
കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പള്ളി വികാരി കാസർകോട് കോടതിയിൽ കീഴടങ്ങി. അതിരുമാവ് സെൻ്റ് പോൾസ് ചർച്ച് വികാരി ഫാ. പോൾ തട്ടുപറമ്പിൽ ആണ് ഇന്നലെ (ശനി) ഉച്ചയ്ക്ക് ജില്ലാ സെഷന്‍സ് കോടതി രണ്ടിൽ ഹാജരായത്. ജൂണ്‍ ആദ്യവാരമാണ് ചിറ്റാരിക്കല്‍ പോലീസ്, പള്ളി വികാരിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
അതോടെ ഒളിവില്‍ പോയ വികാരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഹൈക്കോടതി ജാമ്യപേക്ഷ തള്ളി. തുടര്‍ന്ന് പ്രതിയെ ജഡ്ജി കെ. പ്രിയ ഓഗസ്റ്റ് 7 വരെ റിമാന്‍ഡ് ചെയ്തു. കേസെടുത്ത് ആഴ്ചകള്‍ പിന്നിടുമ്പോഴും വൈദികനെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് ഫാദര്‍ പോള്‍ തട്ടുപറമ്പിലിനെ വികാരി സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16-കാരനെ 2024 മേയ് 15 മുതല്‍ ഓഗസ്റ്റ് 13 വരെയുള്ള മൂന്ന് മാസകാലയളവില്‍ പോള്‍ തട്ടുപറമ്പില്‍ പലതവണ പീഡിപ്പിച്ചു. അള്‍ത്താര ബാലനായിരുന്ന കുട്ടിയെ പള്ളിയിലെ കപ്യാരാക്കിയിരുന്നു. ഈ കാലയളവിലായിരുന്നു പീഡനം. കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നതിന് തന്റെ വസതിയിലേക്കും മറ്റിടങ്ങളിലേക്കും പുരോഹിതന് കൊണ്ടുപോയിട്ടുണ്ടത്രേ. പല തവണ കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് സൂചന. സ്കൂള്‍ കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.
തുടര്‍ന്ന് അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയും അവര്‍ ചിറ്റാരിക്കല്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഫാദര്‍ പോള്‍ തട്ടുപറമ്പില്‍ ഒളിവില്‍ പോയി. അതിനിടെ വൈദികന് നിരപരാധിയാണെന്ന് കാണിച്ച് പൊലീസിന് കത്തുകള്‍ എഴുതാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഓഡിയോ സന്ദേശം ഇടവകവിശ്വാസികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമമായി ഇതിനെ പൊലീസ് സംശയിച്ചിരുന്നു. ഇദ്ദേഹത്തെ കണ്ടെത്താനായി ചെന്നൈ, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു.
പ്രതിയെ പിടികൂടുന്നതിനായി മൂന്ന് പ്രത്യേക അന്വേഷണ സ്ക്വാഡുകൾ രൂപീകരിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ബന്ധുക്കളെയും മറ്റും വികാരി ബന്ധപ്പെട്ടതായി വ്യക്തമായതിനെ തുടർന്നാണ് പോലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചത്.
എറണാകുളം സ്വദേശിയായ പോള്‍ തട്ടുപറമ്പില്‍ കണ്ണൂര്‍ ജില്ലയിൽ സേവനമനുഷ്ടിച്ച ശേഷം ഒന്നര വര്‍ഷം മുമ്പാണ് ചിറ്റാരിക്കലില്‍ ചുമതലയേറ്റത്. പീഡന വിവരം പുറത്ത് വന്നതോടെ വികാരി സ്ഥാനത്ത് നിന്നും, വൈദിക കൂട്ടായ്മയില്‍ നിന്നും പ്രതിയെ പുറത്താക്കിയിരുന്നു.
കീഴടങ്ങിയ വികാരിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു.






