KeralaNEWS

അറ്റൻഡസ് കുറവ്‌ ചൂണ്ടിക്കാട്ടി സ്‌കൂളിൽനിന്നു പുറത്താക്കിയ വിദ്യാർഥിയെ തിരിച്ചെടുത്തു; നടപടി ബാലാവകാശ കമ്മീഷൻ ഇടപെടലിനെത്തുടർന്ന്

കോഴിക്കോട്: അറ്റൻഡസ് കുറവ്‌ ചൂണ്ടിക്കാട്ടി സ്‌കൂളിൽനിന്നു പുറത്താക്കിയ വിദ്യാർഥിയെ തിരിച്ചെടുത്തു. കോഴിക്കോട് സെൻറ് ജോസഫ്‌സ് ബോയ്‌സ് ഹയർ സെക്കൻററി സ്‌കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർത്ഥിയായ എആർ മാധവനെയാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് തിരിച്ചെടുത്തത്. സ്കൂൾ മാനേജ്മെൻറിനെതിരെ വിദ്യാർത്ഥിയുടെ പിതാവും സ്കൂളിലെ മുൻ പിടിഎ പ്രസിഡൻറുമായ അനൂപ് ഗംഗാധരൻ ബാലാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു.

ഇന്ന് ചേർന്ന ബാലാവകാശ കമ്മീഷൻ ഹിയറിംഗിലാണ് വിദ്യാർത്ഥിയെ തിരിച്ചെടുക്കാൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയത്. ക്രിക്കറ്റ് പരിശീലനത്തിൻറെ പേരിൽ തുടർച്ചയായി അവധിയായതിനെ തുടർന്നാണ് കുട്ടിയെ പുറത്താക്കിയതെന്നാണ് മാനേജ്മെൻറ് വശദീകരിച്ചിരുന്നത്. എന്നാൽ തന്നോടുള്ള വ്യക്തി വൈരാഗ്യം തീർക്കാനാണ് മകനെ പുറത്താക്കിയതെന്ന് അനൂപ് ആരോപിച്ചിരുന്നു.

പിടിഎ പ്രസിഡണ്ടായിരിക്കെ അമിതമായി ഡൊണേഷൻ വാങ്ങിക്കുന്നതടക്കം താൻ ഉന്നയിച്ച പ്രശ്നങ്ങൾ മനേജ്മെൻറിനെ ചൊടിപ്പിച്ചിരുന്നു. ആസൂത്രിതമായി പിടിഎ സ്ഥാനത്തു നിന്ന് തന്നെ പുറത്താക്കിയതിനു പിന്നാലെയാണ് മകനെയും പുറത്താക്കിയതെന്നായിരുന്നു അനൂപ് ഗംഗാധരൻറെ ആരോപണം. എന്നാൽ പിടിഎ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് അനൂപിനെ നീക്കിയതും കുട്ടിയെ റോളിൽ നിന്ന് നീക്കിയതുമായി ബന്ധമില്ലെന്ന് സ്കൂൾ മാനേജ്മെൻറ് പറഞ്ഞിരുന്നു.

ബാലവാകശ കമ്മീഷൻ കുട്ടിയെ തിരിച്ചെടുക്കാൻ നിർദ്ദേശം നൽകിയതായി പിതാവ് അനൂപ് ഗംഗധരൻ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്. അദ്ധ്യായന വർഷത്തിന്റെ പകുതിക്ക് വെച്ച് ഇത്തരത്തിൽ സ്‌കൂളിൽ നിന്നും പുറത്താക്കുന്നത് കുട്ടിയുടെ ഉത്തമ താൽപ്പര്യത്തിന് എതിരാണെന്നെയായിരുന്നു കമ്മീഷന്റെ നിരീക്ഷണം- അനൂപ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണ്ണ രൂപം

വലിയൊരു സന്തോഷ വാർത്തയുണ്ട്… മാധവനെ തിരിച്ചെടുക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു… അദ്ധ്യായന വർഷത്തിന്റെ പകുതിക്ക് വെച്ച് ഇത്തരത്തിൽ സ്‌കൂളിൽ നിന്നും പുറത്താക്കുന്നത് കുട്ടിയുടെ ഉത്തമ താൽപ്പര്യത്തിന് എതിരാണെന്നെയായിരുന്നു കമ്മീഷന്റെ നിരീക്ഷണം… ഇന്ന് ഉച്ചയ്ക്ക് വീഡിയോ കോൺഫ്രസിങ്ങ് വഴി നടന്ന ഹിയറിങ്ങിൽ മാധവനും ഞാനും കൂടാതെ സെന്റ് ജോസഫ്‌സ് ബോയ്‌സ് എച്ച്.എസ്.എസ് ഹെഡ്‌മാസ്റ്റർ, കോഴിക്കോട് ഡിഡിഇ എന്നിവരും ഹാജരായിരുന്നു…

കഴിഞ്ഞ ആഴ്ച്ച ഡിഡിഇ ഓഫീസിൽ നടത്തിയ ഹിയറിങ്ങിൽ തന്നെ, കുട്ടിയെ പുറത്താക്കിയ രീതി നിയമപരമല്ല എന്ന കാര്യം പ്രത്യക്ഷത്തിൽ മനസ്സിലാക്കിയിരുന്നതായി ഡിഡിഇ അറിയിച്ചു… കുട്ടിയെ ഇത്തരത്തിൽ റോളിൽ നിന്ന് പുറത്താക്കിയത് തെറ്റാണെന്ന് വ്യക്തമാക്കി കൊണ്ട് ഈ അദ്ധ്യായന വർഷം കുട്ടിക്ക് ആ സ്‌കൂളിൽ തന്നെ പഠിക്കാനുള്ള അവകാശമുണ്ടെന്നും, അതനുസരിച്ച് പരീക്ഷ എഴുതാനുള്ള ഉത്തരവ് സ്‌കൂൾ ഹെഡ്‌മാസ്റ്റർക്ക് നൽകണമെന്നും ബാലാവകാശ കമ്മീഷൻ ഡിഡിഇയോട് നിർദ്ദേശിച്ചു…

അറ്റന്റൻസ് നിയമങ്ങളുടെ നൂലാമാലയേക്കാൾ കുട്ടിയുടെ ബെസ്റ്റ് ഇന്ററസ്റ്റിന് പ്രാധാന്യം കൊടുത്ത് കൊണ്ട് ചരിത്രപരമായ വിധി പുറപ്പെടുവിച്ച ബാലാവകാശ കമ്മീഷന് നന്ദി… നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിൽ ഒപ്പം നിന്ന എല്ലാ മാദ്ധ്യമങ്ങൾക്കും പൊതുസമൂഹത്തിനും, പൊരുതാനുള്ള പ്രചോദനവുമായി കൂടെ ഉണ്ടായിരുന്ന എല്ലാ പ്രിയപ്പെട്ടവർക്കും മാധവന്റെയും ഞങ്ങളുടെയും സ്നേഹം…

Back to top button
error: