കുടുംബ വഴക്ക്: രണ്ടാംഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നു; മൃതദേഹം കൊക്കയില്‍ തള്ളി; ‘ഭാര്യയുടെ മുന്നിലൂടെ വിദേശ വനിതകളെ വീട്ടിലെത്തിച്ചു, താഴെയും മുകളിലുമായി താമസം, വിയറ്റ്‌നാമിലെ സ്ത്രീ ജെസിയോട് എല്ലാം വെളിപ്പെടുത്തി’
സാം വിദേശവനിതകൾ ഉൾപ്പെടെയുള്ളവരുമായി പരസ്യബന്ധം പുലർത്തിയിരുന്നത് ജെസി ചോദ്യംചെയ്തിരുന്നു. ആറുമാസമായി എംജി യൂണിവേഴ്‌സിറ്റിയിൽ ടൂറിസം ബിരുദാനന്തര കോഴ്‌സ് പഠിക്കുകയായിരുന്നു സാം. ഇതിനിടെ സാം, ഭാര്യയെ ഈ വീട്ടിൽനിന്നും മാറ്റി മറ്റൊരിടത്ത് താമസിപ്പിക്കാൻ കോടതിയെ സമീപിച്ചു. എന്നാൽ, ജെസി കോടതിയിൽ ഇതിനെ എതിർത്തു.

തൊടുപുഴ: കുടുംബവഴക്കിനെ തുടർന്ന് രണ്ടാംഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു. മൃതദേഹം കൊക്കയിൽ തള്ളി. കോട്ടയം കാണക്കാരി കപ്പടക്കുന്നേൽ ജെസി(50)യുടെ മൃതദേഹമാണ് 60 കിലോമീറ്റർ അകലെ ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയിൽ കണ്ടെത്തിയത്. ഭർത്താവ് സാം കെ. ജോർജിനെ (59) പോലീസ് കസ്റ്റഡിയിലെടുത്തു. കാണക്കാരിയിൽനിന്ന് കാറിലാണ് ഇയാൾ മൃതദേഹം ചെപ്പുകുളത്ത് എത്തിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സാമിന്റെ ആദ്യഭാര്യ ഉപേക്ഷിച്ചുപോയശേഷം 1994-ലാണ് ജെസിയെ വിവാഹം ചെയ്തത്. എന്നാൽ വഴക്കിനെ തുടർന്ന് 15 വർഷമായി കാണക്കാരി രത്‌നഗിരിപ്പള്ളിക്ക് സമീപമുള്ള വീട്ടിൽ രണ്ട് നിലകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. ഈ വീട്ടിൽ സമാധാനപരമായി താമസിക്കാൻ നൽകിയ കേസിൽ ജെസിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി 2018-ൽ പാല അഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. സാമിന് ഇതേ വീട്ടിൽതന്നെ താമസിക്കാൻ ജെസി അനുവാദം നൽകി. വീട്ടിൽ കയറാതെ പുറത്തുനിന്ന് സ്റ്റെയർക്കെയ്സ് പണിതാണ് സാമിന് രണ്ടാംനിലയിൽ താമസസൗകര്യമൊരുക്കിയത്.
സാം വിദേശവനിതകൾ ഉൾപ്പെടെയുള്ളവരുമായി പരസ്യബന്ധം പുലർത്തിയിരുന്നത് ജെസി ചോദ്യംചെയ്തിരുന്നു. ആറുമാസമായി എംജി യൂണിവേഴ്‌സിറ്റിയിൽ ടൂറിസം ബിരുദാനന്തര കോഴ്‌സ് പഠിക്കുകയായിരുന്നു സാം. ഇതിനിടെ സാം, ഭാര്യയെ ഈ വീട്ടിൽനിന്നും മാറ്റി മറ്റൊരിടത്ത് താമസിപ്പിക്കാൻ കോടതിയെ സമീപിച്ചു. എന്നാൽ, ജെസി കോടതിയിൽ ഇതിനെ എതിർത്തു.
തനിക്കെതിരായി കോടതിയിൽനിന്ന് വിധി വന്നേക്കുമെന്ന് കരുതിയ സാം ഇവരെ കൊല്ലുകയായിരുന്നു. സെപ്റ്റംബർ 26-ന് രാത്രി ജെസി താമസിക്കുന്ന താഴത്തെ നിലയിലെത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. അടുത്തദിവസം പുലർച്ചെ കാറിൽ ചെപ്പുകുളം ചക്കുരംമാണ്ട് ഭാഗത്ത് എത്തി. റോഡിൽനിന്ന് മൃതദേഹം കൊക്കയിലേക്ക് തള്ളിയിട്ടു.
29-ന് ജെസിയെ സുഹൃത്ത് ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. ഇവർ കുറവിലങ്ങാട് പോലീസിൽ പരാതിപ്പെട്ടു. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ബെംഗളൂരുവിലുണ്ടെന്ന് മനസ്സിലാക്കി. പോലീസ് അവിടെയെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജെസിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ മക്കളായ സ്റ്റെഫി സാം, സോനു സാം, സാന്റോ സാം എന്നിവർ വിദേശത്താണ്. വൈക്കം ഡിവൈഎസ്‌പി ടി.പി. വിജയന്റെ നേതൃത്വത്തിൽ കുറവിലങ്ങാട് എസ്എച്ച് ഇ.അജീബ്, എസ്‌ഐ മഹേഷ് കൃഷ്ണൻ, എഎസ്‌ഐ ടി.എച്ച്. റിയാസ്, സിപിഒ പ്രേംകുമാർ എന്നിവർ ചേർന്നാണ് സാമിനെ അറസ്റ്റ് ചെയ്തത്.
സാമിന്റെ വഴിവിട്ട ജീവിതത്തിന് വിലങ്ങുതടിയായിനിന്ന ജെസിയെ കൊലപ്പെടുത്താൻ പദ്ധതി ഒരുക്കിയത് ഒരുവർഷം മുമ്പ്. ഇരുനിലവീട്ടിൽ പരസ്പരബന്ധമില്ലാതെ താമസിച്ചിരുന്ന സമയങ്ങളിൽ ഇയാൾ വിദേശ വനിതകൾ ഉൾപ്പെടെയുള്ളവരുമായി ജെസിയുടെ കൺമുമ്പിലൂടെ വീട്ടിൽ എത്തിയിരുന്നു. ഇവിടേക്ക് എത്തിയ സ്ത്രീകളോട് താൻ അവിവാഹിതനാണെന്ന് പറഞ്ഞാണ് എത്തിച്ചിരുന്നതും. എന്നാൽ വീട്ടിലെത്തുന്ന സ്ത്രീകളോട് താൻ സാമിന്റെ ഭാര്യയാണെന്നും മൂന്ന് മക്കളുണ്ടെന്നും ജെസി അറിയിച്ചിരുന്നു. ഇതോടെ പലരും വീട്ടിൽനിന്നും അപ്പോൾ തന്നെ മടങ്ങിയിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിയറ്റ്‌നാം സ്വദേശിയായ സ്ത്രീ താൻ ചതിക്കപ്പെട്ടാണ് ഇവിടെ എത്തിയതെന്നും തന്നോട് ക്ഷമിക്കണമെന്നും ജെസിയോട് പറഞ്ഞാണ് മടങ്ങിയത്. ജെസിയുടെ മൊബൈൽ നമ്പറും ഇവർ മേടിച്ചിരുന്നു. വിയറ്റ്‌നാം സ്വദേശിനിയെ സാം നിരന്തരമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇവർ ഒഴിഞ്ഞുമാറി.
തന്റെ ബന്ധം തകർത്ത ജെസിയെയും മകനായ സാന്റോയെയും കൊലപ്പെടുത്തുമെന്ന് ഇയാൾ വിദേശ വനിതയെ അറിയിച്ചു. ഇതിൽ ഭയന്ന ഇവർ വേഗം ഈ വിവരം മെസേജിലൂടെ ജെസിയെ അറിയിച്ചു. പരിചയമില്ലാത്തവരുമായി അധികം ബന്ധം സ്ഥാപിക്കരുതെന്നും സാം നിങ്ങളെ ഏതുവിധേനയും കൊലപ്പെടുത്താൻ ശ്രമിക്കുമെന്നും അറിയിച്ചു. ഇതേ തുടർന്ന് കുറേ മാസത്തേക്ക് ജെസി വളരെ കരുതലോടെയാണ് വീട്ടിൽ താമസിച്ചതെന്ന് ഇവരുടെ അഭിഭാഷകനായ അഡ്വ. ശശികുമാർ പറഞ്ഞു.
husband-kills-wife-suffocation-gorge-thodupuzha






