KeralaNEWS

മെഡിസെപ്പ് ക്ലെയിം നിരസിച്ചു: ചികിത്സാച്ചെലവും നഷ്ടപരിഹാരവും നല്‍കാൻ വിധിച്ച് കോടതി

കോട്ടയം:  ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യപരിരക്ഷാ പോളസിയായ മെഡിസെപ്പില്‍നിന്ന് മതിയായ കാരണമില്ലാതെ ക്ലെയിം നിഷേധിച്ച കേസില്‍ നഷ്ട പരിഹാരവും ചികിത്സാച്ചെലവും നല്‍കാൻ നിർദ്ദേശിച്ച്‌ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ.

ഹൃദ്രോഗത്തിനു ചികിത്സയിലിരിക്കേ മരണട്ട അമയന്നൂർ സ്വദേശിയും വിരമിച്ച അധ്യാപകനുമായ ഇ.കെ. ഉമ്മന്റെ ഭാര്യ ശോശാമ്മ നല്‍കിയ പരാതിയിലാണ് ഓറിയന്റല്‍ ഇൻഷുറൻസ് കമ്ബനിക്കും മെഡിസെപ് അധികൃതർക്കും കോടതി നിർദ്ദേശം നല്‍കിയത്.

പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും തെളിവുകളും അവലോകനം ചെയ്ത കമ്മിഷൻ മെഡിസെപ് ആരോഗ്യപരിരക്ഷ പദ്ധതിയില്‍   സർക്കാർ അംഗീകരിച്ച ആശുപത്രികളില്‍ സൗജന്യചികിത്സയും പട്ടികയില്‍പ്പെടുത്തിയിട്ടില്ലാത്ത ആശുപത്രികളില്‍ അടിയന്തര ചികിത്സയ്ക്കു ചെലവാകുന്ന തുകയും തിരിച്ചുനല്‍കുന്നതിനു വ്യവസ്ഥ ഉണ്ടെന്ന് കണ്ടെത്തി.

Signature-ad

പോളിസിയില്‍ എമർജൻസി കെയർ എന്നു പറഞ്ഞിരിക്കുന്നത് പെട്ടെന്നുള്ള ഗുരുതരമായതും അപകടകരവുമായ സംഭവവും ഉടനടി നടപടി ആവശ്യമായ സാഹചര്യവുമാണ്. ഹൃദ്രോഗിക്ക് ഓരോ പ്രാവശ്യത്തെ വേദനയും അസ്വസ്ഥതയും വൈദ്യസഹായം ആവശ്യപ്പെടുന്ന അടിയന്തര സാഹചര്യമാണ്. പരാതിക്കാരന്റെ അവകാശവാദം സാധുവായ കാരണങ്ങളൊന്നും ഇല്ലാതെയാണ് നിരസിച്ചതെന്ന് കമ്മീഷൻ കണ്ടെത്തി.

 

ഇൻഷുറൻസ് എടുത്തയാളെ മതിയായ കാരണങ്ങളില്ലാതെ നിരാകരിക്കുന്നത് കമ്ബനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. മെഡിസെപ്പില്‍ എൻറോള്‍ ചെയ്ത് ആരോഗ്യ പരിരക്ഷ എടുക്കുമ്ബോള്‍ ശരിയായ രീതിയിലുള്ള ക്ലെയിം സെറ്റില്‍മെന്റ് നടക്കുമെന്ന് ഉറപ്പു വരുത്തേണ്ടത് മെഡിസെപ് അധികൃതരുടെ ചുമതലയാണ്.മെഡിസെപ് വഴി നല്‍കുന്ന ആനുകൂല്യം വസ്തുതാപരമല്ലാത്ത കാരണങ്ങളാല്‍ ഇൻഷുറൻസ് കമ്ബനി നിരസിക്കുന്നില്ലായെന്ന് ഉറപ്പു വരുത്തേണ്ടതും മെഡിസെപ് അധികൃതരാണ്.

 

പരാതിക്കാരിയുടെ ഭർത്താവിന്റെ ഇൻഷുറൻസ് ക്ലെയിം അടിസ്ഥാനപരമല്ലാത്ത കാരണങ്ങളാല്‍ നിരസിക്കുന്നില്ലെന്ന് ഉറപ്പുവരുത്താത്ത മെഡിസെപ് അധികൃതർ പരാതിക്കാരിക്ക് നഷ്ടപരിഹാരം നല്‍കാൻ ഉത്തരവാദിയാണെന്നും കമ്മിഷൻ കണ്ടെത്തി. ചികിത്സയ്ക്ക് ചിലവായ 2,59,820/ രൂപ ഒമ്ബതു ശതമാനം പലിശയോടെ നല്‍കണമെന്നും പരാതിക്കാരിക്കുണ്ടായ മാനസികവ്യഥയ്ക്ക് 20,000/ നഷ്ടപരിഹാരവും കോടതിച്ചിലവായി 5000/ രൂപയും ഇൻഷുറൻസ് കമ്ബനിയും മെഡിസെപ് അധികൃതരും ചേർന്നു നല്‍കണമെന്നും കമ്മിഷൻ ഉത്തരവിട്ടു.

Back to top button
error: