത്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യുദ്ധമാണ്. യുദ്ധത്തില്‍ തന്ത്രങ്ങളാണ് പ്രധാനം. തന്ത്രങ്ങള്‍ മെനയുന്ന ഇടമാണ് വാര്‍ റൂം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.പി.സി.സിയുടെ വാര്‍ റൂം ഇത്തവണ കര്‍ണാടകയില്‍ നിന്ന് തന്ത്രജ്ഞനെ ഇറക്കുകയാണ് എ.ഐ.സി.സി. നിയമന ഉത്തരവ് കണ്ട് ആളാരാണെന്ന് അറിയാന്‍ കേരള നേതാക്കള്‍ ഡല്‍ഹിക്ക് വിളിയോടു വിളിയായിരുന്നെന്നും ഡല്‍ഹി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

രണ്ടുതവണ കര്‍ണാടക നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന കെ.ആര്‍. രമേശ് കുമാറിന്റെ മകന്‍ എന്ന ലേബല്‍ മാത്രമല്ല, ബിസിനസ് അനലിസ്റ്റായ ഹര്‍ഷയ്ക്കുള്ളത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വാര്‍ റൂമിലെ പ്രധാനിയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോടും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനോടും അടുത്ത ബന്ധമുള്ള ആളാണ് ഹര്‍ഷ.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ വാര്‍ റൂം ചെയര്‍മാനായിരുന്നത് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ എം.ലിജുവാണ്. ഇത്തവണ കെപിസിസി ഓഫീസില്‍ അല്ല വാര്‍ റൂം പ്രവര്‍ത്തിക്കുക. അതിനായി വഴുതക്കാട് പ്രത്യേക ഓഫീസ് സജ്ജമാക്കിയിട്ടുണ്ട്. ഹര്‍ഷ കനാദം വന്നാലുടന്‍ ഇനി തന്ത്രങ്ങളിലേക്ക് കടക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സംസ്ഥാന സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തേണ്ട മാസങ്ങളാണ് വരാനിരിക്കുന്നത്. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ സ്ത്രീപീഡന വിവാദങ്ങളും പാര്‍ട്ടിയിലെ കെട്ടുറപ്പില്ലായ്മയും കുറച്ചൊന്നുമല്ല കോണ്‍ഗ്രസിനെ കുഴക്കുന്നത്. കെപിസിസിയും യൂത്ത് കോണ്‍ഗ്രസും ഇക്കാലത്തിനിടെ പ്രഖ്യാപിച്ച പല പദ്ധതികളും പ്രാഥമിക ഘട്ടം പോലും പിന്നിട്ടിട്ടില്ല. യുത്ത് കോണ്‍ഗ്രസ് മുണ്ടക്കൈ ദുരിതബാധിതര്‍ക്കായി പ്രഖ്യാപിച്ച 30 വീടുകള്‍ എവിടെയെന്നാണ് ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകള്‍ ആവര്‍ത്തിച്ചു ചോദിക്കുന്നത്.

മറ്റൊരു വശത്ത് യൂത്ത് ലീഗ് നേതാവ് ഫിറോസിനെതിരേയും ആരോപണങ്ങള്‍ കടുപ്പിച്ച് കെ.ടി. ജലീല്‍ രംഗത്തുണ്ട്. കത്വ ഫണ്ട് തട്ടിപ്പ്, ദോത്തി ചാലഞ്ച്, വരുമാനമില്ലാതിരുന്നിട്ടും കോടികളുടെ നിക്ഷേപം, പ്രതിമാസം അഞ്ചുലക്ഷം വരുമാനം, ദേശീയപാതയ്ക്കരികില്‍ കോടികള്‍ വിലമതിക്കുന്ന വീട് എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് ഫിറോസ് നേരിടുന്നത്. ഫിറോസിനെതിരേ വിവിധ ഏജന്‍സികള്‍ക്കു പരാതികളും പോയിട്ടുണ്ട്. ഇക്കാര്യത്തില്‍ മുസ്ലിംലീഗിന്റെ പിന്തുണ ഫിറോസിനു ശക്തമായി ലഭിക്കുന്നില്ലെന്ന പ്രശ്‌നവുമുണ്ട്.

മറുവശത്ത് വി.ഡി. സതീശനെതിരേയും കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ ശക്തമായ നിലപാടിലാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ശക്തമായ നിലപാടാണ് വി.ഡി. സതീശന്‍ എടുത്തിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഏതാനും പോസ്റ്റുകള്‍ ഇടുന്നതിന് അപ്പുറം രാഹുലിന് ഇതുവരെ പൊതുരംഗത്തു സജീവമാകാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസിയുടെ ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു രംഗത്തുവന്നെങ്കിലും ആരുമറിയാതെ ഒളിച്ചു ചെയ്‌തെന്നായിരുന്നു ഇടതുപാര്‍ട്ടികളുടെ പരിഹാസം. ഫ്‌ളാഗ് ഓഫ് ചെയ്തത് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ടിന്റെ ബസാണെന്നും ആരോപണം ഉയര്‍ന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

നിലവില്‍ കോണ്‍ഗ്രസില്‍ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയുമാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി നോട്ടമിട്ടിരിക്കുന്നത്. അപ്പോള്‍ വി.ഡി. സതീശന്‍ എന്തു ചെയ്യുമെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ വി.ഡി. സതീശനൊപ്പംനിന്ന ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ഗ്രൂപ്പും എതിര്‍ പക്ഷത്ത് എത്തിയിട്ടുണ്ട്. ഇവരുടെ അണികളും വി.ഡിക്കെതിരേ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. സോഷ്യല്‍ മീഡിയയില്‍ കേക്കച്ചന്‍ എന്ന പേരിലായിരുന്നു ആക്രമണം.

സംസ്ഥാന സര്‍ക്കാരിനെതിരേ ഇടക്കാലത്ത് ഉയര്‍ന്ന പോലീസ് മര്‍ദന പരാതികളും ഇപ്പോള്‍ മറവിയിലേക്കുപോയി. അന്ന് സമരത്തിന് ഇറങ്ങിയ യൂത്ത് നേതാക്കള്‍ക്കെതിരേ കേസുണ്ടായതുമാത്രമാണു മെച്ചം. കോണ്‍ഗ്രസ് അനുകൂല പോലീസ് സംഘടനയില്‍നിന്നും നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനമുണ്ടായി.

കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന സര്‍ക്കാരിനെതിരേ കൊണ്ടുവന്ന എല്ലാ ആരോപണങ്ങളും കോടതിയില്‍ പരാജയപ്പെട്ടതും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനത്തിന് ഇടയാക്കി. കെ-ഫോണ്‍ ക്രമക്കേട്, എക്‌സാലോജിക്, മാസപ്പടി വിവാദങ്ങള്‍ എന്നിവയും കോടതികളില്‍ ദയനീയമായി പരാജയപ്പെട്ടു. ഇടതുപക്ഷ സഹകരണ ബാങ്കുകള്‍ക്കെതിരേ ഉയര്‍ത്തിക്കൊണ്ടുവരുന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസ് ബാങ്കുകളിലെ ക്രമക്കേടുകള്‍ ഉയര്‍ത്തി എല്‍ഡിഎഫ് പ്രതിരോധിച്ചതോടെ ആ നിലയ്ക്കുള്ള പ്രതിഷേധങ്ങളും അവസാനിച്ചു. ഇരിങ്ങാലക്കുട ഐടിയു ബാങ്കിനെതിരേയാണ് ഏറ്റവുമൊടുവില്‍ ആരോപണമുയര്‍ന്നത്. കോണ്‍ഗ്രസിന്റെ തൃശൂര്‍ ജില്ലയിലെ പ്രമുഖ നേതാവായ എംപി ജാക്‌സണിന്റെ നേതൃത്വത്തിലുള്ള ബാങ്കിന്റെ നിയന്ത്രണം നിലവില്‍ റിസര്‍വ് ബാങ്കിന്റെ കൈയിലാണ്.

നിലവില്‍ ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് സമരത്തിനുണ്ടെങ്കിലും പിന്നിലെ ചരടുകള്‍ അഴിച്ചുവരുമ്പോള്‍ അതെല്ലാം മുന്‍ ദേവസ്വം പ്രസിഡന്റുമാരിലും ഉദ്യോഗസ്ഥരിലും ചുമത്തി രക്ഷപ്പെടാമെന്ന വിശ്വാസമാണ് ഇടതുപക്ഷത്തിനുള്ളത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയില്‍ നല്‍കിയ മറുപടിയും ഈ സൂചന നല്‍കുന്നതാണ്. സഭയില്‍ ചര്‍ച്ചയ്ക്കു പ്രതിപക്ഷം തയാറാകാത്തത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ആവര്‍ത്തിച്ചു ചോദിക്കുന്നു. ഈ സാഹചര്യത്തിലാണ് കെപിസിസിയുടെ സോഷ്യല്‍ മീഡിയയടക്കം നിയന്ത്രിക്കാന്‍ പുറത്തുനിന്ന് ആളെ ഇറക്കുന്നത് എന്നതും സംസ്ഥാന കോണ്‍ഗ്രസിനെ സംബന്ധിച്ചു നിര്‍ണായകമാകുന്നത്.

 

karnataka-strategist-to-lead-kpcc-war-room

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: