KeralaNEWS

വീടിന്റെ പാലുകാച്ചല്‍ കഴിഞ്ഞ് മടങ്ങിയത് ഒരുമാസം മുമ്പ്; നാടിന് നോവായി വിഷ്ണുവിന്റെ വിയോഗം

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വിഷ്ണുവിന്റെ മൃതദേഹം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിച്ചേക്കും. സിആര്‍പിഎഫ് കോബ്ര ബറ്റാലിയനിലെ ജവാന്‍മാരായിരുന്ന വിഷ്ണുവും ശൈലേന്ദ്രയും ഇന്നലെയാണ് മാവോയിസ്റ്റുകളുടെ കുഴി ബോംബ് ആക്രമണത്തില്‍ മരിച്ചത്.

10 വര്‍ഷത്തെ സൈനിക സേവന കാലത്തുടനീളം വിഷ്ണുവിന്റെ മനസ്സില്‍ ഒരു മോഹമേ ഉണ്ടായിരുന്നുള്ളൂ. സ്വന്തമായി ഒരു വീട് വയ്ക്കണം. കഴിഞ്ഞ മാസം ആറാം തീയതി ആ സ്വപ്നം സാക്ഷാത്കരിച്ചു.വിഷ്ണു സ്വന്തമായൊരു വീട് വച്ചു. വീടിന്റെ പാലുകാച്ചല്‍ ചടങ്ങും നടത്തി. ജീവിതത്തില്‍ താന്‍ കണ്ട ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ നിര്‍വൃതിയോടെ സൈന്യത്തിലേക്ക് മടങ്ങി പോയിട്ട് ഇന്ന് ഒരു മാസം പിന്നിടാനിരിക്കവെയാണ് കുടുംബത്തെ കണ്ണീരിലാഴ്ത്തികൊണ്ട് വിഷ്ണുവിന്റെ മരണവാര്‍ത്ത എത്തുന്നത്.

Signature-ad

ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ഇന്നലെ വൈകുന്നേരം നടന്ന മാവോയിസ്റ്റുകളുടെ കുഴി ബോംബ് ആക്രമണത്തിലാണ് വിഷ്ണു വീരമൃത്യു വരിച്ചത്. സില്‍ഗര്‍ സേനാ ക്യാമ്പില്‍ നിന്നും ടേക്കല്‍ഗുഡാമിലെ ക്യാമ്പിലേക്ക് ട്രക്കില്‍ സാധനവുമായി പോകവെയായിരുന്നു ആക്രമണം. വിഷ്ണുവും ഒപ്പം ഉണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ ശൈലേന്ദ്രയും വീരമൃത്യു വരിച്ചു.

അതേസമയം, വിഷ്ണുവിന്റെ മൃതദേഹം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിച്ചേക്കുമെന്ന് സേനാംഗങ്ങള്‍ അറിയിച്ചതായി കുടുംബം പറഞ്ഞു. പാലോട് ഫാം ജംഗ്ഷന്‍ അനിഴം ഹൗസില്‍ രഘുവരന്റേയും അജിതയുടേയും മകനാണ് അന്തരിച്ച വിഷ്ണു. ഭാര്യ നിഖില തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയില്‍ നഴ്‌സാണ്. നിര്‍ദേവ്, നിര്‍വിന്‍ എന്നിവരാണ് മക്കള്‍.

 

 

Back to top button
error: