IndiaNEWS

ഡൽഹിയിൽ പോലീസുകാരനെ വെടിവച്ചു കൊന്നു

ന്യൂഡൽഹി: തിരക്കേറിയ ഫ്ലൈ ഓവറില്‍ വച്ച്‌ പൊലീസുകാരനെ വെടിവച്ച്‌ കൊന്നു.പൊലീസ് ഓഫീസറെ വെടിവച്ച ശേഷം അക്രമിയും സ്വയം വെടിവച്ച്‌ ജീവനൊടുക്കി.

വടക്ക് കിഴക്കൻ ഡല്‍ഹിയിലെ മീറ്റ് നഗർ ഫ്ലൈ ഓവറിൽ ചൊവ്വാഴ്ച 11.45ഓടൊണ് വെടിവയ്പ് നടന്നത്. മുകേഷ് കുമാർ എന്നയാളാണ് പട്ടാപ്പകല്‍ വെടിവയ്പ് നടത്തിയത്. അസിസ്റ്റന്റ് സബ് ഇന്സ്പെക്ടർ ദിനേശ് ശർമ ആണ് കൊല്ലപ്പെട്ടത്. ഡല്‍ഹി ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍.

മോട്ടോർ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ദിനേശ് ശർമയുടെ നെഞ്ചിലാണ് വെടിയേറ്റത്. ഇയാളെ തൊട്ടടുത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസുകാരന് നേരെ വെടിയുതിർത്തതിന് പിന്നാലെ ഇയാള്‍ നടത്തിയ വെടിവയ്പില്‍ അമിത് കുമാർ എന്ന 30കാരനും പരിക്കേറ്റിട്ടുണ്ട്. 44കാരനായ അക്രമി ഒരു ഓട്ടോറിക്ഷയില്‍ കയറി ഇരുന്ന ശേഷം ഓട്ടോ ഡ്രൈവർക്ക് നേരെയും വെടിവയ്ക്കാൻ ശ്രമിച്ചു.

ഓട്ടോ ഡ്രൈവർ കൃത്യസമയത്ത് പുറത്തിറങ്ങിയതിനാല്‍ വെടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ സ്വയം വെടിയുതിർക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് 7.65 എംഎം പിസ്റ്റളും തിരകളും കാലിയായ തിരകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വെടിവയ്പിന് കാരണമായ പ്രകോപനം എന്താണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പൊലീസ് കൊലപാതക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: