Breaking NewsIndiaKeralaLead NewsMovieNEWSNewsthen Special

ധര്‍മേന്ദ്ര നിറഞ്ഞാടിയത് മുന്നൂറോളം സിനിമകളില്‍; ഇന്ത്യന്‍ സിനിമയിലെ ഹി-മാന്‍; ഹിറ്റുകളുടെ തോഴന്‍

മുംബൈ : ധര്‍മേന്ദ്ര – ആ പേര് വെളളിത്തിരയില്‍ തെളിയുമ്പോള്‍ ഇന്ത്യന്‍ ബിഗ് സ്‌ക്രീനിനു മുന്നിലെ ആരാധകര്‍ ആര്‍പ്പുവിളിച്ച് പൂക്കളും വര്‍ണക്കടലാസുകളും സ്‌ക്രീനിലേക്ക് വീശിയെറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു.
അമിതാഭ് ബച്ചനെ പോലുള്ള പുലികള്‍ ബോളിവുഡ് വാഴുമ്പോഴാണ് ധര്‍മേന്ദ്ര ഈ ആരാധകവൃന്ദത്തെ കയ്യിലെടുത്തിരുന്നത്. അഴകും അഭിനയമികവും ഒന്നിച്ച ധര്‍മേന്ദ്ര ആറു പതിറ്റാണ്ടിനിടെ അഭിനയിച്ച് ആടിത്തിമര്‍ത്തത് മുന്നൂറോളം സിനിമകളിലാണ്. അവയില്‍ ഹിറ്റല്ലാത്തവ വളരെ കുറവ്. ഹിറ്റുകളുടെ തോഴനായിരുന്നു ധര്‍മേന്ദ്ര. അതുകൊണ്ടുതന്നെയാകണം ഇന്ത്യന്‍ സിനിമയില്‍ ഹി-മാന്‍ എന്നാണ് ധര്‍മേന്ദ്ര അറിയപ്പെട്ടത്. ഹിറ്റ് മാന്‍ എന്ന് അദ്ദേഹത്തെ ഇന്ത്യന്‍ സിനിമ വിശേഷിപ്പിച്ചു. ആക്ഷനായാലും പ്രണയമായാലും സെന്റിമെന്റ്‌സ് ആയാലും ധര്‍മേന്ദ്രയ്ക്ക് അത് പ്രേക്ഷകരെ അനുഭവിപ്പിക്കു വിധം അവതരിപ്പിക്കാനായി. നാടകീയ അഭിനയത്തിനു പകരം റിയലിസ്റ്റിക് രീതിയിലുള്ള അഭിനയത്തികവോടെ അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി.

Signature-ad

പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തില്‍ 1935 ഡിസംബര്‍ 8നാണ് ധര്‍മേന്ദ്രയുടെ ജനനം. വരാനിരിക്കുന്ന ഡിസംബര്‍ എട്ടിന് 90-ാം പിറന്നാളായിരുന്നു ധര്‍മേന്ദ്രയുടെ.
ലുധിയാനയിലെ ഗവണ്‍മെന്റ് സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആയിരുന്നു വിദ്യാഭ്യാസം. 1952ല്‍ ഫഗ്വാരയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി. 1960-ല്‍ പുറത്തിറങ്ങിയ ‘ദില്‍ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് പതിറ്റാണ്ടുകള്‍ ബോളിവുഡിന്റെ തലപ്പത്ത് ധര്‍മേന്ദ്ര നിലയുറപ്പിച്ചു. 60കളിലും 70കളിലും 80കളിലും ബോളിവുഡ് ധര്‍മേന്ദ്രയുടെ ഡേറ്റിനായി കാത്തിരുന്നു, മാസങ്ങളോളം. ഇറങ്ങുന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ഡ്യൂപ്പറടിച്ചുകൊണ്ട് തീയറ്ററുകളെ പൂരപ്പറമ്പാക്കി.
ഹഖീഖത്ത്, ഫൂല്‍ ഔര്‍ പത്തര്‍, മേരാ ഗാവ് മേരാ ദേശ്, സീത ഔര്‍ ഗീത, ചുപ്കെ ചുപ്കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തന്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധര്‍മേന്ദ്ര ബിഗ് സ്‌ക്രീനുകള്‍ ഭരിച്ചു.


ഹിന്ദി സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ റെക്കോര്‍ഡും ധര്‍മ്മേന്ദ്രയുടെ പേരിലാണ്. 1973ല്‍ അദ്ദേഹം എട്ട് ഹിറ്റുകളും 1987ല്‍ തുടര്‍ച്ചയായി ഏഴ് ഹിറ്റുകളും ഒമ്പത് വിജയ ചിത്രങ്ങളും നല്‍കി. ഇത് ഹിന്ദി സിനിമാ ചരിത്രത്തില്‍ എക്കാലത്തേയും റെക്കോര്‍ഡാണ്.
അന്‍ഖേന്‍, ശിക്കാര്‍, ആയാ സാവന്‍ ഝൂം കെ, ജീവന്‍ മൃത്യു, മേരാ ഗാവ് മേരാ ദേശ്, സീതാ ഔര്‍ ഗീത, രാജാ ജാനി, ജുഗ്‌നു, യാദോന്‍ കി ബാരാത്, ദോസ്ത്, ഛാസ്, പ്രതിഗ്ഗ്, ഗുലാമി, ഹുകുമത്, ആഗ് ഹി ആഗ്, എലാന്‍-ഇ-ജംഗ്, തഹല്‍ക്ക, അന്‍പദ്, ബന്ദിനി, ഹഖീഖത്ത്, അനുപമ, മംമ്ത, മജ്ലി ദീദി, സത്യകം, നയാ സമന, സമാധി, ദോ ദിശയെന്‍, ഹത്യാര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ സിനിമകളാണ്.
1990-കളുടെ അവസാനം മുതല്‍ വിജയകരവും പ്രശംസനീയവുമായ നിരവധി ക്യാരക്ടര്‍ റോളുകളില്‍ ധര്‍മേന്ദ്ര എത്തി. 1997ല്‍ ബോളിവുഡിന് നല്‍കിയ സംഭാവനകള്‍ക്ക് ഫിലിംഫെയര്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും അദ്ദേഹത്തെ തേടി എത്തിയിരുന്നു.
2012ല്‍ ഇന്ത്യയിലെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. മുന്‍ എംപി കൂടിയാണ് ധര്‍മേന്ദ്ര. 1954ല്‍ ആയിരുന്നു ആദ്യ ഭാര്യയായ പ്രകാശ് കൗറുമായുള്ള വിവാഹം. പിന്നീട് നടി ഹേമമാലിനിയെ വിവാഹം കഴിച്ചു. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ എന്നിവരാണ് മക്കള്‍. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ പ്രധാന വേഷത്തില്‍ എത്തുന്ന ഇക്കിസയിലാണ് ധര്‍മേന്ദ്ര ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: