CrimeNEWS

സഹപാഠികളുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ ക്വട്ടേഷന്‍ കൊടുത്തു; പണം കൊടുക്കാതിരുന്നതോടെ ചെക്കനെ തൂക്കി ഗുണ്ടകള്‍!

കൊച്ചി: പണം നല്‍കാത്തതിനെ തുടര്‍ന്ന് ക്വട്ടേഷന്‍ ഏല്‍പ്പിച്ച വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയ ഗുണ്ട അറസ്റ്റില്‍. ഗുണ്ടയ്ക്ക് സഹായികളായി എത്തിയ സംഘത്തിലെ യുവാവ് പൊലീസ് അന്വേഷിച്ച് താമസസ്ഥലത്ത് എത്തിയപ്പോള്‍ കൈയില്‍ സ്വയംമുറിവേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇക്കഴിഞ്ഞ 17ന് വൈകിട്ട് കാക്കനാടാണ് സംഭവം.

സ്വകാര്യബസിലെ കണ്ടക്ടര്‍ ഇരങ്ങാലക്കുട അരിപുരം പുത്തുപുരവീട്ടില്‍ അക്ഷയ് ഷാജിയാണ് (22) ഇന്‍ഫോപാര്‍ക്ക് പൊലീസിന്റെ പിടിയിലായത്. പൊന്നാനി സ്വദേശിയും കൊച്ചിയില്‍ ഏവിയേഷന്‍ കോഴ്സ് വിദ്യാര്‍ത്ഥിയുമായ റിസാലാണ് (18) കൈയില്‍ മുറിവേല്പിച്ചത്. തൃക്കാക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് പ്രാഥമിക ചികിത്സനല്‍കി. മുറിവ് സാരമുള്ളതായിരുന്നില്ല. റിസാലിന്റെ രണ്ട് സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്.

Signature-ad

കളമശേരിയിലെ കോളേജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ എവിന്‍ വര്‍ഗീസിന്റെ പരാതിയിലാണ് അറസ്റ്റ്. എവിനെയും സഹപാഠികളായായ മെല്‍വിനെയുമാണ് ഗുണ്ട തട്ടിക്കൊണ്ടുപോയത്.

പരാതിക്കാരന്‍ പഠിക്കുന്ന കോളേജിലെ രണ്ട് ഡിപ്പോര്‍ട്ട്മെന്റിലെ വിദ്യാര്‍ത്ഥികള്‍ ഏതാനും നാളുകളായി വാക്കുതര്‍ക്കത്തിലായിരുന്നു. കഴിഞ്ഞദിവസം കോളേജിന് സമീപത്തെ തട്ടുകടയ്ക്ക് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പരാതിക്കാരന്റെ സുഹൃത്തിന് ഇടിയേറ്റ് മൂക്കിന് പരിക്കേറ്റിരുന്നു. ഇതില്‍ തിരിച്ചടി നല്‍കാനായിരുന്നു ക്വട്ടേഷന്‍.

ഗുണ്ട റിസാലിനെയും കൂട്ടരെയും വിളിച്ചുവരുത്തി. ഇതിനിടെ അടിപിടി മറ്റു വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ അറിഞ്ഞു. ഇതനുസരിച്ച് ഗുണ്ടയോടും സംഘത്തോടും മടങ്ങാന്‍ യുവാക്കള്‍ ആവശ്യപ്പെട്ടു. സഹായികളായി എത്തിയ റിസാലും സംഘവും മടങ്ങി. 15,000 രൂപ നല്‍കാതെ തിരികെ പോകില്ലെന്നും അല്ലെങ്കില്‍ ബൈക്കുമായി പോകുമെന്നും ഗുണ്ട വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി.

പണമില്ലെന്ന് പറഞ്ഞതോടെ പരാതിക്കാരന്റെ ബൈക്ക് ഗുണ്ട പിടിച്ചെടുത്ത് മെല്‍വിനെ ഭീഷണിപ്പെടുത്തി കയറ്റുകയായിരുന്നു. പന്തികേട് തോന്നിയതോടെ എവിനും ബൈക്കില്‍ കയറി. കാക്കനാട് മേഖലയിലെ വിവിധ ഭാഗങ്ങളിലൂടെ ഇവരുമായി പോയി. ഇതിനിടെ വിവരങ്ങള്‍ എവിന്‍ സുഹൃത്തിന് കൈമാറി. ഇയാള്‍ പൊലീസ് കണ്‍ട്രോള്‍റൂമിനെ അറിയിച്ചു.

സ്വര്‍ണമാല നല്‍കാമെന്നും കാക്കനാട് സെസില്‍ ഇറക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ഗുണ്ടയോട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളില്‍നിന്നു നേരിട്ട് വിവരം അറിഞ്ഞ പൊലീസ് സെസിന്റെ ഭാഗത്ത് എത്തിയിരുന്നു. പൊലീസിനെ കണ്ട് ഗുണ്ട സ്ഥലംവിട്ടു. ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: