ആകെയുള്ള അറിവ് ഭാര്യ മരിച്ചുവെങ്കിലും അവർ പ്രസവിച്ച ആൺകുഞ്ഞ് ജീവനോടെയുണ്ട് എന്നു മാത്രം… ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ നഷ്ടപ്പെട്ട തന്റെ കുഞ്ഞിനായി രണ്ടുവർഷമായി പോരാട്ടത്തിൽ ഒരു പിതാവ്!! ചികിത്സ കഴിഞ്ഞ് ഈജിപ്തിൽ നിന്നു തിരിച്ചെത്തിയ കുട്ടിക്കായി അവകാശം പറഞ്ഞ് രണ്ടു പിതാക്കന്മാർ

ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ മുറിവുകൾ ഇനിയുമുണങ്ങിയിട്ടില്ലെന്നതിന്റെ മറ്റൊരു നേർക്കാഴ്ച പുറത്ത്. ഇസ്രയേൽ ആക്രമണത്തിൽ കുടുംബം മുഴുവൻ നഷ്ടമായ ലുബ്ബാദിന് ബാക്കിയുള്ളത് ഇതുവരെ കാണാത്ത ജീവനോടെയുണ്ടെന്നു കേട്ടറിവ് മാത്രമുള്ള മകനാണ്. കാണാതായ ആ മകനായി തിരച്ചിൽ നടത്തുകയാണ് മുഹമ്മദ് ലുബ്ബാദ് എന്ന അച്ഛൻ. മുഖം പോലുമറിയാത്ത തന്റെ മകനെ കണ്ടെത്താൻ രണ്ട് വർഷത്തോളമായി ഗാസ സ്വദേശി നടത്തുന്ന പോരാട്ടം സമൂഹമാധ്യമങ്ങളിൽ നൊമ്പരമാവുകയാണ്.
സംഭവം ഇങ്ങനെ- രണ്ട് വർഷത്തിന് മുൻപാണ് മുഹമ്മദ് ലുബ്ബാദിന് തൻ്റെ കുടുംബത്തെ നഷ്ടമായത്. 2023 ഒക്ടോബറിൽ നടന്ന വ്യോമാക്രമണത്തിൽ ലുബ്ബാദിൻ്റെ മാതാവും സഹോദരനും മകളും കൊല്ലപ്പെട്ടിരുന്നു. ആ സമയം എട്ടുമാസം ഗർഭിണിയായിരുന്ന ഭാര്യ അമലിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അവർ മരിച്ചു. എന്നാൽ മരണത്തിന് മുൻപ് അമൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്നും ആ കുഞ്ഞ് ജീവിച്ചിരിപ്പുണ്ടെന്നും ആശുപത്രി അധികൃതർ ലുബ്ബാദിനെ അറിയിച്ചിരുന്നു. യുദ്ധം രൂക്ഷമായതോടെ ഗാസ ആശുപത്രികളിൽ നിന്ന് ചികിത്സയ്ക്കായി ഈജിപ്തിലേക്ക് കൊണ്ടുപോയ കുട്ടികളുടെ കൂട്ടത്തിൽ തൻ്റെ മകനുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.
പിന്നീട് രണ്ട് വർഷത്തിന് ശേഷം ഈജിപ്‌തിൽ നിന്ന് മടങ്ങിയെത്തിയ കുട്ടികളിൽ ഒരാൾ തൻ്റെ മകനാണെന്ന് ലുബ്ബാദ് അവകാശപ്പെടുന്നുണ്ടെങ്കിലും മറ്റൊരു കുടുംബവും ഈ കുട്ടിക്കായി രംഗത്തുണ്ട്. യുദ്ധസാഹചര്യത്തിൽ ആശുപത്രി രേഖകൾ നഷ്ടപ്പെട്ടതാണ് പിതൃത്വം തെളിയിക്കുന്നതിന് തടസമാകുന്നത്. ഇനി ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ ഈ അനിശ്ചിതത്വം പരിഹരിക്കാൻ കഴിയൂ. എന്നാൽ ഗാസ ലാബുകളെല്ലാം തകർക്കപ്പെട്ടതിനാൽ പരിശോധന നടത്താൻ അന്താരാഷ്ട്ര ഏജൻസികൾ ഇടപെടണമെന്നാണ് ലുബ്ബാദിൻ്റെ ഇപ്പോഴത്തെ ആവശ്യം. തൻ്റെ മകനാണോ അല്ലയോ എന്ന് ഉറപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥ തന്നെ മാനസികമായി തകർക്കുന്നുവെന്നും സത്യമറിയാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറയുന്നു. നാല് വയസുകാരിയായ മകൾ ജാന മാത്രമാണ് നിലവിൽ ലുബ്ബാദിനൊപ്പമുള്ളത്. ബാക്കിയുള്ളവരെയെല്ലാം യുദ്ധം കൊണ്ടുപോവുകയും ചെയ്തു.






