CrimeNEWS

ഇന്‍സ്റ്റഗ്രാം കമന്റിനെ തുടര്‍ന്ന് തര്‍ക്കം; ഹയര്‍സെക്കന്‍ഡറിക്കാരുടെ കയ്യാങ്കളി തടയാനെത്തിയ പ്രിന്‍സിപ്പലിന്റെ തലതല്ലിപ്പൊളിച്ചു

തിരുവനന്തപുരം: കാട്ടാക്കട പൂവച്ചല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കയ്യാങ്കളി. സംഭവത്തില്‍ പ്രിന്‍സിപ്പലിന് പരിക്ക്. വിദ്യാര്‍ത്ഥികളുടെ കയ്യാങ്കളി തടയാനെത്തിയ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കസേര ചുറ്റി അടിച്ചെന്നാണ് ആരോപണം. തലയ്ക്കു പരിക്കേറ്റ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പ്രിയയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമൂഹമാധ്യമങ്ങളിലെ കമന്റുകളെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. അക്രമത്തില്‍ പ്രിന്‍സിപ്പലിന് സാരമായ പരിക്കുണ്ട്.

സ്‌കൂളിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുടെ ഇന്‍സ്റ്റാഗ്രാമിലിട്ട കമന്റിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. കമന്റിനെ തുടര്‍ന്ന് ചിലര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. സ്‌കൂളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും തമ്മില്‍ മുന്‍പും പല തവണ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇത്തരം സംഭവങ്ങള്‍ പതിവായി ഉണ്ടാകുന്നത് കാരണം രക്ഷിതാക്കളുടെയും കുട്ടികളുടെയും ഒരു യോഗം ഇന്ന് സ്‌കൂളില്‍ വിളിച്ചിരുന്നു.

Signature-ad

ഈ യോഗത്തിനിടയിലാണ് വീണ്ടും വിദ്യാര്‍ഥികള്‍ അക്രമസക്തരായി ബഹളം വയ്ക്കുകയും സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തത്. ഇതിനിടെയാണ് കുട്ടികളെ ശാന്തമാക്കാന്‍ ഇടപെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രിയ ഇവര്‍ക്കിടയിലേക്ക് വന്നത്. എന്നാല്‍ സംഘര്‍ഷത്തിനിടെ പ്രിന്‍സിപ്പല്‍ വീഴുകയും നെറ്റിയില്‍ സാരമായി പരിക്കേല്‍ക്കുകയുമായിരുന്നു.

എന്നാല്‍ കസേര ചുറ്റി അടിച്ചതിനിടക്ക് പ്രിന്‍സിപ്പലിന് തല്ല് കൊണ്ടതാണെന്നും പറയുന്നുണ്ട്. ടീച്ചറെ ഉടന്‍ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കാട്ടാക്കട പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനായി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുമായി അധ്യാപകര്‍ ചര്‍ച്ച നടത്തിവരികയാണ്.

Back to top button
error: