KeralaNEWS

വേദിക എന്ന 13കാരി വിസ്മയമാകുന്നു, തുടർച്ചയായി 1000 ദിവസം വാർത്ത വായിച്ച്  ചരിത്രം സൃഷ്ടിച്ച കുരുന്നു  പ്രതിഭ

     വാർത്താവായന ദിനചര്യയാക്കിയ ഒരു വിദ്യാർഥിനിയുടെ ധീരമായ പരിശ്രമം 1000 ദിവസം പൂർത്തിയാക്കുന്നു. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസുകാരിയായ  വേദിക എന്ന കൊച്ചുമിടുക്കി വാർത്താ വായനയിലൂടെ നാട്ടിലും  വിദേശ മലയാളികൾക്കിടയിലും  പ്രിയങ്കരിയാണ് ഇന്ന്. കാഞ്ഞങ്ങാട് എ സി കണ്ണൻ നായർ സ്മാരക ഗവ. യു പി സ്കൂളിലെ പഠന കാലത്ത് 2021 ജൂൺ 19ന് ഒരു വായനാ ദിനത്തിലാണ് ക്ലാസുകളിലും, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലുമായി വേദിക വാർത്തകൾ ശ്രോതാക്കളുമായി പങ്കുവയ്ക്കാൻ തുടങ്ങിയത്.

പെട്ടെന്ന് ഈ വാർത്താവായന ഏറെ ചർച്ചാവിഷയമായി. അക്ഷരസ്ഫുടതയോടെയും ശ്രുതി മധുരമായുമായിരുന്നു വായന. രാവിലെ വീട്ടിലെത്തുന്ന വിവിധ മലയാള പത്രങ്ങളിൽ നിന്നും പ്രധാന സംഭവങ്ങൾ ശേഖരിക്കുകയും അവ വായിച്ച് റെകോർഡ് ചെയ്ത ശേഷം നാട്ടിലും മറുനാട്ടിലുമുള്ള വിവിധ വാട്സ് ആപ് ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

Signature-ad

പത്രവാർത്തകൾക്ക് മുമ്പ് ഓരോ ദിവസത്തിൻ്റെയും പ്രാധാന്യവും വ്യക്തമാക്കും. ദേശീയ അന്തർദേശീയ ദിനാചരണങ്ങൾ, സാഹിത്യം, കല കായികം, സാംസ്കാരികം, രാഷ്ട്രീയം തുടങ്ങിയവയും ഉൾപ്പെടുത്തുന്നു.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ എല്ലാ കുട്ടികളും വാര്‍ത്ത വായിച്ച് ഗ്രൂപ്പില്‍ അയക്കാനുള്ള പ്രവര്‍ത്തനത്തില്‍ നിന്നാണ് തുടക്കം. മറ്റു കുട്ടികളെല്ലാം ഇടയ്ക്ക് വെച്ച് വായന നിര്‍ത്തിയെങ്കിലും വേദിക, വായന തുടര്‍ന്നു. വായനയില്‍ പുലര്‍ത്തുന്ന ശബ്ദ നിയന്ത്രണവും അക്ഷരസ്ഫുടതയും വിദ്യാർഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടെത്തുന്നതും വാര്‍ത്താ വായനയെ വ്യത്യസ്തമാക്കുന്നു. പ്രധാനധ്യാപകനായിരുന്ന കൊടക്കാട് നാരായണന്‍, മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി വി ജയരാജ് തുടങ്ങിയവരുടെ പ്രോത്സാഹനമാണ് പ്രചോദനമായതെന്ന് വേദിക പറയുന്നു.

പത്രങ്ങള്‍ക്ക് അവധിയുള്ള ദിവസങ്ങളില്‍ ടെലിവിഷന്‍, ഓണ്‍ലൈന്‍ വാര്‍ത്തകള്‍ ശേഖരിച്ചാണ് വായന നടത്തുന്നത്. വേദികയുടെ വാര്‍ത്തകള്‍ക്ക് നാട്ടില്‍ മാത്രമല്ല, ഗള്‍ഫ് നാടുകളിലെ മലയാളി വാട്‌സ്ആപ് ഗ്രൂപ്പുകളിലും നിരവധി ശ്രോതാക്കളുണ്ട്. അധ്യാപക ദമ്പതികളായ ഗോപി മുളവന്നൂരിൻ്റെയും പി.ജി ശ്രീകലയുടെയും മകളായ ഈ പതിമൂന്ന് വയസുകാരി സ്കൂളിൽ എൻ സി സി അംഗവും അമ്പലത്തറ കേശവ്ജി സ്മാരക ഗ്രന്ഥാലയത്തിലെ ബാലവേദി പ്രസിഡൻ്റുമാണ്. ചെസും വായനയുമാണ് വിനോദം. ഏക സഹോദരി ദേവിക ഇതേ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനി.
ഇഷ്ടപ്പെട്ട എഴുത്തുകാരി സുധാ മൂർത്തി.

Back to top button
error: