KeralaNEWS

ഇടുക്കിയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ അനുവദിച്ച പണവുമായി കരാറുകാരന്‍ മുങ്ങി; പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ ദുരിതത്തിലായി ആദിവാസി കുടുംബങ്ങള്‍

ചെറുതോണി: ഇടുക്കിയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് പണിയാന്‍ അനുവദിച്ച പണവുമായി കരാറുകാരന്‍ മുങ്ങിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ആദിവാസി കുടുംബങ്ങള്‍. ജില്ല ആസ്ഥാനത്തിനടുത്തുള്ള മണിയാറന്‍കുടിക്കു സമീപമുള്ള ആദിവാസി കുടുംബങ്ങള്‍ക്കാണ് പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ ദുരിതത്തിലായത്.

2021ലാണ് വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറന്‍കുടിക്കു സമീപമുള്ള വട്ടമേട്, പെരുങ്കാല കുടികളിലുള്ള പതിനഞ്ചോളം ആദിവസി കുടുംബങ്ങള്‍ക്ക് ലൈഫ് മിഷനില്‍ വീട് അനുവദിച്ചത്.

Signature-ad

കുടുംബങ്ങള്‍ പെട്ടെന്ന് വീടുപണിതീര്‍ത്തു കിട്ടാന്‍ ഊരുമൂപ്പനു നിര്‍മാണ കരാര്‍ നല്‍കി. ഒരു വീടിനു ആറുലക്ഷം രൂപ വീതമാണ് പദ്ധതിയില്‍ അനുവദിച്ചത്. എന്നാല്‍ കരാറുകാരന്റെ ചതിയില്‍ കുടുംബങ്ങളുടെ വീട് പണി പാതി വഴിയിലായി.

ചില രാഷ്ടീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തോടെ പണി പൂര്‍ത്തിയായെന്നു കാണിച്ച് ഇയാള്‍ അനുവദിച്ച തുക മുഴുവന്‍ കൈക്കലാക്കി. എന്നാല്‍, വീടുകളുടെ പണി പകുതിപോലും പൂര്‍ത്തിയാക്കിയില്ല.

ഒന്നുരണ്ട് വീടുകളുടെ മേല്‍ക്കൂര വാര്‍ത്ത് നല്‍കി. ഒരെണ്ണത്തിന്റെ തറ മാത്രമാണ് പണിതത്. മൂന്നുമാസം മുമ്പ് കിട്ടിയ പണവുമായി കരാറുകാരന്‍ നാടുവിട്ടു. ഇതോടെ ചതിയില്‍ അകപ്പെട്ടു എന്ന് മനസ്സിലാക്കിയ കുടുംബങ്ങളില്‍ ചിലര്‍ സ്വന്തം കൈയില്‍നിന്നും പണം മുടക്കിയും കടം വാങ്ങിയും മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്തു.

മുന്‍പും ഇത്തരത്തില്‍ ഇയാള്‍ പണം തട്ടിയെടുത്തതിനാല്‍ വീടുപണി പാതി വഴിയില്‍ ഉപേക്ഷിച്ചിട്ടുണ്ടന്ന് ആരോപണമുണ്ട്. കരാറുകാരനെതിരെ പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് കുടുംബങ്ങള്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: