CrimeNEWS

‘ഭാവിജീവിതം ഭാസുര’മാക്കാനുള്ള ശ്രമത്തിനിടെ കൊലപാതകം; പാളിയ ഹണി ട്രാപ്പ് ‘ഇണക്കുരുവികളെ’ കൊണ്ടെത്തിച്ചത് ഇരുമ്പഴിക്കുള്ളില്‍

മലപ്പുറം: കോഴിക്കോട്ടെ ലോഡ്ജ് മുറിയില്‍ തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ സിദ്ദീഖ് കൊല്ലപ്പെട്ടത് വിവാഹത്തിനും ഭാവിജീവിതത്തിനും പണം കണ്ടെത്താനായി പ്രതികളായ ഷിബിലിയും ഫര്‍ഹാനയും ചേര്‍ന്നൊരുക്കിയ ഹണി ട്രാപ്പിനിടെ. ശ്രമം പൊളിഞ്ഞാല്‍ സിദ്ദീഖിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആയുധങ്ങളുമായാണ് പ്രതികള്‍ എത്തിയത്.

നഗ്‌നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമം ചെറുത്തപ്പോള്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. പിന്നീട്, പ്രതികളായ ഷിബിലിയും ആഷിഖും ഫര്‍ഹാനയും ചേര്‍ന്നു നടത്തിയ ക്രൂരമര്‍ദനത്തിലാണ് സിദ്ദീഖ് കൊല്ലപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഷിബിലിയുടെയും ഫര്‍ഹാനയുടെയും വിവാഹ ഒരുക്കങ്ങള്‍ നടന്നുവരികയായിരുന്നു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Signature-ad

കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖ് 18ന് രാത്രിയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ടത്. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് മൂന്നായി വെട്ടിമുറിച്ച മൃതദേഹം 2 ട്രോളി ബാഗുകളിലാക്കി സിദ്ദീഖിന്റെ തന്നെ കാറില്‍ പ്രതികള്‍ അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. മടങ്ങുംവഴി ചുറ്റികയും കട്ടറും ഉള്‍പ്പെടെയുള്ളവ പെരിന്തല്‍മണ്ണയിലെ ചീരട്ടാമലയില്‍ ഉപേക്ഷിച്ചു. അവിടെനിന്ന് ചെറുതുരുത്തിയിലെത്തിയാണ് കാര്‍ ഉപേക്ഷിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടില്‍ മുഹമ്മദ് ഷിബിലി (22), ഒറ്റപ്പാലം ചളവറ കൊറ്റോടി വീട്ടില്‍ ഖദീജത്ത് ഫര്‍ഹാന (19) എന്നിവരെ അസമിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെന്നൈ എഗ്മൂറില്‍നിന്നും ഫര്‍ഹാനയുടെ സുഹൃത്തും നാട്ടുകാരനുമായ ആഷിഖിനെ (ചിക്കു -23) പാലക്കാട്ടുനിന്നുമാണ് അറസ്റ്റ് ചെയ്തത്.

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകയെന്ന സംശയിക്കുന്ന ഫര്‍ഹാനയും കൊല്ലപ്പെട്ട സിദ്ദീഖും നേരത്തേ പരിചയമുണ്ടെന്നും പൊലീസ് പറഞ്ഞു. ഫര്‍ഹാനയുടെ പിതാവും സിദ്ദീഖും ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സമയത്ത് സുഹൃത്തുക്കളാണ്. ആ വഴി നേരത്തേ ഫര്‍ഹാനയ്ക്ക് സിദ്ദീഖിനെ അറിയാം.

ഹണി ട്രാപ്പില്‍ കുടുക്കാനുള്ള പദ്ധതി തയാറാക്കിയത് മൂവരും ചേര്‍ന്നാണെന്നും പൊലീസ് പറഞ്ഞു. എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇന്‍’ ലോഡ്ജില്‍ ഫര്‍ഹാനയുടെ നിര്‍ദേശപ്രകാരമാണ് സിദ്ദീഖ് 2 മുറിയെടുത്തത്. 3 പ്രതികളും കുറച്ചുസമയം ഒരുമിച്ചുണ്ടായിരുന്നു. വൈകിട്ട് ഫര്‍ഹാനയും സിദ്ദീഖും സംസാരിച്ചിരിക്കുമ്പോള്‍ മറ്റു 2 പ്രതികളുമെത്തി. നഗ്‌നനാക്കി ചിത്രം പകര്‍ത്താനുള്ള ശ്രമം സിദ്ദീഖ് ചെറുത്തു. ഭീഷണിപ്പെടുത്തിയിട്ടും വഴങ്ങിയില്ല.

ബാഗില്‍ കരുതിയിരുന്ന ചുറ്റിക ഫര്‍ഹാന ഷിബിലിക്ക് നല്‍കുകയും അതുപയോഗിച്ച് ഷിബിലി സിദ്ദീഖിന്റെ തലയ്ക്കടിക്കുകയുമായിരുന്നു. തുടര്‍ന്ന് നടന്ന ക്രൂരമര്‍ദനത്തിനൊടുവിലാണു സിദ്ദീഖ് മരിച്ചത്. ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ സിദ്ദീഖിന്റെ എടിഎം കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡ്, കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക, ഇലക്ട്രിക് കട്ടര്‍, വസ്ത്രങ്ങള്‍ എന്നിവ കണ്ടെടുത്തു.

 

 

Back to top button
error: