NEWSWorld

ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ അര്‍ധരാത്രി ഇസ്രയേല്‍ വ്യോമാക്രമണം; ഗാസയില്‍ മരണം മൂവായിരത്തിലേക്ക്

ടെല്‍ അവീവ്: ഹമാസിനെതിരായ ആക്രമണം കടുപ്പിക്കുന്നതിനിടെ, ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിലേക്കും വ്യോമാക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍. ഇന്നലെ അര്‍ധരാത്രിയോടെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ സേന അറിയിച്ചു. ലബനന്‍ മേഖലയിലെ ഹിസ്ബുല്ലയുടെ സായുധ കേന്ദ്രങ്ങളാണ് ഇസ്രയേല്‍ സേന ലക്ഷ്യംവച്ചതെന്നാണ് പ്രസ്താവനയില്‍ അറിയിച്ചത്. ഇസ്രയേലിനെ ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാനും ഹിസ്ബുല്ലയ്ക്കും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ആക്രമണം.

ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചാല്‍ ഹമാസിനൊപ്പം ചേരുമെന്ന് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല നേരത്തെ അറിയിച്ചിരുന്നു. അതിനു പിന്നാലെ ഇസ്രയേല്‍ലബനന്‍ അതിര്‍ത്തിയില്‍ താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ ഇസ്രയേല്‍ ഒഴിപ്പിച്ചിരുന്നു. ഹമാസിനെതിരെ ഇസ്രയേല്‍ പ്രത്യാക്രമണം ആരംഭിച്ചതിനു പിന്നാലെ വടക്കന്‍ ഇസ്രയേലിലെ ഒരു ടാങ്ക് വ്യൂഹത്തിനെതിരെ ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തുകയും ഹിസ്ബുല്ലയുടെ ഒരു താവളത്തിലേക്ക് ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു.

Signature-ad

അതിനിടെ, ഇസ്രയേല്‍ ജനതയ്ക്ക് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നാളെ ഇസ്രയേലില്‍ എത്തും. ബൈഡന്റെ സന്ദര്‍ശനം ഇസ്രയേലിനും ലോകത്തിനും നിര്‍ണായകമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ അറിയിച്ചു. ഗാസ മുനമ്പിലേക്ക് രാജ്യാന്തര സഹായം എത്തിക്കുന്നതില്‍ പ്രശ്‌നം സൃഷ്ടിക്കില്ലെന്ന് ഇസ്രയേല്‍ യുഎസിന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ആന്റണി ബ്ലിങ്കണ്‍ അറിയിച്ചു.

ഇസ്രയേലില്‍ ഹമാസ് നടത്തിയ വിവിധ ആക്രമണങ്ങളില്‍ ഇതുവരെ 1,400 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 2808 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് മീഡിയ ഓഫീസ് അറിയിച്ചു. ഇതില്‍ നാലിലൊന്നും കുട്ടികളാണ്. 10,000 പേര്‍ക്ക് പരുക്കേറ്റതായും ഹമാസ് അറിയിച്ചു.

 

Back to top button
error: