KeralaNEWS

കേരളത്തിനോടുള്ള ബിജെപിയുടെ അതേ മാനസികാവസ്ഥയാണ്‌ കോണ്‍ഗ്രസിനും: മുഖ്യമന്ത്രി

കൊച്ചി:കേരളത്തോട് ബിജെപിക്കുളള സമീപനം തന്നെയാണ് കോണ്‍ഗ്രസിനും യുഡിഎഫിനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നവകേരള സദസ്സില്‍ പങ്കെടുക്കാതെ യുഡിഎഫ് എംഎല്‍എമാര്‍ ബഹിഷ്‌ക്കരിച്ചു. കേരളത്തിന് അര്‍ഹിച്ച ധനവിഹിതം നേടിയെടുക്കാനുളള ശ്രമത്തിന് യുഡിഎഫ് എംപിമാര്‍ പിന്തുണച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേരളത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ അതേ മാനസികാവസ്ഥയാണ്‌ കോണ്‍ഗ്രസിനും യുഡിഎഫിനും. നാടിന്റെ പുരോഗതി തടയാൻ ഒരു ശക്തിക്കും കഴിയില്ല. ലോകത്തിന് മുന്നില്‍ നാം തന്നെ കാണിച്ച പാഠമാണത്. പ്രകൃതിദുരന്തങ്ങളുണ്ടായപ്പോള്‍ നമ്മെ സഹായിക്കാൻ ബാധ്യതപ്പെട്ടവര്‍ സഹായിക്കാതിരുന്നിട്ടും കേരളം തകര്‍ന്നില്ല. ജനങ്ങളുടെ ഐക്യത്തില്‍ നാം പുരോഗതി നേടി.

Signature-ad

നമ്മുടെ മുന്നോട്ടുപോക്കിനെ എങ്ങനെയൊക്കെ തടയാം എന്ന് കേന്ദ്ര സര്‍ക്കാര്‍ ചിന്തിക്കുന്നു. പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ധനവും അധികാരവും നല്‍കേണ്ടതുണ്ട്. പക്ഷെ കേരളത്തിന് അത് ലഭിക്കുന്നില്ല. നവകേരള സദസ്സില്‍ അധ്യക്ഷത വഹിക്കേണ്ടത് എംഎല്‍എമാരാണ്. ഈ പരിപാടി നിശ്‌ചയിച്ചപ്പോള്‍ സര്‍ക്കാര്‍ അങ്ങനെയാണ്‌ തീരുമാനിച്ചത്‌.

പക്ഷെ യുഡിഎഫ് ബഹിഷ്കരിച്ചു. ഇതെല്ലാം ജനം മനസ്സിലാക്കുന്നുണ്ട്. ഇവിടുത്തെ എംഎല്‍എ ഈ പരിപാടിയിലില്ല. മുമ്ബ്‌ ഇവിടെ നടന്ന പ്രധാന പരിപാടിയിലും അദ്ദേഹം സഹകരിച്ചില്ല. സര്‍ക്കാരിന്റെ ഏത് പരിപാടിയുമായും സഹകരിക്കാതിരിക്കാനുള്ള മാനസികാവസ്ഥയിലാണ് യുഡിഎഫ്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാൻ ഒന്നിച്ച്‌ നില്‍ക്കേണ്ടതുണ്ട്. ലോക്‌സഭയില്‍ 18 എംപിമാര്‍ യുഡിഎഫിനുണ്ട്. ഇവര്‍ കേരളത്തിന്റെ പ്രശ്‌നം ഉന്നയിക്കുന്നത് കാണുന്നില്ല.

നമ്മെ ദ്രോഹിക്കുന്ന കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ അതേ മാനസികാവസ്ഥയിലാണ് കോണ്‍ഗ്രസും യുഡിഎഫും. പാര്‍ലമെന്റ്‌ സമ്മേളനത്തിന് മുമ്ബ് എംപിമാരുടെ യോഗം വിളിക്കുന്ന പതിവുണ്ട്‌. കേരളത്തിന്‌ അര്‍ഹതപ്പെട്ട വിഹിതം നേടിയെടുക്കാൻ കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നല്‍കാൻ തീരുമാനിച്ചു. പക്ഷെ യുഡിഎഫ്‌ എംപിമാര്‍ ഒപ്പിട്ടില്ല. ബിജെപിയുടെ അതേ സമീപനം തന്നെയാണ് ഇവര്‍ക്കും.

ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഒട്ടേറെ സംഭവങ്ങള്‍ രാജ്യത്തുണ്ട്. കൊലയും കൂട്ടക്കൊലയും വംശഹത്യയുമുണ്ടായി. മതനിരപേക്ഷത സംരക്ഷിക്കാൻ വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വേണം. കോണ്‍ഗ്രസിന് അതില്ല. പശുവിന്റെ പേരില്‍ ലഹളയുണ്ടായപ്പോള്‍ ബിജെപിയുടെ അതേ നിലപാട് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു. പൗരത്വ നിയമ ഭേദഗതി വന്നപ്പോള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞു. അത് ഇടതുപക്ഷത്തിന്റെ മനസ്സാണ്. പക്ഷെ വര്‍ഗീയതയുമായി സമരസപ്പെട്ട നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. ഇത് ജനം തിരിച്ചറിയുന്നുണ്ട്”, മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: