KeralaNEWS

കുട്ടി കൊല്ലത്തു തന്നെയുണ്ടെന്ന് നിഗമനം, അബിഗേൽ സാറയെ  കാണാതായിട്ട് 19 മണിക്കൂർ

     ഓയൂരിൽനിന്നും കാണാതായ  അബിഗേൽ സാറ എന്ന ആറു വയസ്സുകാരി കൊല്ലത്തു തന്നെ ഉണ്ടെന്നാണ് സൂചനയെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. ടവർ ലൊക്കേഷൻകൾ കേന്ദ്രീകരിച്ച് സജീവമായി പരിശോധിക്കുന്നുണ്ട് എന്ന് മന്ത്രി വ്യക്തമാക്കി.

പൊലീസ് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും ആശങ്കയ്ക്കു ഉടൻ പരിഹാരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു
കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ട് ഇപ്പോൾ 19 മണിക്കൂർ പിന്നിട്ടു. സിസിടിവിയും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. അന്വേഷണത്തിന് സഹായകമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഐജി ജി.സ്പർജൻ കുമാർ അറിയിച്ചു.

Signature-ad

കുട്ടിയുടെ അമ്മ സിജിയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ എത്തിയെങ്കിലും കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. അമ്മയുടെ ഫോണിലേക്കു വിളിച്ച് ആദ്യം അഞ്ചുലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയുമാണു കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ടത്. കുട്ടി സുരക്ഷിതയാണ്, അഞ്ചുലക്ഷം തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകു എന്നായിരുന്നു ഫോണില്‍ വിളിച്ച സ്ത്രീ കുട്ടിയുടെ അമ്മയോട് പറഞ്ഞത്.
പാരിപ്പള്ളിക്കു സമീപം കുളമട കിഴക്കനേല എൽ.പി.എസിന് അടുത്തുള്ള കടയിൽ വന്ന സ്ത്രീയും പുരുഷനുമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വിളിച്ചതെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. കടയുടമയുടെ ഭാര്യ ​ഗിരിജയുടെ ഫോൺ വാങ്ങിയാണ് ഇവർ സംസാരിച്ചത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ പോലീസ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്.

45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ വേഷം കാക്കി പാന്റും വെള്ളഷർട്ടുമായിരുന്നു എന്ന്  ​ഗിരിജ പറഞ്ഞു. 35 വയസ്സ് തോന്നിക്കുന്ന സ്ത്രീ പച്ച ചുരിദാറും കറുത്ത ഷാളുമായിരുന്നു ധരിച്ചിരുന്നതെന്നും ​ഗിരിജ പോലീസിനോട് വ്യക്തമാക്കി.

ഓട്ടുമല കാറ്റാടി റജി ഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെയാണ് തിങ്കളാഴ്ച വൈകീട്ട് 4.20-ന് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ 9 വയസ്സുകാർനായ ജോനാഥനെയും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്ന്‌ പുറത്തേക്കു തള്ളിയിടുകയായിരുന്നു

Back to top button
error: