Breaking NewsCrimeIndiaLead News

ഭീകരപ്രവര്‍ത്തനത്തിനും ബലാത്സംഗക്കേസിലും അറസ്റ്റിലായവര്‍ക്ക് ജയിലില്‍ സുഖവാസം ; പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ഐഎസ്‌ഐഎസ് തീവ്രവാദിയും ബലാത്സംഗക്കേസ് പ്രതിയും മൊബൈലും ഉപയോഗിക്കുന്നു ടെലിവിഷനും കാണുന്നു

ബംഗലുരു: ബംഗളൂരു ജയിലില്‍ തീവ്രവാദപ്രവര്‍ത്തനത്തിനും ബലാത്സംഗ കുറ്റത്തിനും ജയിയിലായവര്‍ക്ക് വിഐപി പരിഗണനയെന്ന് റിപ്പോര്‍ട്ട്. ഐഎസ്‌ഐഎസ് റിക്രൂട്ടര്‍, ബലാത്സംഗക്കേസ് പ്രതി എന്നിവര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും ടെലിവിഷന്‍ കാണുന്നതായുമാണ് വിവരം. ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാ വീഴ്ചയും തടവുകാര്‍ക്ക് പ്രത്യേക പരിഗണനയും നല്‍കുന്നെന്ന ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.

കുപ്രസിദ്ധ തടവുകാര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുകയും ടെലിവിഷന്‍ കാണുകയും ചെയ്യുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നതോടെയാണ് ഈ ആരോപണങ്ങള്‍ ശക്തമായത്. ഒരു വീഡിയോ ക്ലിപ്പില്‍, ഐഎസ്‌ഐഎസ്് റിക്രൂട്ടറെന്ന് ആരോപിക്കപ്പെടുന്ന സുഹൈബ് ഹമീദ് ഷക്കീല്‍ മന്ന ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിക്കുന്നത് കാണാം. മന്ന ഫോണില്‍ സ്‌ക്രോള്‍ ചെയ്യുന്നതും, പിന്നില്‍ ടിവിയോ റേഡിയോയോ പ്രവര്‍ത്തിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അദ്ദേഹം ആരോടോ സംസാരിക്കുന്നതും ചായ ആസ്വദിക്കുന്നതും വീഡിയോയിലുണ്ട്.

Signature-ad

എന്‍ഐഎ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, സുഹൈബ് മന്ന മറ്റ് ഗൂഢാലോചനക്കാരുമായി ചേര്‍ന്ന് പണം സമാഹരിക്കുകയും, ഖുറാന്‍ സര്‍ക്കിള്‍ ഗ്രൂപ്പ് വഴി മുസ്ലീം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുകയും അവരെ തുര്‍ക്കി വഴി കടകടല്‍ ചേരുന്നതിനായി സിറിയയിലേക്ക് നിയമവിരുദ്ധമായി അയക്കുകയും ചെയ്തു. മറ്റൊരു ക്ലിപ്പില്‍, 1996 മുതല്‍ 2022 വരെ 20 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും 18 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസുകളില്‍ പ്രതിയായ ഉമേഷ് റെഡ്ഡി, ജയിലിനുള്ളില്‍ രണ്ട് ആന്‍ഡ്രോയിഡ് ഫോണുകളും ഒരു കീപാഡ് മൊബൈലും ഉപയോഗിക്കുന്നത് കാണാം.

ജയില്‍ ജീവനക്കാര്‍ക്ക് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നും ആരോപിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ബാരക്കില്‍ ഒരു ടിവി സെറ്റും കാണാവുന്നതാണ്. റെഡ്ഡിയുടെ വധശിക്ഷ 2022-ല്‍ സുപ്രീം കോടതി ഇളവ് ചെയ്യുകയും 30 വര്‍ഷത്തെ തടവായി കുറയ്ക്കുകയും ചെയ്തിരുന്നു. തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് അവകാശപ്പെട്ട് അദ്ദേഹം ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, വൈദ്യപരിശോധനകളില്‍ ഇയാള്‍ക്ക് മാനസികമായി പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളായ രമ്യ റാവുവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ തരുണ്‍ രാജുവിന്റെയും ചിത്രങ്ങളും പുറത്തുവന്നു. ഇയാള്‍ ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിക്കുന്നതും ഭക്ഷണം പാചകം ചെയ്യുന്നതും ചിത്രങ്ങളിലുണ്ട്. ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നല്‍കി. പ്രിസണ്‍സ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സിന്റെ നിര്‍ദ്ദേശപ്രകാരം എഡിജിപി (പ്രിസണ്‍സ്) പി.വി. ആനന്ദ് റെഡ്ഡി പരപ്പന അഗ്രഹാര ജയില്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി.

പുറത്തുവന്ന ദൃശ്യങ്ങള്‍ 2023-ലെയും 2025-ലെയും ആണെന്നാണ് പ്രാഥമിക നിഗമനം. ഉയര്‍ന്ന സുരക്ഷാ ജയിലില്‍ എങ്ങനെ മൊബൈല്‍ ഫോണുകള്‍ എത്തി, ആരാണ് അവ നല്‍കിയത്, വീഡിയോകള്‍ എപ്പോഴാണ് റെക്കോര്‍ഡ് ചെയ്തത്, ആരാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: