‘എൽഡിഎഫ് ഇനിയും ജയിക്കണമെന്ന് പറയുന്നത് ഞങ്ങൾക്കാർക്കും മന്ത്രിമാരാകാനല്ല;ഭരണത്തിലിരുന്ന ഇക്കാലമത്രയും സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങളോ കലാപങ്ങളോ നടന്നിട്ടില്ല; അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒറ്റനഗരമായി കേരളം മാറി‘- എം. വി ഗോവിന്ദൻ

കണ്ണൂർ: ഇടതുപക്ഷം വീണ്ടും കേരളത്തിൽ അധികാരത്തിൽ വരണമെന്ന് പറയുന്നത് ഞങ്ങളിൽ ആർക്കെങ്കിലും മന്ത്രിമാരോ മുഖ്യമന്ത്രിയോ ആകാനല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എൽ.ഡി.എഫ്. വികസനമുന്നേറ്റ ജാഥയ്ക്ക് മമ്പറത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് കേരളത്തിൻ്റെ ഗ്രാമങ്ങളെല്ലാം നഗരങ്ങളോട് കിടപിടിക്കത്തക്കവണ്ണം വികസിച്ചു. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒറ്റനഗരമായി കേരളം മാറി. സംസ്ഥാനത്തിൻ്റെ വികസനത്തിന് പണം തടസ്സമായപ്പോൾ കിഫ്ബിയെ ഉയർത്തിക്കൊണ്ടുവരാൻ നീക്കം നടത്തി. അതിനെ മലർപ്പൊടിക്കാരൻ്റെ സ്വപ്നമെന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. ഇടതുപക്ഷം ഭരിച്ച 10 വർഷം കേരളത്തിൽ വർഗീയസംഘർഷങ്ങളോ കലാപങ്ങളോ ഉണ്ടായില്ല. വിശ്വാസികളെ ചേർത്തുനിർത്തി വേണം വർഗീയതയെ പ്രതിരോധിക്കാൻ. എൽഡിഎഫ് സർക്കാർ അതിൽ വിജയം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
ടി.പ്രകാശൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ മാനേജർ പി.സന്തോഷ് കുമാർ എം.പി., ജാഥാംഗങ്ങളായ മാത്യു കുന്നപ്പള്ളി, കെ.എസ്.സലിഖ, സംഘാടകസമിതി സെക്രട്ടറി കെ.ശശിധരൻ, എൻ.ചന്ദ്രൻ, ടി.വി.രാജേഷ്, എ.പ്രദീപൻ, എം.സുരേന്ദ്രൻ, പി.പുരുഷോത്തമൻ, കെ.അനുശ്രീ, കെ.ബാബുരാജ്, എം.കെ.മുരളി, ടി.ഭാസ്‌കരൻ, വി.സി.വാമനൻ, കെ.മുകുന്ദൻ, എ.ജയപ്രകാശൻ, അബ്ദുൾ സത്താർ എന്നിവർ പങ്കെടുത്തു.






