KeralaNEWS

കടന്നല്‍ ആക്രമണം; സംസാരശേഷിയില്ലാത്ത യുവാവിന് ഗുരുതര പരുക്ക്

ഇടുക്കി: അടിമാലി ഇരുമ്പുപാലം കണ്ടമാലിപടിയിലെ കടന്നല്‍ ആക്രമണത്തില്‍, ഭിന്നശേഷിക്കാരനായ യുവാവിനു ഗുരുതരമായി പരുക്കേറ്റു. കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റുള്ളവര്‍ അടിമാലി, ഇരുമ്പുപാലം ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. കീപ്പുറത്ത് അബ്ദുല്‍ സലാമിനെയാണ് (35) കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ രാവിലെയാണ് സംഭവം. അബ്ദുല്‍ സലാമിന്റെ അയല്‍പക്കത്തുള്ള വീടിന്റെ ജലസംഭരണി വൃത്തിയാക്കുന്നതിനിടെയാണു കടന്നല്‍ക്കൂട്ടം ഇളകിയത്. തൊഴിലാളികളും വീട്ടുകാരും ഓടി മാറി. ഇതോടെയാണ് വീടിനു പുറത്തു നില്‍ക്കുകയായിരുന്ന അബ്ദുല്‍ സലാമിനെ കടന്നല്‍ക്കൂട്ടം ആക്രമിച്ചത്. സംസാരശേഷിയില്ലാത്തതിനാല്‍ നിലവിളിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കണ്ടെത്തിയ നാട്ടുകാര്‍ രക്ഷപ്പെടുത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.

Signature-ad

അതേസമയം, കോട്ടയം മുണ്ടക്കയത്തുണ്ടായ കടന്നല്‍ ആക്രമണത്തില്‍ അമ്മയ്ക്ക് പിന്നാലെ ചികിത്സയിലായിരുന്ന മകളും മരിച്ചിരുന്നു. പാക്കാനം കാവനാല്‍ തങ്കമ്മയാണ്(66) മരിച്ചത്. കടന്നല്‍ ആക്രമണത്തിന് പിന്നാലെ ചികിത്സയിലായിരുന്നു ഇരുവരും. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ തങ്കമ്മയുടെ അമ്മ കുഞ്ഞിപ്പെണ്ണ് (108) മരിച്ചിരുന്നു. കടന്നലുകളുടെ ആക്രമണത്തില്‍ വീട്ടിലെ സഹായിയായിരുന്ന ജോയി (75), അയല്‍വാസിയായ ശിവദര്‍ശന്‍ (24) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

Back to top button
error: