‘പ്രിയപ്പെട്ട ഇസ്‌ലാമിക രാജ്യങ്ങളേ, നിങ്ങൾ ഞങ്ങളുടെ സഹോദരന്മാരാണ്, നിങ്ങളുമായി ഞങ്ങൾക്ക് ഒരു തർക്കവുമില്ല… ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിലുള്ള ഭിന്നതയുടെ ഏക ഗുണഭോക്താവ് ഇസ്രയേൽ മാത്രം’- മസൂദ് പെസെഷ്കിയാൻ

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം മൂന്ന് ആഴ്ചകൾ പിന്നിട്ടുനിൽക്കുമ്പോൾ അയൽക്കാരായ ഇസ്‌ലാമിക രാഷ്ട്രങ്ങളോട് ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഈദ് ദിനത്തോടനുബന്ധിച്ച് തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം സന്ദേശം പങ്കുവെച്ചത്. ഇസ്ലാമിക് രാജ്യങ്ങളോട് തങ്ങൾക്ക് യാതൊരു തർക്കവുമില്ലെന്നും ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിലുള്ള ഭിന്നതയുടെ ഏക ഗുണഭോക്താവ് ഇസ്രയേൽ മാത്രമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
‘നമ്മുടെ പ്രിയപ്പെട്ട അയൽക്കാരായ ഇസ്‌ലാമിക രാജ്യങ്ങളേ, നിങ്ങൾ ഞങ്ങളുടെ സഹോദരന്മാരാണ്. നിങ്ങളുമായി ഞങ്ങൾക്ക് ഒരു തർക്കവുമില്ല’. നമ്മുടെ ഭിന്നതകളിൽ നിന്ന് പ്രയോജനം നേടുന്നത് സയോണിസ്റ്റ് ശക്തികളാണ്,” എന്ന് പെസെഷ്കിയാൻ സന്ദേശത്തിൽ പറയുന്നു. അതുപോലെ ദൈവത്തിന്റെ പ്രീതി നേടുന്നതിനായി പ്രവാചക വചനങ്ങളിലൂടെ ശക്തിയും ഐക്യവും കൈവരിക്കാൻ അദ്ദേഹം ആഹ്വാനംചെയ്തു.
അതേസമയം ഇറാനിലെ പാർസ് പ്രകൃതിവാതക പാടത്തിനും ബൂഷെർ ആണവനിലയത്തിനും നേരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദേശം പുറത്തുവരുന്നത്. ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി സൗദി അറേബ്യയിലെ എണ്ണക്കമ്പനിയായ ആരാംകോയുടെ റിഫൈനറിക്ക് നേരെയും ഖത്തറിലെയും യുഎഇയിലെയും വാതക നിലയങ്ങൾക്ക് നേരെയും ഇറാൻ ഡ്രോൺ- മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു.
അതുപോലെ ഈ മാസം ആദ്യം അയൽരാജ്യങ്ങളെ ആക്രമിച്ചതിൽ പെസെഷ്കിയാൻ മാപ്പ് ചോദിച്ചിരുന്നെങ്കിലും അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക ആക്രമണങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാൻ ഇറാന് അവകാശമുണ്ടെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. തങ്ങളുടെ രാജ്യത്തിനെതിരായ ആക്രമണങ്ങളുടെ ഉറവിടമായ കേന്ദ്രങ്ങളെയാണ് തങ്ങൾ ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ ഡൊണാൾഡ് ട്രംപ് യുദ്ധം അവസാനിക്കുന്നതായി സൂചനയും നൽകി. ഇറാനെതിരായ സൈനിക നടപടികൾ“ക്രമേണ അവസാനിപ്പിക്കാനുള്ള” ആലോചനയിലാണ് യുഎസ് എന്ന് അദ്ദേഹം വ്യക്തമാക്കി. “മധ്യപൂർവേഷ്യയിലെ നമ്മുടെ സൈനിക ലക്ഷ്യങ്ങൾ സാധ്യമായത് വളരെ അടുത്താണ്,” എന്നാണ് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ സത്യം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഈ സൈനിക പദ്ധതി പൂർണമാക്കാൻ 4 മുതൽ 6 ആഴ്ച വരെ വരുമെന്ന് നേരത്തെ വിലയിരുത്തിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെയും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെയും വധിച്ചുകൊണ്ട് അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തോടെയാണ് പശ്ചിമേഷ്യയിൽ നിലവിലെ യുദ്ധം ആരംഭിച്ചത്. ഇതിന് പകരമായി ഇറാൻ ഇസ്രയേൽ നഗരങ്ങളെയും ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെയും ലക്ഷ്യമിട്ട് വൻതോതിലുള്ള ആക്രമണങ്ങൾ ആരംഭിക്കുകയായിരുന്നു. ഇതോടൊപ്പം ഗൾഫ് രാജ്യങ്ങളിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങളും ഇറാന്റെ പ്രധാന ലക്ഷ്യങ്ങളായി മാറി.
യുദ്ധത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർ തടസപ്പെടുത്തിയിരിക്കുകയാണ്. ലോകത്തിലെ ക്രൂഡ് ഓയിൽ, ദ്രവീകൃത പ്രകൃതിവാതകം എന്നിവയുടെ ഷിപ്പിങിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. ഹോർമുസിലെ തടസ്സം ആഗോളതലത്തിൽ വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമാകുമെന്ന ഭീതി നിലനിൽക്കുന്നുണ്ട്.






