IndiaNEWS

‘ഇന്ത്യാ’ മുന്നണിയില്‍ അതൃപ്തി? എസ്.പി പുറത്തേക്കോ? സൂചനകളുമായി അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ‘ഇന്ത്യാ’ മുന്നണിയില്‍ അതൃപ്തി പുകയുന്നതായി സൂചന നല്‍കി സമാജ്വാദി പാര്‍ട്ടി (എസ്.പി)ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ്. സംസ്ഥാന തലത്തില്‍ സഖ്യം മുന്നോട്ടുപോകില്ലെന്നും കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികളെ കബളിപ്പിക്കുന്നതായും അഖിലേഷ് ആരോപിച്ചു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യാ’ സഖ്യത്തില്‍ ഉള്‍പ്പെടുത്തി സീറ്റ് നല്‍കാത്തതിലാണ് അതൃപ്തി അറിയിച്ചിരിക്കുന്നത്.

ദേശീയ തലത്തില്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസും എസ്.പിയും മധ്യപ്രദേശിലെ 18 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതില്‍ ചൊല്ലിയാണ് തര്‍ക്കമുണ്ടായിരിക്കുന്നത്. നിയമസഭാ തലത്തില്‍ സഖ്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കില്‍ സീറ്റ് ആവശ്യപ്പെട്ട് ഒരിക്കലും കോണ്‍ഗ്രസ് നേതാക്കളെ കാണില്ലായിരുന്നുവെന്നും അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സഖ്യത്തെ കുറിച്ച് ആലോചിക്കുമെന്നും ഇതുവരെ പ്രതിപക്ഷ ഐക്യത്തിലെ സുപ്രധാന നേതാവ് അറിയിച്ചു.

Signature-ad

മധ്യപ്രദേശ് േകാണ്‍ഗ്രസ് അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥുമായി ഞങ്ങള്‍ സംസാരിച്ചു. പാര്‍ട്ടിയുടെ പ്രകടനങ്ങളേക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. എസ്.പിയുടെ സമഗ്ര റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. രാത്രി ഒരു മണി വര നീണ്ട ചര്‍ച്ചയില്‍ ആറു സീറ്റുകളില്‍ പരിഗണന നല്‍കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, സീറ്റു വിഭജനം പ്രഖ്യാപിച്ചപ്പോള്‍ എസ്.പിക്ക് പൂജ്യം സീറ്റുകളാണ് ലഭിച്ചത്. നിയമസഭാ തലത്തില്‍ ഇന്ത്യ സഖ്യമില്ലെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും അദ്ദേഹത്തെ കാണാന്‍ പോകില്ലായിരുന്നുവെന്നും അഖിലേഷ് യാദവ് വാര്‍ത്താസേേമ്മളനത്തില്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും മാത്രമാണ് സഖ്യമെന്ന് ഇതുവരെ തങ്ങളോട് പറഞ്ഞിട്ടില്ലെന്നും തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ പ്രതികരണം എസ്.പി എക്‌സിലൂടെ പങ്കുവച്ചിട്ടുണ്ട്. നവരാത്രിയുടെ ആദ്യദിവസം കോണ്‍ഗ്രസ് ആദ്യ 144 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കിയിരുന്നു. എട്ട് മണിക്കൂറുകള്‍ക്ക് ശേഷം എസ്.പിയും തങ്ങളുടെ 9 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കിയിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം രാത്രി 22 സ്ഥാനാര്‍ത്ഥികളുടെ പട്ടികയും പുറത്തിറക്കിയിരുന്നു. ഇതില്‍ 13 സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിനെതിരെയാണ് മത്സരിക്കുക എന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് യുപി അധ്യക്ഷന്‍ അജയ് റായുടെ പ്രസ്താവനയും ചര്‍ച്ചകള്‍ക്ക് ചൂടുപകരുന്നതായി മാറി. എസ്പിക്ക് മധ്യപ്രദേശില്‍ പിന്തുണയില്ലെന്നും അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന് പുറമെ, ഉത്തര്‍പ്രദേശിലെ 80 ലോക്സഭാ സീറ്റുകളിലും മത്സരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: