CrimeNEWS

രാവിലെ കുളിക്കടവില്‍നിന്ന് കയറിവരുന്നതു കണ്ടു; വെള്ളൂരില്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി

കോട്ടയം: ഒട്ടേറെ കേസുകളില്‍ പ്രതിയായി മോഷ്ടാവിനെ പൊലീസും നാട്ടുകാരും ചേര്‍ന്നു പിന്തുടര്‍ന്നു പിടികൂടി. കന്യാകുമാരി മന്‍കോട് സ്വദേശി എഡ്വിന്‍ ജോസ് (45) ആണു പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണു സംഭവം. വെള്ളൂര്‍ പടിഞ്ഞാറ്റുകാവ് ക്ഷേത്രത്തിനു സമീപം മൂവാറ്റുപുഴയാറിന്റെ തീരത്തെ കുളിക്കടവില്‍നിന്ന് എഡ്വിന്‍ കയറിവരുന്നതു കണ്ട് നാട്ടുകാര്‍ വെള്ളൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഓടിപ്പോകാന്‍ ശ്രമിച്ച പ്രതിയെ പൊലീസും നാട്ടുകാരും പിന്നാലെ പോയി പിടികൂടുകയായിരുന്നു. വ്യാഴാഴ്ച രാത്രി വെള്ളൂര്‍ ഫെഡറല്‍ ബാങ്കിനു സമീപത്തെ വീടിന്റെ കതകു കുത്തിത്തുറക്കാന്‍ ശ്രമം നടത്തുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നതോടെ പ്രതി കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ഇയാളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതു കണ്ടാണ് ഇന്നലെ രാവിലെ ചിലര്‍ക്കു സംശയം തോന്നിയത്. ഇയാളുടെ ബാഗില്‍ നിന്നു വാതിലുകളും പൂട്ടും തുറക്കുന്ന ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

Signature-ad

വൈക്കത്തും വെള്ളൂരിലും നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവാണ് ഒടുവില്‍ പിടിയിലായത്. കഴിഞ്ഞ ഒരാഴ്ചയായി വെള്ളൂരിലെ വിവിധ വീടുകളില്‍ എഡ്‌വിന്‍ ജോസ് മോഷണ ശ്രമം നടത്തിയിരുന്നു. ഇയാള്‍ക്കെതിരെ ഏറ്റുമാനൂര്‍, കോട്ടയം ഈസ്റ്റ്, കായംകുളം, തുടങ്ങിയ സ്റ്റേഷനുകളിലായി 25-ലധികം മോഷണകേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. റെയില്‍ വേ സ്റ്റേഷന്‍ പരിസരത്തെ വീടുകളില്‍ മോഷണം നടത്തി ട്രെയിനില്‍ രക്ഷപെടുന്നതായിരുന്നു ഇയാളുടെ രീതി.

Back to top button
error: