
മലപ്പുറം: ലഹരിമരുന്ന് ഉപയോഗിക്കുകയും ശേഷം സ്ഥിരമായി ഭാര്യയെയും കുട്ടികളെയും മർദിക്കുകയും ചെയ്യുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതി. പുറമണ്ണൂർ പാറക്കുഴിയിൽ സൈതലവിയെയാണ് (33) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയ പൊലീസിനെ കണ്ട പ്രതി ഓടുമേഞ്ഞ വീടിനുമുകളിൽ കയറിയിരുന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.
പിടികൂടാൻ ശ്രമിച്ചപ്പോൾ ഓടുകൾ എടുത്ത് പൊലീസ് സംഘത്തിന് നേരെ എറിയുകയും അസഭ്യം പറയുകയും ചെയ്തു. വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷ സേനാ ഉദ്യോഗസ്ഥർ വീടിനുമുകളിൽ കയറാൻ ശ്രമിക്കുന്നതിനിടെ പ്രതി വീണ്ടും ഓട് ഇളക്കിയെടുത്ത് ജീവനക്കാർക്ക് നേരെ തുരുതുരെ എറിയാൻ തുടങ്ങി. തുടർന്ന് പൊലീസും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും ചേർന്ന് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ തിരൂർ കോടതിയിൽ ഹാജരാക്കി. പിന്നീട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.






