KeralaNEWS

ഷോക്കടിപ്പിച്ച് കാട്ടുപന്നിവേട്ട: ആം ആദ്മി നേതാവിനെതിരേ കേസ്

തൃശൂര്‍: വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേല്‍പ്പിച്ച് കാട്ടുപന്നിയെ വേട്ടയാടിയ സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി.) നേതാവിന്റെ പേരില്‍ വനംവകുപ്പ് കേസെടുത്തു. ചേലക്കര വെങ്ങാനെല്ലൂര്‍ പൂനാട്ട് പി.ജെ. മാത്യുവിന്റെ പേരിലാണ് കേസ്. ഇയാള്‍ ഒളിവിലാണ്. മാത്യു ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി കഴിഞ്ഞ ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.

മായന്നൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ നടത്തിയ പരിശോധനയിലാണ് കാട്ടുപന്നിവേട്ട കണ്ടെത്തിയത്. മേപ്പാടം മേലാംകോല്‍ പ്രദേശത്ത് കൃഷിയിടത്തോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍നിന്ന് കഷണങ്ങളാക്കിയ നിലയില്‍ കാട്ടുപന്നിയിറച്ചിയും കെണിക്കായൊരുക്കിയ കമ്പികളും സാധനസാമഗ്രികളും കണ്ടെടുത്തു. വനംവകുപ്പ് ജീവനക്കാരെ കണ്ടതും മാത്യു ഓടിപ്പോകുകയായിരുന്നുവെന്ന് വനപാലകര്‍ പറഞ്ഞു.

Signature-ad

പരിശോധനയ്ക്ക് മായന്നൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എം.വി. ജയപ്രസാദ് നേതൃത്വം നല്‍കി. ഇതേ സംഭവത്തില്‍ പി.ജെ. മാത്യുവിന്റെ പേരില്‍ വൈദ്യുതിമോഷണത്തിനും കേസെടുത്തു. അനധികൃതമായി ലൈനില്‍നിന്ന് വൈദ്യുതിയെടുത്തതിനാണ് കേസ്. നിലവിലുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തു.

 

Back to top button
error: