KeralaNEWS

‘സീരിയലിൽ മുസ്ലിം, ദളിത് കഥാപാത്രങ്ങളുണ്ടോ? പിന്നിൽ സവർണ- ഫാസിസ്റ്റ് ഭരണകൂടം’ വൈറലായി സീരിയൽ- സിനിമ നടി ​ഗായത്രിയുടെ പ്രസം​ഗം

    കേന്ദ്ര സർക്കാരിനും ​ മീഡിയയ്ക്കും എതിരെ രൂക്ഷ വിമർശനമുന്നയിച്ചും സീരിയലുകളിലേയും സിനിമകളിലേയും ജാതീതയയും വംശീയതയും വിവേചനവും തുറന്നുപറഞ്ഞും സിനിമ- സീരിയൽ നടി ഗായത്രി:
‘ആറ് മണി മുതൽ പത്തുമണി വരെയുള്ള മലയാളം സീരിയലുകളിൽ ഒരു മുസൽമാന്റെ കഥാപാത്രത്തേയോ ദളിതരേയോ കാണാനാവില്ല. സീരിയലുകളിലെ കണ്ടന്റ് തീരുമാനിക്കുന്നത് കോർപ്പറേറ്റുകളാണ്. നരേന്ദ്രമോദിയുടെയും അമിത് ഷായുടേയും സവർണ ഫാസിസ്റ്റ് ഭരണകൂടമാണ് ഇവർക്കുള്ള പിന്തുണ നൽകുന്നത്.’ ​ നടി ഗായത്രി പറയുന്നു. ലയാളം സീരിയലുകൾ ന്യൂനപക്ഷത്തിന്റെ കഥകൾ പറയാറില്ലെന്നും  ​ഗായത്രി ചൂണ്ടിക്കാട്ടി. നവകേരളസദസ്സിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലത്തിൽ സംസാരിക്കുകയായിരുന്നു നടി. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ​ഗായത്രിയുടെ വിഡിയോ.

​ഗായത്രിയുടെ വാക്കുകൾ:

Signature-ad

“ഞാൻ അഭിനയിക്കുന്ന സീരിയലുകളിൽ  ന്യൂനപക്ഷങ്ങളുടെ കഥയുണ്ടോ? മുസ്ലിമിന്റെയോ ക്രിസ്ത്യന്റേയോ മറ്റേതെങ്കിലുമൊരു ന്യൂനപക്ഷത്തിന്റെ കഥയുണ്ടോ? 40തോളം എന്റർടെയ്ൻമെന്റ് ചാനലുകൾ മലയാളത്തിലുണ്ട്. ഒരു ദിവസം 35ഓളം സീരിയിലുകൾ എല്ലാവരും കാണുന്നുണ്ട്. എന്നാൽ ആറ് മണി മുതൽ പത്തുമണി വരെയുള്ള എല്ലാ സീരിയലുകളും കാണുന്നവർ നമുക്കിടയിൽ ഉണ്ട്. ഇതിനകത്ത് ഏതെങ്കിലും സീരിയലിൽ ഒരു മുസൽമാൻ കഥാപാത്രമുണ്ടോ? ഒരു ചട്ടയും മുണ്ടുമുടുത്ത അമ്മ കഥാപാത്രമുണ്ടോ? ഒരു ക്രിസ്ത്യൻ പള്ളീലച്ചനും മൊല്ലാക്കയുമുണ്ടോ? ഒരു ദളിതനുണ്ടോ? മാറ് മുറിച്ച് കൊടുത്തിട്ട് എന്റെ നഗ്നത മറയ്ക്കാനുള്ള അവകാശം എനിക്കു വേണമെന്ന് പറഞ്ഞ നങ്ങേലിയുടെ, അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കൊയ്ത്തരിവാൾ പാട്ടുപാടുന്ന ഒരു പെണ്ണിനെ നമ്മൾ ടിവിയിൽ കാണുന്നുണ്ടോ? ഇല്ല. എന്തുകൊണ്ടാണത്? അവരാരും കാണാൻ കൊള്ളില്ലേ?

എന്റെയൊക്കെ തലമുറ സിനിമ കണ്ടുവളർന്നിരുന്ന സമയത്ത് എറ്റവും വലിയ സുന്ദരി ആരായിരുന്നു എന്ന് ചോദിച്ചാൽ സൂര്യ എന്ന് ഞാൻ പറയും. നല്ല കറുത്ത മേനിയഴകുള്ള നടിയാണ് സൂര്യ. ആദാമിന്റെ വാരിയെല്ലിലെ പടനായിക. നല്ല ആർജവമുള്ള പെണ്ണായിരുന്നില്ലേ അവൾ. അങ്ങനൊരു നായികയെ നിങ്ങൾ ഏതെങ്കിലും സീരിയയിൽ കാണുന്നുണ്ടോ? ഇപ്പോൾ സുന്ദരി എന്ന് പേരിട്ട് ഒരു കറുത്ത പെണ്ണിനെ കൊണ്ടുവന്നപ്പോഴും അവളെ വെളുപ്പിച്ചിട്ടാണ് കാണിച്ചിട്ടുള്ളത്. പൊട്ട് തൊടുവിച്ച് പട്ടുസാരി ഉടുപ്പിച്ച് സിന്ദൂരക്കുറിയണിയിച്ച് ഒരു സവർണ മേധാവിത്വം തോന്നിപ്പിക്കുന്ന തരത്തിലാണ് അവളെ ഇറക്കുന്നത്. എന്തുകൊണ്ട്? ചുമ്മാതെയാണോ അങ്ങനെ ഇറക്കുന്നത്. അതൊന്നും വെറുതെയല്ല.

ഒരു ട്രയാങ്കിൾ ആണ് ഇത് തീരുമാനിക്കുന്നത്. നമ്മൾ എപ്പോഴും കരയുന്ന, നമ്മൾ എപ്പോഴും പേടിപ്പെടുന്ന, എപ്പോഴും ഭയപ്പെടുന്നതും എങ്ങനെ ജീവിക്കുമെന്ന് പേടിപ്പെടുത്തുന്നതുമായ 126 പേരടങ്ങുന്ന ഒരു ഗ്രൂപ്പുണ്ട്. ഇന്ത്യയിലെ 126 വ്യക്തികൾക്കു വേണ്ടിയാണ് ഈ രാജ്യം ഭരിക്കപ്പെടുന്നത്. അവരാണ് കോർപ്പറേറ്റുകൾ. ഇതിൽ രണ്ടോ മൂന്നോ കോർപ്പറേറ്റുകൾ തീരുമാനിക്കും. റിലയൻസ് തീരുമാനിക്കും. അദാനിയും അംബാനിയും തീരുമാനിക്കും. വേണമെങ്കിൽ ടാറ്റയും തീരുമാനിക്കും. അതാണ് ത്രികോണത്തിന്റെ ഒരു കോൺ. ഈ ട്രയാങ്കിളിന്റെ രണ്ടു കോണുകളെയും ബന്ധിപ്പിക്കുന്ന ആ ഒരു ബേസ് തീരുമാനിക്കുന്നത് നരേന്ദ്രമോദിയുടെയും അമിത് ഷായുടേയും സവർണ ഫാസിസ്റ്റ് ഭരണകൂടമാണ്. ഇതിനിടയിലെ ആ ത്രികോണത്തിൽ ബാക്കിയുള്ള ചാനലുകളും അതിലെ വിഭവങ്ങളെല്ലാം കാണും. ഈ പറഞ്ഞ കോർപ്പറേറ്റാണ് ചാനലുകൾക്ക് ഉപാധികളില്ലാതെ പൈസ കൊടുക്കുന്നത്. ഏറ്റവും സ്വകാര്യമായി വച്ചിരിക്കുന്ന ക്രോസ് മീഡിയ ഓണർഷിപ്പിലൂടെയാണ് അവർ ചാനലുകൾക്ക് സാമ്പത്തിക സഹായം നൽകുന്നത്.

ഗവൺമെന്റിന്റെ ഗ്യാരന്റിയിലാണ് കോർപ്പറേറ്റുകൾ പണം നൽകുന്നത്. ഗവൺമെന്റ് കോർപ്പറേറ്റിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നു. നരേന്ദ്രമോദിയുടെ ഭരണകൂടം കോർപ്പറേറ്റ് വേൾഡുകൾക്ക് മുന്നിൽ ചെന്ന് നട്ടെല്ല് വളച്ചുനിന്ന് വേണ്ടതെല്ലാം ചെയ്തുകൊടുക്കും. നമ്മുടെ സാംസ്‌കാരിക ലോകത്തെ കോർപ്പറേറ്റുകൾക്ക് മുന്നിൽ അടിയറവ് വെച്ചുകൊടുത്തു. ടി.വിയിൽ എന്ത് കാണിക്കണം എന്ന് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഉത്തരവിറക്കും. കോർപ്പറേറ്റുകളുടെ കച്ചവട സാധ്യതകളെ ശക്തിപ്പെടുത്തുന്ന പരസ്യങ്ങളും പാട്ടുകളും സിനിമകളും കാണിക്കുക എന്നതാണ് ആവശ്യം. നല്ല എഴുത്തുകാരില്ലാഞ്ഞിട്ടല്ല, വേറെ എഴുതിയാൽ ചാനലിൽ ഇരിക്കുന്നവർ വെട്ടിക്കളയും.”

Back to top button
error: