‘ഇറാൻ കഴിഞ്ഞാൽ അടുത്ത ലക്ഷ്യം ക്യൂബ; ശത്രുവിനെ പൂർണ്ണമായും നശിപ്പിക്കുന്നത് തുടരും’- ട്രംപ്

വാഷിങ്ടൺ: ഇറാനിലെ യുഎസ് സൈനിക നടപടികൾ അവസാനിച്ചാൽ തന്റെ ഭരണകൂടം ക്യൂബയിലേക്ക് ശ്രദ്ധ തിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘അവിടെ സംഭവിക്കുന്നത് അത്ഭുതകരമാണ്. ഇറാനിലേത് ആദ്യം പൂർത്തിയാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, മിഡിൽ ഈസ്റ്റിലെ സംഘർഷം ശമിച്ചുകഴിഞ്ഞാൽ യുഎസ് വിദേശനയ മുൻഗണനകളിൽ മാറ്റം വരുത്തും.’ ട്രംപ് പറഞ്ഞു.മേജർ ലീഗ് സോക്കർ ചാമ്പ്യന്മാരായ ഇന്റർ മിയാമി ഫുട്ബോൾ ക്ലബ്ബിന്റെ ആഘോഷ പരിപാടിയിൽ വൈറ്റ് ഹൗസിൽ സംസാരിക്കവെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്.
‘നിങ്ങളും നിരവധി ആളുകളും ക്യൂബയിലേക്ക് മടങ്ങാൻ പോകുന്നു’വെന്ന് മിയാമിയിലെ ക്യൂബൻ പാരമ്പര്യമുള്ളവരോട് ട്രംപ് പറഞ്ഞു. ക്യൂബ യുഎസുമായി ചർച്ചകൾക്ക് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് അടുത്ത സൈനിക നീക്കം സംബന്ധിച്ച് ട്രംപ് സൂചന നൽകിയിരിക്കുന്നത്.
യുഎസും ഇസ്രായേലി സൈന്യവും ‘ശത്രുവിനെ പൂർണ്ണമായും നശിപ്പിക്കുന്നത്’ തുടരുകയാണെന്ന് ട്രംപ് ഇറാനിലെ യുദ്ധം സംബന്ധിച്ച് പരാമർശിച്ചു. അക്കാര്യത്തിൽ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ‘അതിശയകരമായ പ്രവർത്തിക്കുന്നു’ എന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഇറാന്റെ സൈനിക ശേഷി വളരെയധികം തകർന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘അവർക്ക് വ്യോമസേനയില്ല, വ്യോമ പ്രതിരോധവുമില്ല, ഇറാന്റെ നാവികസേന നശിപ്പിക്കപ്പെട്ടു’ ട്രംപ് പറഞ്ഞു. യുഎസ് മൂന്ന് ദിവസത്തിനുള്ളിൽ 24 കപ്പലുകൾ തുടച്ചുനീക്കി എന്നും ട്രംപ് കൂട്ടിച്ചേർത്തു. യുദ്ധം അവസാനിപ്പിക്കാൻ ഇറാനിയൻ നേതാക്കൾ ഇപ്പോൾ ചർച്ചകൾ നടത്താൻ ശ്രമിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ‘അവർ വിളിക്കുകയാണ്, നമ്മൾ എങ്ങനെ ഒരു കരാറിലെത്തുമെന്ന്’ അവർ ചോദിക്കുകയാണ്, ഞാൻ പറഞ്ഞു, നിങ്ങൾ അൽപ്പം വൈകിയിരിക്കുകയാണ്, ഇപ്പോൾ നമ്മൾ അവരേക്കാൾ കൂടുതൽ പോരാടാൻ ആഗ്രഹിക്കുന്നു’ ട്രംപ് പറഞ്ഞു.






