KeralaNEWS

ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതല്‍ കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു പുനരന്വേഷണം നേരിടണമെന്നും ഒരു വര്‍ഷത്തിനകത്ത് വിചാരണ നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവില്‍ പിഴവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അന്വേഷണത്തിനെതിരെ ആന്റണി രാജു സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് സി.ടി.രവികുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസ് ഗുരുതരം ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

Signature-ad

ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. ഈ കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ആന്റണി രാജു ഹര്‍ജി സമര്‍പ്പിച്ചത്.

കേസില്‍ വാദം കേള്‍ക്കുന്നിതിനിടെ സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനും തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.

Back to top button
error: