Breaking NewsCrimeIndiaLead NewsNEWSNewsthen SpecialReligionWorld

പാകിസ്താന് വന്‍ തിരിച്ചടി; ടിആര്‍എഫിന് പഹല്‍ഗാം ആക്രമണവുമായി ബന്ധമെന്ന് ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ റിപ്പോര്‍ട്ട്; എതിര്‍ക്കാതെ ചൈന; ലഷ്‌കറെ തോയ്ബയുടെ പിന്തുണയില്ലാതെ ആക്രമണം നടക്കില്ല; തരൂരിന്റെ നീക്കങ്ങള്‍ വിജയം കണ്ടോ?

മോണിട്ടറിംഗ് ടീമിന്റെ റിപ്പോര്‍ട്ട്  പുറത്തുവരണമെങ്കില്‍ ഐക്യരാഷ്ട്ര സഭയിലെ 1267 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഉപരോധ കമ്മിറ്റി അംഗീകരിക്കണം. അതിനാല്‍ ഈ റിപ്പോര്‍ട്ട് നിര്‍ണായകമാണെന്നും ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ന്യൂഡല്‍ഹി: പാകിസ്താന്റെയും ലഷ്‌കറെ തോയ്ബയുടെയും അവകാശവാദങ്ങള്‍ തള്ളി പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വം ദി ടെററിസ്റ്റ് ഫ്രണ്ടിനെന്ന് വ്യക്തമാക്കി ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍. അമേരിക്ക നേരത്തേ ടിആര്‍എഫിനെ തീവ്രവാദികളായി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഐക്യരാഷ്ട്ര സഭയുടെ രേഖകളില്‍ ഇടംപിടിച്ചിരുന്നില്ല. ഇപ്പോള്‍ ആദ്യമായി യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ തീവ്രവാദികളുടെ പങ്ക് വ്യക്തമാക്കിയത് ഇന്ത്യയുടെ നയതന്ത്ര വിജയമായും കണക്കാക്കുന്നു.

ഏപ്രില്‍ 22നു പഹല്‍ഗാം ആക്രമണമുണ്ടായതിനു മൂന്നു ദിവസത്തിനുശേഷം യുഎന്‍ പ്രസ്താവന പുറത്തിറക്കിയെങ്കിലും അതില്‍ ടിആര്‍എഫുമായി ബന്ധമുള്ള വാചകങ്ങള്‍ ഉപ്പെടുന്നതു തടഞ്ഞിരുന്നു. പാകിസ്താന്‍ സ്ഥിരം അംഗമല്ലെങ്കില്‍ പോലും പ്രസ്താവനയില്‍നിന്ന് ടിആര്‍എഫിനെ ബന്ധിപ്പിക്കുന്ന വാചകങ്ങള്‍ നീക്കുമെന്നു പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദറും വ്യക്തമാക്കിയിരുന്നു.

Signature-ad

അല്‍-ക്വയ്ദ, ഇസ്ലാമിക് സ്‌റ്റേറ്റ് എന്നിവയ്ക്കുള്ള ഉപരോധങ്ങള്‍ക്കായുളള അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇവരുമായി ടിആര്‍എഫിനെയും സുരഷാ കൗണ്‍സിലിന്റെ മോണിട്ടറിംഗ് ടീം ബന്ധിപ്പിച്ചിട്ടുള്ളത്. ഇവര്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം മുതലെടുക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നല്‍കുന്നു.

‘ഏപ്രില്‍ 22ന് അഞ്ചു തീവ്രവാദികള്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തുകയും 26 സിവിലിയന്‍മാരെ കൊലപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അന്നുതന്നെ ടിആര്‍എഫ് രംഗത്തുവന്നു. ഇവര്‍ ആക്രമണ സ്ഥലത്തിന്റെ ചിത്രവും അന്നു പുറത്തുവിട്ടിരുന്നു’- റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഇതേ അവകാശവാദം പിറ്റേന്നും ഇവര്‍ ആവര്‍ത്തിച്ചു. എന്നാല്‍, ഏപ്രില്‍ 26ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം നിഷേധിച്ചു. ഇതിനുശേഷം ടിആര്‍എഫിന്റെ ഭാഗത്തുനിന്ന് പ്രസ്താവനകള്‍ ഒന്നും ഉണ്ടായില്ല. മറ്റു തീവ്രവാദ സംഘടനകളും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ല. ഇപ്പോഴും മേഖലയിലെ പരസ്പര ബന്ധം ദുര്‍ബലമാണ്. തീവ്രവാദികള്‍ സംഘര്‍ഷം മുതലെടുക്കാന്‍ സാധ്യതയുണ്ട്’- റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടില്‍ ഏതെങ്കിലും രാജ്യത്തിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.

എന്നാല്‍, ലഷ്‌കറെ തോയ്ബയുടെ പിന്തുണയില്ലാതെ ഇത്തരമൊരു ആക്രമണം നടക്കില്ലെന്നും ലഷ്‌കറെയും ടിആര്‍എഫും തമ്മില്‍ ബന്ധമുണ്ടെന്നും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗമായ രാജ്യം വ്യക്തമാക്കുന്നു. ഇത് അമേരിക്കയാണെന്ന് പേരു വെളിപ്പെടുത്താത്ത സോഴ്‌സുകള്‍ വെളിപ്പെടുത്തിയെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്റെ പേരു പറഞ്ഞിട്ടില്ലെങ്കിലും യുഎന്‍ അംഗമായ ഒരു രാജ്യം റിപ്പോര്‍ട്ട് തിരസ്‌കരിച്ചിട്ടുണ്ടെന്നും ലഷ്‌കറെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അറിയിച്ചെന്നും ഇവര്‍ ദീര്‍ഘകാലമായി ഈ വാദം ഉന്നയിക്കുന്നുണ്ടെന്നും സോഴ്‌സ് ചൂണ്ടിക്കാട്ടി.

മോണിട്ടറിംഗ് ടീമിന്റെ റിപ്പോര്‍ട്ട്  പുറത്തുവരണമെങ്കില്‍ ഐക്യരാഷ്ട്ര സഭയിലെ 1267 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഉപരോധ കമ്മിറ്റി അംഗീകരിക്കണം. അതിനാല്‍ ഈ റിപ്പോര്‍ട്ട് നിര്‍ണായകമാണെന്നും ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ‘പാകിസ്താനു ടിആര്‍എഫുമായുള്ള ബന്ധം ഇനി നിഷേധിക്കാന്‍ കഴിയില്ല. കഴിഞ്ഞ ഏപ്രിലില്‍ പുറത്തിറക്കിയ പ്രസ്താവനയെ ഇവര്‍ പ്രതിരോധിച്ചിരുന്നു’ എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

1267 അംഗങ്ങളുള്ള ഉപരോധ സമിതിയാണ് അല്‍ക്വയ്ദ, ഇസ്ലാമിക് സ്‌റ്റേറ്റ്, ലഷ്‌കറെ, ജെയ്‌ഷെ മുഹമ്മദ് എന്നിവയടക്കമുള്ള തീവ്രവാദികളെ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 1990 മുതല്‍ ഇവയെല്ലാം തീവ്രവാദ പട്ടികയിലുണ്ട്. പാകിസ്താന്റെ അടുത്ത ചങ്ങാതിയായിട്ടും ചൈന ഒരിക്കല്‍ പോലും ടിആര്‍എഫ്, ലഷ്‌കറെ എന്നിവയെ ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍ത്തില്ല. മുമ്പ് പാകിസ്താനുമായുള്ള പ്രശ്‌നങ്ങളില്‍ ഐക്യരാഷ്ട്ര സഭയുടെ തീരുമാനങ്ങള്‍ക്കെതിരേ ചൈന ശക്തമായി രംഗത്തുവന്നിരുന്നു. ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസറിനെ തീവ്രവാദിയായി പ്രഖ്യാപിക്കുന്നത് എതിര്‍ത്തിരുന്ന ചൈന 2019ല്‍ ആണ് അനുമതി നല്‍കിയത്.

ദി റസിസ്റ്റന്റ് ഫ്രണ്ട്, പീപ്പിള്‍ എഗെയ്ന്‍സ്റ്റ് ഫാസിസ്റ്റ് ഫ്രണ്ട് എന്നിങ്ങനെ ആധുനികമായ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന ജിഹാദി സംഘങ്ങളെ വളര്‍ത്തുന്ന പാകിസ്താന്റെ നടപടികള്‍ക്കുള്ള തിരിച്ചടിയാണിതെന്നും ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ എന്നിവയില്‍നിന്നു ശ്രദ്ധ തിരിക്കാനാണ് ഇത്തരം സംഘടനകളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്നും ഐക്യരാഷ്ട്ര സഭാ വൃത്തങ്ങള്‍ പറഞ്ഞു.

ഏറെക്കാലത്തിനുശേഷം ആദ്യമായാണു ലഷ്‌കറെയെും പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളും ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ടില്‍ ഇടംപിടിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മേയില്‍ ഇന്ത്യയില്‍നിന്നുള്ള സംഘം അമേരിക്കയിലെത്തി 1267 അംഗ ഉപരോധ കമ്മിറ്റിക്കു മുന്നില്‍ തെളിവുകള്‍ നിരത്തിയിരുന്നു. ഐക്യരാഷ്ട്ര സഭയുടെ കൗണ്ടര്‍ ടെററിസം, കൗണ്ടര്‍ ടെററിസം കമ്മിറ്റി എക്‌സിക്യുട്ടീവ് ഡയറക്ടറേറ്റ് എന്നിവയുമായും ഇന്ത്യന്‍ സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. സുരക്ഷാ കൗണ്‍സില്‍ ടിആര്‍എഫിനെ തീവ്രവാദികളായി പ്രഖ്യാപിക്കണമെന്ന ആവശ്യവും അന്നുയര്‍ത്തിയിരുന്നു. 2024 നവംബറിലും ടിആര്‍എഫിനു ലഷ്‌കറെയുമായുള്ള ബന്ധം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മോണിട്ടറിംഗ് കമ്മിറ്റിക്കു മുമ്പില്‍ വച്ചിരുന്നു. ഇതിനു മുമ്പ് 2023ലും ടിആര്‍എഫ് ജമ്മു-കശ്മീരില്‍ പ്രവര്‍ത്തിക്കുന്നെന്ന സൂചന ഇന്ത്യ നല്‍കിയിരുന്നു.

ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘവും അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെത്തി ഇന്ത്യയുടെ നിലപാടു വ്യക്തമാക്കിയിരുന്നു. ഇതും ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ടിനെ സ്വാധീനിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്ന നീക്കമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. un-security-council-report-links-trf-to-pahalgam-attack

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: