പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ തർക്കം, പ്രസിഡന്റ് തന്നെ ജോലി ചെയ്യാനനുവദിക്കുന്നില്ലെന്നാരോപിച്ച് കയ്യിൽ കരുതിയ കത്തിയെടുത്ത് ആത്മഹത്യാഭീഷണി മുഴക്കി സെക്രട്ടറി, ആത്മഹത്യ ചെയ്യാനല്ല കുത്താനാണ് കത്തിയെടുത്തതെന്ന മറ്റൊരു വനിതാ പഞ്ചായത്തംഗം

വെളിനാട്/ തിരുവനന്തപുരം: പഞ്ചായത്തിൽ വീണ്ടും പ്രസിഡന്റും സെക്രട്ടറിയുമായി തർക്കം. തർക്കം മൂത്തതോടെ കയ്യിൽ കരുതിയ കത്തിയെടുത്ത് ആത്മഹത്യാഭീഷണി മുഴക്കിമുഴക്കി പഞ്ചായത്ത് സെക്രട്ടറി. മറ്റു ജീവനക്കാർ ചേർന്നു തടഞ്ഞു. സമിതി ചുമതലയേറ്റ അന്നു മുതൽ പ്രസിഡന്റും സെക്രട്ടറിയുമായി തർക്കം നടക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയാണ് ഇന്നലെയുണ്ടായത്.
സംഭവം ഇങ്ങനെ- സെക്രട്ടറി എസ്. സിന്ധു പഞ്ചായത്ത് വാഹനവുമായി പുറത്തു പോയിരുന്നു. 4ന് പാങ്ങയിൽ പരിപാടിയിൽ പങ്കെടുക്കാൻ പ്രസിഡന്റ് വെള്ളനാട് ശശിയും ചില അംഗങ്ങളും ഇറങ്ങുമ്പോഴും വാഹനം തിരിച്ചെത്തിയില്ല. തുടർന്ന് സ്വകാര്യ വാഹനത്തിലാണ് ഇവർ പോയത്. പരിപാടിയിൽ പങ്കെടുത്ത് ഇവർ തിരിച്ചെത്തുമ്പോൾ സ്ഥലത്തുണ്ടായിരുന്ന പഞ്ചായത്തിലെ ഡ്രൈവറുമായി തർക്കമുണ്ടായി. കയ്യേറ്റത്തിന്റെ വക്കിലെത്തിയതോടെ പഞ്ചായത്ത് അംഗങ്ങൾ ചേർന്നു തടഞ്ഞു.
ഈ ബഹളത്തിനിടെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സെക്രട്ടറി സ്വയം കുത്തുമെന്നു ഭീഷണി മുഴക്കി. പിന്നാലെ കയ്യിൽ കുത്താൻ ആഞ്ഞപ്പോൾ മറ്റു ജീവനക്കാർ ചേർന്നു തടഞ്ഞു. ജോലി ചെയ്യാൻ പ്രസിഡന്റ് അനുവദിക്കില്ലെന്ന് ആരോപിച്ചായിരുന്നു സെക്രട്ടറിയുടെ നീക്കം.
ഇതിനിടെ സെക്രട്ടറി തന്നെ കുത്താനാണ് ശ്രമിച്ചതെന്ന് ആരോപിച്ചു വനിതാ പഞ്ചായത്ത് അംഗം പ്രതിഷേധിച്ചു. ഇതും വാക്കേറ്റത്തിൽ കലാശിച്ചു. സ്ഥലത്തെത്തിയ ആര്യനാട് വനിതാ എസ്ഐയോടും പ്രസിഡന്റ് മോശമായി പെരുമാറിയതായി ആരോപണമുണ്ട്. ഇരുഭാഗവും ഇന്നു രാവിലെ സ്റ്റേഷനിലെ ത്തി പരാതി നൽകുമെന്നാണു വിവരം. സത്യപ്രതിജ്ഞ കഴിഞ്ഞ ദിവസം പഞ്ചായത്തിലെ വാഹനവുമായി ബന്ധപ്പെട്ടു പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ തർക്കം ആരംഭിച്ചിരുന്നു.






