KeralaNEWS

മോഷ്ടിച്ച ബൈക്കില്‍ ഹെല്‍മറ്റില്ലാതെ സര്‍ക്കീട്ട്; ഉടമയ്ക്ക് ഇതുവരെ ലഭിച്ചത് 9,500 രൂപയുടെ പിഴ!

കാസര്‍കോട്: മോഷ്ടിച്ച ബൈക്കുമായി ഹെല്‍മറ്റില്ലാതെ കള്ളന്‍ നാടുചുറ്റുന്നു; ഉടമയ്ക്കാകട്ടെ ഓരോ ദിവസവും മോട്ടര്‍ വാഹനവകുപ്പില്‍ നിന്ന് പിഴയടയ്ക്കാന്‍ നോട്ടീസും ലഭിക്കുന്നു! ബിഎംഎസ് മടിക്കൈ മേഖലാ വൈസ് പ്രസിഡന്റും പുതിയകോട്ടയിലെ ചുമട്ടുതൊഴിലാളിയുമായ ഏച്ചിക്കാനം ചെമ്പിലോട്ടെ കെ.ഭാസ്‌കരനാണ് ബൈക്ക് മോഷണം പോയതിനു പിന്നാലെ ‘കള്ളന്റെ വക’ ഭാരിച്ച പിഴയും ലഭിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ 27ന് കാഞ്ഞങ്ങാട് പുതിയകോട്ട മദന്‍സ് ആര്‍ക്കേഡിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് ഭാസ്‌കരന്റെ കെഎല്‍ 14 എഫ് 1014 നമ്പര്‍ ബൈക്ക് മോഷണം പോയത്. കൊച്ചിയില്‍ ബിഎംഎസ് സമ്മേളനത്തിനു പോയ ഭാസ്‌കരന്‍ ജൂണ്‍ 30ന് തിരിച്ചെത്തിയപ്പോഴാണു മോഷണവിവരം അറിയുന്നത്.ഉടന്‍ ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി. ബൈക്ക് ഉടന്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നില്ല.

Signature-ad

മോഷ്ടിച്ച ബൈക്കില്‍ പുതിയകോട്ട മുതല്‍ കോഴിക്കോട് വരെ ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചപ്പോള്‍ 5 സ്ഥലങ്ങളില്‍ റോഡ് ക്യാമറയില്‍ കുടുങ്ങി. 500, 1000 രൂപ വീതം പിഴയടക്കാനാണ് ഭാസ്‌കരന് നോട്ടിസ് ലഭിച്ചത്. തുടര്‍ന്ന് ഭാസ്‌കരന്‍ വകുപ്പിന്റെ സൈറ്റ് പരിശോധിച്ചപ്പോള്‍ പിഴത്തുക 9,500 രൂപയായി ഉയര്‍ന്നതായും വ്യക്തമായി. ഇതോടെ ഭാസ്‌കരന്‍ വീണ്ടും പൊലീസിനെ സമീപിച്ചു. ഹൊസ്ദുര്‍ഗ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. എഐ ക്യാമറകളില്‍ ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ ചിത്രം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഓരോ സ്ഥലത്തും യുവാവിനൊപ്പമുള്ള പിന്‍സീറ്റ് യാത്രക്കാര്‍ മാറുന്നുണ്ട്. ഈ ചിത്രം വഴി മോഷ്ടാവിനെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണു പൊലീസ്. ‘ബൈക്ക് മോഷ്ടിച്ചു, ഹെല്‍മറ്റ് ധരിച്ച് ഓടിച്ചുകൂടേ’ എന്നാണു ഭാസ്‌കരന്റെ ചോദ്യം.

Back to top button
error: