
വാഷിങ്ടൺ: റഷ്യൻ എണ്ണയുമായി വന്ന ‘അക്വാ ടൈറ്റൻ’ എന്ന കപ്പലും അമേരിക്കയിലെ ടെക്സസിൽ നിന്നും എൽപിജിയുമായി എത്തിയ ‘പിക്സിസ് പയനിയർ’ എന്ന കൂറ്റൻ ചരക്കുകപ്പലും മംഗലാപുരം തുറമുഖത്തെത്തി. രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുന്നതിനെ തുടർന്നുണ്ടാകുന്ന ആശങ്കകൾക്കിടെയാണ് പിക്സിസ് പയനിയറിന്റെ വരവ്. ഇതിനു മുന്നോടിയായി, ശനിയാഴ്ച മുൻഗണനാ വിഭാഗങ്ങൾക്കായി സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ എൽപിജി വിഹിതം കേന്ദ്ര സർക്കാർ 20 ശതമാനം കൂടി വർധിപ്പിച്ചിരുന്നു. ഇതോടെ ആകെ വിഹിതം 50 ശതമാനം ആയി ഉയർന്നു.
അമേരിക്കൻ കപ്പലിനു മുൻപായിയാണ് റഷ്യൻ എണ്ണയുമായെത്തിയ അക്വാ ടൈറ്റൻ എന്ന ഭീമൻ മംഗലാപുരത്ത് എത്തിയത്. കപ്പലിന്റെ വലിപ്പക്കൂടുതൽ കാരണം തുറമുഖത്ത് അടുപ്പിക്കാനായില്ല. തുറമുഖത്ത് നിന്നും 18 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. സിംഗിൾ പോയിന്റ് മൂറിങ് സംവിധാനം വഴി പൈപ്പ് ലൈനിലൂടെ എണ്ണ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡ് (എംആർപിഎൽ) എത്തിക്കും.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ആഗോള ഇന്ധനവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, റഷ്യൻ എണ്ണ വിൽക്കാൻ അമേരിക്ക വ്യാഴാഴ്ച താൽക്കാലിക അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യൻ എണ്ണ എത്തിയത്. നേരത്തെയുണ്ടായിരുന്ന 30 ദിവസത്തെ ഇളവിനു പകരമാണ് പുതിയ അനുമതി. എങ്കിലും ഉത്തരകൊറിയ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള ഇടപാടുകൾക്ക് ഇപ്പോഴും വിലക്കുണ്ട്.




