
തിരുവനന്തപുരം: നിലവില്‍ കേരളത്തിലുള്ള പാക്ക് പൗരന്മാര് 102 പേര്‍. ഇതില്‍ പകുതി പേരും ചികിത്സാ സംബന്ധമായ മെഡിക്കല്‍ വിസയില്‍ എത്തിയവരാണ്. കുറച്ചുപേര്‍ വ്യാപാര ആവശ്യങ്ങള്‍ക്കെത്തി. മെഡിക്കല്‍ വിസയിലെത്തിയവര്‍ ഈ മാസം 29നും മറ്റുള്ളവര്‍ 27നും മുന്‍പും രാജ്യം വിടണമെന്ന നിര്‍ദേശമാണു നല്‍കിയിട്ടുള്ളത്. ഇത് വിദേശകാര്യ മന്ത്രാലയം പാക്ക് പൗരന്‍മാരെ അറിയിച്ചു. തമിഴ്‌നാട്ടിലുള്ള ഇരുനൂറോളം പാക്ക് പൗരന്മാരെ തിരിച്ചയയ്ക്കാനുള്ള നടപടികളും തുടങ്ങി.
പാക്കിസ്ഥാന്‍ പൗരര്‍ക്കുള്ള എല്ലാത്തരം വീസ സേവനങ്ങളും ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനം. വിദ്യാര്‍ഥി വീസയിലും മെഡിക്കല്‍ വീസയിലും എത്തിയവര്‍ ഉള്‍പ്പെടെ മടങ്ങണം. പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. പാക്ക് പൗരര്‍ക്കു നിലവില്‍ അനുവദിച്ച എല്ലാ വീസകളുടെയും കാലാവധി ഈ മാസം 27നു കഴിഞ്ഞതായി കണക്കാകും. മെഡിക്കല്‍ വീസ ലഭിച്ചവര്‍ക്കു മടങ്ങാന്‍ 29 വരെ സമയമുണ്ട്. ഹിന്ദുക്കളായ പാക്ക് പൗരര്‍ക്കുള്ള ദീര്‍ഘകാല വീസയ്ക്കു മാത്രം വിലക്കില്ല.
സാര്‍ക്ക് വിസാ ഇളവു പദ്ധതിയിലൂടെ പാക്ക് പൗരര്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാനാകില്ലെന്നും അത്തരത്തില്‍ ഇതിനകം എത്തിയവര്‍ 48 മണിക്കൂറിനകം രാജ്യം വിടണമെന്നും കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. ഇവര്‍ക്കുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്. സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ ഇറക്കി.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഒറ്റപ്പെട്ടുപോയ 73 മലയാളികളെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്ന് നോര്‍ക്ക അറിയിച്ചു. 6 സംഘങ്ങളില്‍ ഉള്‍പ്പെട്ടവരാണിവര്‍. നേരത്തേ നോര്‍ക്കയുടെ ഹെല്‍പ്ലൈനില്‍ ഇവര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് ഇവരുമായുള്ള ബന്ധം നഷ്ടമായി. ഇതുവരെ 51 സംഘങ്ങളിലെ 560 ല്‍ അധികം മലയാളികളെ കണ്ടെത്തി കശ്മീരിനു പുറത്തെത്തിക്കാന്‍ കഴിഞ്ഞു.






