CrimeNEWS

മലയാളി ദമ്പതികളുടെ ആശ്രമത്തില്‍നിന്ന് അന്തേവാസികളെ കാണാനില്ല; അന്വേഷണം തമിഴ്നാട് ക്രൈംബ്രാഞ്ചിന്

ചെന്നൈ: മലയാളി ദമ്പതികളുടെ ശരണകേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ പേരെ കാണാതായ സംഭവത്തില്‍ അന്വേഷണം തമിഴ്നാട് ക്രൈംബ്രാഞ്ചിന്. അനധികൃതമായി ശരണകേന്ദ്രം നടത്തി അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി ജുബിന്‍ ബേബി (45), ഭാര്യ മരിയ (43) എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് ബലാത്സംഗം, പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

വില്ലുപുരം ‘അന്‍പുജ്യോതി’ ആശ്രമത്തിലെ അന്തേവാസികളെ കാണാനില്ലെന്ന പരാതിയുമായി കൂടുതല്‍ ബന്ധുക്കള്‍ രംഗത്തെത്തി. അന്തേവാസികളെ കെട്ടിയിട്ടു പീഡിപ്പിച്ചതായും കുരങ്ങിനെക്കൊണ്ട് ആക്രമിച്ചതായും കണ്ടെത്തിയിരുന്നു. ഇതില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള അന്തേവാസികളില്‍ നിന്ന് വനിത കമ്മിഷന്‍ നേരിട്ടു മൊഴിയെടുത്തു. അതിക്രമങ്ങള്‍ സംബന്ധിച്ച കേസും കാണാനില്ലെന്ന പരാതികളും തമിഴ്നാട് ക്രൈംബ്രാഞ്ച് അന്വേഷിക്കും.

ജുബിന്‍ ബേബി (45), ഭാര്യ മരിയ (43)
Signature-ad

ബംഗളൂരു ന്യൂ എആര്‍കെ മിഷന്‍ ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിലേക്ക് അയച്ചെന്നു പ്രതികള്‍ പറഞ്ഞവരില്‍ 15 പേരെ കാണാതായെന്ന് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ആശ്രമത്തില്‍ ഉണ്ടായിരുന്നവരെ കാണാനില്ലെന്ന പരാതിയുമായി കൂടുതല്‍ പേര്‍ എത്തുന്നുണ്ട്. ബെംഗളൂരു സ്ഥാപനത്തിലെ ശുചിമുറിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് അന്തേവാസികള്‍ കടന്നു കളഞ്ഞതാണെന്നാണു പിടിയിലായവര്‍ മൊഴി നല്‍കിയത്. ഇക്കാര്യം അന്വേഷിക്കാന്‍ ബെംഗളൂരു സിറ്റി പോലീസിന് അന്വേഷണ സംഘം കത്ത് നല്‍കി.

2005 മുതല്‍ വില്ലുപുരം കുണ്ടലപുലിയൂര്‍ ഗ്രാമത്തിലാണ് ‘നല്ല സമരിയാര്‍ ചാരിറ്റബിള്‍ ട്രസ്റ്റി’ന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആശ്രമം പ്രവര്‍ത്തിക്കുന്നത്. മാനസിക രോഗികള്‍, ഭിന്നശേഷിക്കാര്‍, നിരാലംബരായ സ്ത്രീകള്‍, യാചകര്‍, മദ്യത്തിന് അടിമപ്പെട്ടവര്‍ എന്നിവരെ പുനഃരധിവസിപ്പിക്കുന്ന സ്ഥാപനമാണെന്നാണ് അറസ്റ്റിലായ ജുബിനും മരിയയും പറയുന്നു. അന്തേവാസികളെ ഭയപ്പെടുത്താനും ആക്രമിക്കാനും കുരങ്ങുകളെ ഉപയോഗിച്ച ആശ്രമം ഉടമ ജുബിന്‍ ബേബിക്കെതിരേ 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.

 

Back to top button
error: