
കോഴിക്കോട്: എലത്തൂരിൽ ട്രെയിനിന് തീവച്ച സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് എഡിജിപി എം.ആർ അജിത് കുമാർ. പ്രതികളിലേക്കെത്താൻ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്നും എഡിജിപി വ്യക്തമാക്കി. കേസ് അന്വേഷിക്കുന്നത് പുതുതായി രൂപീകരിച്ച പ്രത്യേക സംഘമാണ്. ഇതുവരെയുള്ള പ്രാഥമിക അന്വേഷണത്തിൽ കുറച്ചധികം വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിൽ പ്രതികളിലേക്കെത്താനുള്ള ശ്രമത്തിലാണ് പൊലീസ് എന്നും എഡിജിപി അജിത് കുമാർ പറഞ്ഞു.
ഇപ്പോൾ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നയാൾ പ്രതിയെന്ന് പറയാനാകില്ല. പ്രതിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പറയാനായിട്ടില്ലെന്നും എം.ആർ അജിത് കുമാർ പ്രതികരിച്ചു. കേസിൽ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് പൊലീസ്. ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. കേരള പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയത്. നോയിഡയിലെ ചില ജിമ്മുകളിൽ അടക്കമെത്തി ഉത്തർപ്രദേശ് പൊലീസ് വിവരം തേടിയിട്ടുണ്ട്.





