IndiaNEWS

ദേശീയപതാകയെ 21 തവണ സല്യൂട്ട് ചെയ്യണം; ജാമ്യത്തിന് ഉപാധിവെച്ച് മധ്യപ്രദേശ് ഹൈകോടതി

ഭോപ്പാല്‍: ‘പാകിസ്താന്‍ സിന്ദാബാദ്, ഹിന്ദുസ്ഥാന്‍ മൂര്‍ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചെന്ന കേസിലെ പ്രതിക്ക് ജാമ്യത്തിനായി വ്യത്യസ്ത ഉപാധികള്‍വെച്ച് മധ്യപ്രദേശ് ഹൈകോടതി. മാസത്തില്‍ രണ്ട് തവണ ദേശീയപതാകയെ 21 തവണ സല്യൂട്ട് ചെയ്യണമെന്നാണ് വ്യവസ്ഥ.

ഈ വര്‍ഷം മെയ് 17ന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിനെ തുടര്‍ന്നാണ് മധ്യപ്രദേശ് സ്വദേശി ഫൈസാനെ ഭോപ്പാല്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അന്ന് മുതല്‍ ഇയാള്‍ തടങ്കലിലാണ്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനാണ് പ്രതിയുടെ ലക്ഷ്യമെന്നും ഇയാളുടെ പ്രവൃത്തി ഐക്യവും ദേശീയോദ്ഗ്രഥനവും നിലനിര്‍ത്തുന്നതിന് ദോഷകരമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Signature-ad

അതേസമയം, ജസ്റ്റിസ് ദിനേഷ് കുമാര്‍ പലിവാള്‍ പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണ തുടരുന്നത് വരെ എല്ലാ മാസവും ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ച പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ ഹാജരാകണം. തുടര്‍ന്ന് ‘ഭാരത് മാതാകീ ജയ്’ മുഴക്കി പൊലീസ് സ്റ്റേഷനിലുള്ള ദേശീയ പതാക നോക്കി 21 തവണ സല്യൂട്ട് ചെയ്യണമെന്നാണ് ജാമ്യവ്യവസ്ഥയില്‍ പറയുന്നത്. ഇത് കൂടാതെ 50,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കുകയും വേണം.

പ്രതി മുദ്രാവാക്യം വിളിക്കുന്നതിന്റെ വിഡിയോ തങ്ങളുടെ കൈവശമുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. എന്നാല്‍, വിഡിയോ കോടതി മുമ്പാകെ ഹാജരാക്കാത്തതിനാല്‍ ജാമ്യാപേക്ഷ മാസങ്ങളോളം നീണ്ടു.

തുടര്‍ന്ന് സെപ്റ്റംബര്‍ 17ന് ഭോപ്പാലിലെ ഫോറന്‍സിക് സൈബര്‍ സെല്‍ ഡയറക്ടര്‍ അശോക് ഖാല്‍കോ കോടതി മുമ്പാകെ ഹാരജാകുകയുണ്ടായി. മധ്യപ്രദേശിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍നിന്നായി ലഭിച്ച 3400 വിഷയങ്ങള്‍ ഫോറന്‍സിക് സൈബര്‍ ലാബിന്റെ മുമ്പില്‍ പരിശോധനക്കായി കെട്ടിക്കിടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവ പരിശോധിക്കാന്‍ ആകെ നാല് പേര്‍ മാത്രമാണുള്ളതെന്നും വ്യക്തമാക്കി. തുടര്‍ന്ന് ഫോറന്‍സിക് സൈബര്‍ സെല്ലിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ഫൈസാനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് അഭിഭാഷകന്‍ ഹക്കീം ഖാന്‍ കോടതിയില്‍ അറിയിച്ചു. അതേസമയം, അയാള്‍ മുദ്രാവാക്യം വിളിക്കുന്നതായി ഒരു വിഡിയോയില്‍ കണ്ടുവെന്ന് അഭിഭാഷകന്‍ പറഞ്ഞതായി കോടതി വ്യക്തമാക്കി.

പ്രതി സ്ഥിരം കുറ്റവാളിയാണെന്നും ഇയാള്‍ക്കെതിരെ 14 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ സി.കെ മിശ്ര പറഞ്ഞു. അയാള്‍ ജനിച്ചുവളര്‍ന്ന രാജ്യത്തിനെതിരെ പരസ്യമായി മുദ്രാവാക്യം വിളിക്കുകയാണ്. ഈ രാജ്യത്ത് അയാള്‍ക്ക് സന്തോഷവും തൃപ്തിയും ഇല്ലെങ്കില്‍ അയാള്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച രാജ്യം ജീവിക്കാനായി തെരഞ്ഞെടുത്തോട്ടെയെന്നും സി.കെ മിശ്ര പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: