ഖമേനിയുടെ ഭൗതീകശരീരം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ; ചിത്രങ്ങൾ ട്രംപും നെതന്യാഹുവും കണ്ടു; യുഎസ് ഇന്റലിജൻസിൽനിന്നും അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളിൽ നിന്നും അയാൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്ന് അമേരിക്കൻ പ്രസിഡന്റ്

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയുടെ മൃതദേഹം എന്തു ചെയ്തുവെന്നതിൽ വ്യക്തതയില്ല. ടെഹ്‌റാൻ നഗരത്തിലെ ഇസ്രായേലി വ്യോമാക്രമണത്തിൽ തകർന്നടിഞ്ഞ അദ്ദേഹത്തിന്റെ കെട്ടിട സമുച്ചയ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഖമനിയുടെ മൃതദേഹം കണ്ടെത്തിയതായാണ് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. ഖമേനിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണിച്ചതായി റിപ്പോർട്ടുണ്ട്. ചിത്രങ്ങൾ കണ്ട് ബോധ്യപ്പെട്ട ശേഷമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രൂത്തിൽ മരണവാർത്ത സ്ഥിരീകരിക്കുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആ ചിത്രങ്ങൾ താൻ കണ്ടുവെന്ന് വെളിപ്പെടുത്തുകയുണ്ടായി.
ആക്രമണത്തിന്റെ ആദ്യ മിനിറ്റുകളിൽ ഖമേനിയുടെ വസതിയിൽ 30 ബോംബുകൾ വർഷിക്കപ്പെട്ടു. ആ ആക്രമണം ഖമേനിയുടെ താവളം മുഴുവൻ തകർത്തു. ഖമേനിയുടെ മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും കൊല്ലപ്പെട്ടു. ഇസ്രായേൽ ആക്രമത്തിലാണ് ഖമേനി കൊല്ലപ്പെട്ടതെങ്കിലും ആക്രമണം ഏകോപിപ്പിക്കുന്നതിൽ അമേരിക്കയ്ക്ക് വലിയ പങ്കുണ്ടെന്നും ട്രംപ് പറഞ്ഞു. ഖമേനേയിക്ക് യുഎസ് ഇന്റലിജൻസിൽനിന്നും അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു. ആക്രമണങ്ങൾക്ക് ശേഷം, ടെഹ്‌റാനിലെ ഖമേനിയുടെ വസതിയുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു.






