KeralaNEWS

നേതാക്കളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട, പ്രവര്‍ത്തിക്കുന്നത് ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍; കുര്യന് മറുപടിയുമായി മാങ്കൂട്ടത്തില്‍

കൊച്ചി: യൂത്ത് കോണ്‍ഗ്രസിനെ എസ്എഫ്ഐയുമായി താരതമ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഏതെങ്കിലും ഒരുനേതാവിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. സംഘടനാബോധ്യത്തിന്റെ അടിസ്ഥാനത്തിലും ഈ നാട്ടിലെ പൊതുസമൂഹത്തിന് വേണ്ടിയുമാണ് പ്രവര്‍ത്തിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് എല്ലാം തികഞ്ഞുനില്‍ക്കുകയാണെന്ന അഭിപ്രായമില്ലെന്നും പരിഹരിക്കേണ്ടവ സംഘടനാ കമ്മിറ്റിയില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐയുടയും ഡിവൈഎഫ്ഐയുടെയും പ്രത്യയശാസ്ത്രം പിണറായി വിജയനും കുടുംബത്തിലുമായി ഒതുങ്ങിയെന്നും രാഹുല്‍ പറഞ്ഞു. നവകേരള സദസ്സിന്റെ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്തിയത് യൂത്ത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

അതേസമയം, യൂത്ത് കോണ്‍ഗ്രസിനെതിരായ തന്റെ വിമര്‍ശനം ബോധ്യത്തിന്റെ അടിസ്ഥാനത്തിലെണെന്നും അതില്‍ ദുരുദ്ദേശ്യമായി ഒന്നുമില്ലെന്നും പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. യോഗത്തില്‍ പറഞ്ഞത് സദുദ്ദേശ്യപരമായ നിര്‍ദേശമാണ്. ബഹൂഭൂരിപക്ഷം പഞ്ചായത്തുകളിലും യൂത്ത് കോണ്‍ഗ്രസിന് മണ്ഡലം പ്രസിഡന്റുമാരില്ല. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയിക്കണമെങ്കില്‍ ഓരോ പഞ്ചായത്തിലും കമ്മിറ്റികള്‍ വേണം. സമരത്തില്‍ പങ്കെടുത്താല്‍ ടിവിയില്‍ വരും. അതില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ജില്ലാ നേതൃത്വം പഞ്ചായത്തുകളിലേക്ക് പോകണമെന്നാണ് താന്‍ പറഞ്ഞതെന്നും കുര്യന്‍ പറഞ്ഞു.

അത് പാര്‍ട്ടിക്കുവേണ്ടി പറഞ്ഞ അഭിപ്രായമാണെന്നും കുര്യന്‍ പറഞ്ഞു. അതില്‍ എവിടെയാണ് ദോഷമെന്ന് അറിയില്ല. ആരെയും വിമര്‍ശിച്ചിട്ടില്ല. പാര്‍ട്ടിയുടെ താത്പര്യം നോക്കി ഉത്തമബോധ്യമുള്ള കാര്യമാണ് പറഞ്ഞത്. ഇപ്പോഴും തന്റെ അഭിപ്രായം ഇതാണ്. ടിവിക്കും സോഷ്യല്‍മീഡിയക്കും പുറത്തുമുള്ള നാല്‍പ്പത് ശതമാനം പേരെ ആര് അഡ്രസ് ചെയ്യുമെന്നും കുര്യന്‍ ചോദിച്ചു.

ചിലയിടങ്ങളില്‍ ഒരു ബൂത്തില്‍ ഒരാള്‍ പോലുമില്ല. അത് പരിഹരിക്കേണ്ടത് യൂത്ത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണ്. സിപിഎമ്മിന് ശക്തമായ കേഡര്‍ പാര്‍ട്ടിയാണ് ആ നിലയിലേക്ക് കോണ്‍ഗ്രസിനെ കൊണ്ടുപോകേണ്ടത് യൂത്ത് കോണ്‍ഗ്രസ് ആണ്. മുന്‍പ് അങ്ങനെയായിരുന്നു. ഇന്ന് അങ്ങനെയാണോ? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്റെ ജില്ലയില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ മത്സരിച്ചപ്പോള്‍ ആരെങ്കിലും ജയിച്ചോയെന്നും കുര്യന്‍ ചോദിച്ചു

 

Back to top button
error: