കോൺഗ്രസ് കാത്തിരിക്കുന്നു: തരൂർ പങ്കെടുക്കുമോ അതോ വിട്ടുനിൽക്കുമോ : കോൺഗ്രസ് പാർലമെന്ററി നയ രൂപീകരണ യോഗത്തിൽ ശശി തരൂർ പങ്കെടുക്കില്ലെന്ന് സൂചന

തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന ദേശീയ നേതൃത്വങ്ങൾ നോക്കിയിരിക്കുകയാണ് – ഇന്നത്തെ കോൺഗ്രസ് പാർലമെന്ററി നയരൂപീകരണ യോഗത്തിൽ ശശി തരൂർ എംപി പങ്കെടുക്കുമോ ഇല്ലയോ എന്നറിയാൻ. തരൂർ കോൺഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായിരിക്കുമ്പോഴാണ് നിർണായക പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാതെ തരൂർ വിട്ടുനിൽക്കുന്നത്. ഇന്ന് നടക്കുന്ന കോൺഗ്രസ് പാർലമെന്ററി നായർ രൂപീകരണ യോഗത്തിൽ പങ്കെടുക്കാനായി
തരൂരിന് പാർട്ടി നേതൃത്വം കത്ത് നൽകിയിരുന്നു. ഈ കത്തിലെ നിർദ്ദേശം തരൂർ അനുസരിക്കുമോ ഇല്ലയോ എന്നതാണ് പ്രധാന ചോദ്യം
ബുധനാഴ്ച നടക്കാനിരുന്ന രാഹുൽ ഗാന്ധിയുമായുള്ള ചർച്ചക്കും ഇതുവരെ ശശി തരൂർ സന്നദ്ധത അറിയിച്ചിട്ടില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ബുധനാഴ്ചയിൽ ഒരു പുസ്തക പ്രകാശന ചടങ്ങ് മാത്രമാണ് ശശി തരൂർ തന്റെ പരിപാടികളിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ദുബായിയിൽ നിന്ന് ഇന്ന് ഡൽഹിയിൽ തരൂർ തിരിച്ചെത്തും.
അതേസമയം, തരൂർ സിപിഎമ്മിന് കൈ കൊടുക്കുമോ എന്ന കാര്യത്തിൽ ആകാംക്ഷ തുടരുകയാണ്. കൊച്ചിയിലെ മഹാ പഞ്ചായത്ത് യോഗത്തിൽ രാഹുൽ അവഗണിച്ചതിൽ തരൂര്‍ കടുത്ത അതൃപ്തിയിൽ തുടരുകയാണ് തരൂർ. എന്നാൽ തരൂരിന്റെ അതൃപ്തി പരിഹരിക്കണമെന്ന് അഭിപ്രായമുള്ള സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തരൂര്‍ സിപിഎമ്മിനൊപ്പം പോകില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നുമുണ്ട്.
എല്ലാ ഭിന്നതയും മാറ്റിവച്ച് വയനാട് ക്യാമ്പിലെത്തിയ ശശി തരൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലായിടത്തും പ്രചാരണത്തിന് എത്താമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ കൊച്ചിയിൽ കോണ്‍ഗ്രസ് നടത്തിയ മഹാ പഞ്ചായത്തോടെ പഴയതിനേക്കാള്‍ കാര്യങ്ങള്‍ വഷളായി.
രാഹുൽ കണ്ട ഭാവം നടിച്ചില്ല, പേരു പറഞ്ഞില്ല, പ്രവര്‍ത്തക സമിതി അംഗമായിട്ടും രാഹുൽ വരുന്നതിന് മുമ്പേ പ്രസംഗിപ്പിച്ചു എന്ന പരാതിയാണ് തരൂരിനുള്ളത്. തന്നെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷനോട് പരാതിപ്പെട്ടു. ഇതിനിടെയാണ് ദുബായിയിലെ വ്യവസായി വഴി സിപിഎം പാലമിട്ടത്. എന്നാൽ അക്കാര്യം തരൂര്‍ നിഷേധിച്ചിട്ടുണ്ട്.






