Breaking NewsLead NewsNEWSWorld

ട്രംപ് അട്ടയു‌ടെ കണ്ണുകണ്ടവൻ!! അനിശ്ചിത കാലത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിൽ അതിനു പിന്നിൽ മറ്റൊരു ലക്ഷ്യമുണ്ടാകും… ഇറാന്റെ ചിന്ത സത്യം, യുഎസിന്റെ മിസൈൽ ശേഖരത്തിൽ വൻ ഇടിവ്, ഭാവിയിൽ മറ്റൊരു യുദ്ധമുണ്ടായാൽ പ്രതിരോധിക്കാൻ അമേരിക്കയുടെ കൈകളിൽ ആയുധങ്ങളില്ല- റിപ്പോർട്ട്

വാഷിങ്ടൺ: ഇറാനുമായുണ്ടായ യുദ്ധത്തിൽ അമേരിക്കയുടെ ആയുധ ശേഖരത്തിൽ വൻ ഇടിവ് സംഭവിച്ചതായിയ റിപ്പോർട്ട്. ഫെബ്രുവരി 28-ാം തീയതി ആരംഭിച്ച യുദ്ധം ഏഴാഴ്ച പിന്നിടുമ്പോൾ, അമേരിക്ക അവരുടെ മിസൈൽ ശേഖരത്തിലെ വലിയൊരു ഭാഗം ഉപയോഗിച്ചു കഴിഞ്ഞതായി രാജ്യാന്തര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഇറാനുമായുള്ള വെ‌ടിനിർത്തൽ കരാർ അനിശ്ചിത കാലത്തേക്ക് ദീർഘിപ്പിച്ച ട്രംപിന്റെ തീരുമാനവും സംശയത്തിന്റെ നിഴലിൽ.

പാക്കിസ്ഥാന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്ന് ട്രംപ് പ്രഖ്യാപിക്കുമ്പോഴും ട്രംപ് എന്തെങ്കിലും മുന്നിൽ കണ്ടായിരിക്കും വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇതു ശരിവെക്കുന്ന രീതിയിലാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. യുദ്ധം തുടങ്ങിയതോടെ യുഎസ് സൈനിക ശേഷിയിൽ ഗൗരവമായ സമ്മർദ്ദം സൃഷ്ടിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രധാന മിസൈൽ ശേഖരങ്ങൾ ഗണ്യമായി കുറഞ്ഞതോടെ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ചൈനയോ, മറ്റേതെങ്കിലും രാജ്യവുമായി മറ്റൊരു വലിയ യുദ്ധം ഉണ്ടായാൽ യുഎസ് ഗുരുതരമായ ആയുധ ക്ഷാമം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത്.

Signature-ad

സെന്റർ ഫോർ സ്ട്രാറ്റർജിക് ആൻഡ് ഇന്റർ നാഷ്ണൽ സ്റ്റഡീസ് (CSIS) നടത്തിയ പഠനവും പ്രതിരോധ വകുപ്പിന്റെ ആഭ്യന്തര വിലയിരുത്തലുകളും തമ്മിൽ പൊരുത്തപ്പെടുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഏഴ് ആഴ്ച നീണ്ടുനിന്ന യുദ്ധത്തിനിടെ യുഎസ് സൈന്യം നിർണായക ആയുധ ശേഖരങ്ങളുടെ വലിയൊരു വിഹിതം വിനിയോഗിച്ചു. പ്രിസിഷൻ സ്ട്രൈക്ക് മിസൈലുകളുടെ ഏകദേശം 45 ശതമാനം, ഝാഡ് ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തിലെ മിസൈലുകളുടെ പകുതിയിലധികം, പാട്രിയോട്ട് എയർ ഡിഫൻസ് മിസൈലുകളുടെ ഏകദേശം 50 ശതമാനം എന്നിവ ഇതിനകം ഉപയോഗിച്ചുകഴിഞ്ഞു. ഇതോടൊപ്പം ടോമാഹോക്ക് മിസൈലുകളുടെ ഏകദേശം 30 ശതമാനം, ജോയിന്റ് എയർ-ടു-സർഫസ് സ്റ്റാൻഡ്ഓഫ് മിസൈലുകളുടെ 20 ശതമാനത്തിലധികം, SM-3, SM-6 മിസൈലുകളുടെ ഏകദേശം 20 ശതമാനം എന്നിവയും വിനിയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

മിസൈൽ നിർമ്മാണം വർധിപ്പിക്കാൻ യുഎസ് സർക്കാർ ഇതിനകം സ്വകാര്യ കമ്പനികളുമായി കരാറുകൾ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും, ഈ ആയുധ ശേഖരങ്ങൾ പൂർണമായി പുനഃസ്ഥാപിക്കാൻ മൂന്ന് മുതൽ അഞ്ച് വർഷം വരെ സമയമെടുക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. റിപ്പോർട്ട് സഹ രചയിതാവായ മാർക്ക് ക്യാൻസിയൻ പറയുന്നതനുസരിച്ച്, “വലിയ തോതിലുള്ള മിസൈൽ വിനിയോഗം പസഫിക് മേഖലയിലെ സുരക്ഷയിൽ താൽക്കാലിക ദുർബലത സൃഷ്ടിച്ചിട്ടുണ്ട്. ഈ ശേഖരങ്ങൾ പുനഃസ്ഥാപിക്കാൻ വർഷങ്ങൾ വേണ്ടിവരും.”

ഇപ്പോഴത്തെ സാഹചര്യത്തിൽ ഇറാനെതിരായ യുദ്ധം തുടരാൻ യുഎസിന് ആവശ്യമായത്ര ആയുധങ്ങൾ ഉണ്ടാകാമെങ്കിലും, ചൈന പോലുള്ള ശക്തമായ രാജ്യത്തിനെതിരെ സമാനമായ യുദ്ധം നേരിടാൻ നിലവിലെ ശേഖരം മതിയാകില്ലെന്നതാണ് റിപ്പോർട്ടിന്റെ പ്രധാന മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ യുഎസിന്റെ ദീർഘകാല പ്രതിരോധ തയ്യാറെടുപ്പിനെക്കുറിച്ച് ആശങ്ക ഉയർന്നിരിക്കുകയാണ്.

ഇതിനിടെ ട്രംപ് യുഎസിന് ആയുധ ക്ഷാമമില്ലെന്ന് ആവർത്തിച്ചെങ്കിലും, മിസൈൽ ഉൽപാദനത്തിനായി അധിക ധനസഹായം ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്. “നമുക്ക് ആവശ്യമായ ശേഷി നിലവിലുണ്ടെങ്കിലും, ഭാവി സാഹചര്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ സംഭരണം നിർബന്ധമാണ്,” എന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

യുഎസ് പ്രതിരോധ വകുപ്പിന്റെ വക്താവ് സിയൻ പാർനെൽ പ്രതികരിച്ചതനുസരിച്ച്, പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം ഏത് സമയത്തും ഏത് സ്ഥലത്തും പ്രവർത്തിക്കാൻ യുഎസ് സൈന്യത്തിന് ആവശ്യമായ എല്ലാ ശേഷിയും നിലവിലുണ്ട്. അതേസമയം, യുദ്ധം നീണ്ടാൽ ആയുധ ശേഖരങ്ങൾ ബാധിക്കാമെന്ന മുന്നറിയിപ്പ് മുൻപ് തന്നെ സൈനിക നേതൃത്വം നൽകിയിരുന്നുവെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കൻ കോൺഗ്രസിലും ഈ വിഷയത്തിൽ ആശങ്ക ഉയരുന്നുണ്ട്. അറിസോണയിലെ സെനറ്റർ മാർക്ക് കെല്ലി പറഞ്ഞത്, “ഇറാനിന് വലിയ തോതിൽ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉള്ളതിനാൽ ഇത് ഒടുവിൽ ഗണിതപ്രശ്നമായി മാറും—ഈ ആയുധങ്ങൾ എങ്ങനെ പുനഃർ നിറയ്ക്കും എന്നതാണ് പ്രധാന വെല്ലുവിളി,” എന്നായിരുന്നു.

ഇതോടെ, ഇറാൻ യുദ്ധം യുഎസിന്റെ സൈനിക ശേഷിയെ നേരിട്ട് തകർത്തിട്ടില്ലെങ്കിലും, ആയുധ ശേഖരങ്ങളിൽ ഉണ്ടായ വലിയ കുറവ് ഭാവിയിലെ യുദ്ധ സന്നാഹങ്ങൾക്ക് മുന്നിൽ ഗൗരവമായ വെല്ലുവിളി ഉയർത്തുന്നുവെന്നതാണ് പുതിയ വിലയിരുത്തലുകളുടെ സമഗ്രമായ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: