CrimeNEWS

റീല്‍സില്‍ കുടുങ്ങി വനിതാ സി.എ; തട്ടിപ്പു കേസില്‍ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥ ഉന്നതരുടെ സ്വന്തം ആള്‍

വിശാഖപട്ടണം: പണവിനിമയ തട്ടിപ്പു കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ അറസ്റ്റിലായ ആന്ധ്രയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്വര്‍ണലതയ്ക്ക് ഉന്നതരുമായി അടുത്തബന്ധം. സിനിമാമോഹമുള്ള സ്വര്‍ണലത, പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹായത്തോടെ എപി 31 എന്ന ചിത്രത്തിലും അഭിനയിച്ചു. ഇന്‍സ്റ്റഗ്രാം റീല്‍സിലും ആല്‍ബങ്ങളിലും സ്വര്‍ണലത സജീവമാണ്.

സ്വര്‍ണലതയുടെ അറസ്റ്റ് ആന്ധ്രപ്രദേശ് പോലീസില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. പണം തട്ടിപ്പു കേസില്‍ അറസ്റ്റിലായ സ്വര്‍ണലതയ്‌ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഹോംഗാര്‍ഡ് എസ്എസ്‌ഐ ആയിരിക്കുമ്പോള്‍ നിയമനവുമായി ബന്ധപ്പെട്ടു നിരവധി ആരോപണങ്ങള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിജയവാഡയിലേക്കു സ്ഥലം മാറ്റി. കുറച്ചുകാലം അവിടെ ജോലി ചെയ്തശേഷം വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളുടെ ശുപാര്‍ശയോടെ വിശാഖപട്ടണത്തിലേക്കു സ്ഥലംമാറ്റം.

Signature-ad

തുടക്കത്തില്‍ കുറച്ചുകാലം സിറ്റിങ് ട്രെയിനിങ് സെന്ററില്‍ ജോലിചെയ്തു. തുടര്‍ന്ന് ഹോംഗാര്‍ഡ്‌സ് റിസര്‍വ് ഇന്‍സ്‌പെക്ടറായി ചുമതലയേറ്റു. സ്വര്‍ണലതയ്ക്ക് ആദ്യം മുതല്‍ തന്നെ സിനിമയില്‍ താല്‍പര്യമുണ്ടായിരുന്നു. അടുത്തിടെ ഒരു ഗാനത്തിനു സ്വര്‍ണലത ചുവടുവയ്ക്കുന്ന വീഡിയോയും പുറത്തുവന്നു. ഇതോടൊപ്പം സമൂഹമാധ്യമത്തില്‍ റീലുകളും ചെയ്തു. പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തില്‍ മികച്ചവേഷം സ്വര്‍ണലതയ്ക്കുണ്ടാകുമെന്ന് ഒരു ഉന്നത രാഷ്ട്രീയ നേതാവ് അവര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി അവര്‍ നൃത്തം പരിശീലിച്ചിരുന്നു. നൃത്ത പരിശീലനത്തിന്റെ നിരവധി വീഡിയോകളും പുറത്തുവന്നു.

സ്വര്‍ണലതയ്ക്ക് വലിയ രാഷ്ട്രീയ പിടിപാടുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളുമായി സ്വര്‍ണലത അടുത്തബന്ധം പുലര്‍ത്തിയിരുന്നു. സ്വര്‍ണലതയ്‌ക്കെതിരെ കേസെടുക്കാതിരിക്കാനായി നേതാവ് ഇടപെട്ടു. നേരത്തെ ടിഡിപി നേതാവിനെതിരെ സ്വര്‍ണലത വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്, പോലീസ് രാഷ്ട്രീയം പറയുന്നു എന്ന രീതിയിലുള്ള വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായി.

 

 

 

 

 

Back to top button
error: