NEWSPravasi

സൗദി ദേശീയ ഗെയിംസില്‍ താരമായി കൊടുവള്ളിയിലെ പെണ്‍കൊടി; തുടര്‍ച്ചയായ രണ്ടാംവര്‍ഷവും സര്‍ണമെഡല്‍

റിയാദ്: സൗദി ദേശീയ ഗെയിംസില്‍ വിജയ ചരിത്രം ആവര്‍ത്തിച്ച് മലയാളി പെണ്‍കുട്ടി. ദേശീയ ഗെയിംസ് ബാഡ്മിന്റണ്‍ വ്യക്തിഗത വനിതാ ഇനത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കോഴിക്കോട് കൊടുവള്ളി സ്വദേശിയായ ഖദീജ നിസ സ്വര്‍ണമണിഞ്ഞു. സ്വര്‍ണ മെഡലും 10 ലക്ഷം റിയാലാണ് സമ്മാനത്തുക.

റിയാദ് ക്ലബ്ബിനു വേണ്ടിയാണ് ഖദീജ നിസ മല്‍സരിച്ചത്. റിയാദിലെ ന്യൂ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ 12 ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സൗദിയില്‍ ജനിച്ച വിദേശികള്‍ക്കും ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. കഴിഞ്ഞ വര്‍ഷവും ഖദീജ സ്വര്‍ണമണിഞ്ഞ് മലയാളി സമൂഹത്തിനും സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കും അഭിമാനമായിരുന്നു.

Signature-ad

കൊടുവള്ളി കൂടത്തിങ്കല്‍ ലത്തീഫ് കോട്ടൂരിന്റെയും ഷാനിദയുടെയും മൂന്നാമത്തെ മകളാണ് ഖദീജ നിസ. സൗദി ദേശീയ ഗെയിംസിന് പുറമേ മറ്റു നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിടെ സൗദിയെ പ്രതിനിധീകരിച്ച് ഏഴ് അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ ഖദീജ പങ്കെടുത്തിരുന്നു. കഴിഞ്ഞ തവണ അല്‍ നജ്ദ് ക്ലബിന്റെ ഭാഗമായി കളത്തിലിറങ്ങിയ ഖദീജ നിസ ഇത്തവണ റിയാദ് ക്ലബിനുവേണ്ടിയാണ് മത്സരിച്ചത്.

കഠിനാധ്വാനത്തിലൂടെ നേടിയ കരുത്തും തലമുറകളായി കൈമാറിവന്ന പൈതൃകത്തിന്റെ ആത്മവിശ്വാസവുമാണ് ഖദീജ നിസയെ താരമാക്കിയത്. പഴയകാല ബാള്‍ ബാഡ്മിന്റണ്‍, വോളിബാള്‍ കളിക്കാരനും കളരി ഗുരുക്കളുമായ കൂടത്തിങ്ങല്‍ ഇബ്രാഹിം ഹാജിയുടെ ചെറുമകളാണ് ഖദീജ. പിതാവ് ലത്തീഫ് ബാഡ്മിന്റണ്‍ താരമാണ്. സൗദിയില്‍ പ്രവാസ ജീവിതത്തിനിടയിലും സ്ഥിരമായി പരിശീലിച്ചുവരുന്നു. ലത്തീഫ് തന്നെയാണ് മക്കളുടെ ആദ്യകാല കോച്ചും. റിയാദ് ക്ലബില്‍ ഷാഹിമും സഞ്ജയും പരിശീലനം നല്‍കി.

കോര്‍ട്ടിലേക്ക് പോകുമ്പോള്‍ കുടുംബത്തെയും കൂടെ കൂട്ടുകയാണ് ലത്തീഫിന്റെ ശീലം. ഇതാണ് മക്കളെയും കായികമേഖലയിലേക്ക് ആകര്‍ഷിച്ചത്. ലത്തീഫിന്റെ ഇളയമകന്‍ 12 കാരനായ മുഹമ്മദ് നസ്മി ഇന്ത്യയില്‍ നാഷനല്‍ ചാംപ്യന്‍ഷിപ്പ് ഉള്‍പ്പെടെ നിരവധി മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. 11 വയസ്സുള്ളപ്പോള്‍ ഇന്ത്യയില്‍ ആറാം റാങ്കിങില്‍ എത്തിയിരുന്നു. ലത്തീഫിന്റെ മൂത്ത മകള്‍ റിയ ഫാത്തിമ കോഴിക്കോട് സെന്റ് ജോസഫ്സ് ദേവഗിരി കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബാഡ്മിന്റണ്‍ താരവുമാണ്. നേഹ ലത്തീഫ്, ഹെയ്‌സ് മറിയം എന്നിവരാണ് മറ്റു മക്കള്‍.

Back to top button
error: