KeralaNEWS

വിഴിഞ്ഞം-ബാലരാമപുരം ഭൂഗര്‍ഭപാതക്ക് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ നിലവിലുള്ള ബാലരാമപുരം റെയില്‍വേസ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭപാതക്ക് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം.തുറമുഖത്തിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷനാണ് ബാലരാമപുരം. നിര്‍ദ്ദിഷ്ട ഭൂഗര്‍ഭ പാതയ്ക്ക് 10.7 കിലോമീറ്ററാണ് നീളം.ഇതില്‍ 9.43 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ് പോവുക.
1154 കോടി ചെലവ് വരുന്ന പദ്ധതി നിര്‍മ്മാണം മൂന്നരവര്‍ഷത്തിനകം പൂര്‍ത്തിയാകാണാന് ലക്ഷ്യമിടുന്നത്. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണച്ചുമതല വഹിക്കുക. റെയില്‍വേ സ്റ്റേഷനും അനുബന്ധമായി വികസിപ്പിക്കുന്നതോടെ ചരക്ക് നീക്കത്തിന്റെ ഹബ്ബായി ബാലരാമപുരം മാറും.
ഓഗസ്റ്റ് മാസത്തോടെ വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനസജ്ജമാകുമെന്നാണ് വിലയിരുത്തൽ.റെയില്‍വേ വികസനം കൂടി വരുമ്പോള്‍ സംസ്ഥാനത്തെ ആദ്യ വ്യവസായ ഇടനാഴിയായി തിരുവനന്തപുരം മാറുമെന്നാണ് കരുതുന്നത്.
ഇതോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിന്റെ മാതൃകയില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കാന്‍ 496 കോടി രൂപയുടെ പദ്ധതിയാണ് റെയിൽവേ ഒരുക്കിയിട്ടുള്ളത്.തിരുവനന്തപുരം സെന്‍ട്രല്‍ പ്രധാന ടെര്‍മിനലായും കൊച്ചുവേളിയും നേമവും ഉപടെര്‍മിനലായും 156 കോടി രൂപയുടെ പദ്ധതിയും ഇതോടൊപ്പം നടത്തുന്നുണ്ട്.

Back to top button
error: