Breaking NewsKeralaLead Newspolitics

മന്ത്രിമാരോട് പോലും പറയാതെ വിദ്യാഭ്യാസ സെക്രട്ടറിയെ വിട്ട് ഒപ്പിടുവിച്ചു ; സര്‍ക്കാരിന് ഘടകകക്ഷികളേക്കാള്‍ പ്രധാനം ബിജെപി ; നാണംകെട്ട് മുന്നണിയില്‍ തുടരണോ എന്ന് സിപിഐ തീരുമാനിക്കട്ടെ

കൊച്ചി: നാണം കെട്ട് ഇടത് മുന്നണിയില്‍ തുടരനോ എന്ന കാര്യം സിപിഐ തീരുമാനിക്കട്ടെയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. സിപിഐ യെ മുന്നണിയിലേക്ക് ക്ഷണിക്കുന്നില്ലെങ്കിലും അവര്‍ക്ക് അങ്ങിനെയൊരു തീരുമാനം ഉണ്ടായാല്‍ ആലോചിക്കുമെന്നും പറഞ്ഞു. ഘടകകക്ഷി മന്ത്രിമാരോട് പോലും പറയാതെ നേരെ വിദ്യാഭ്യാസ സെക്രട്ടറി ചെന്ന് പിഎംശ്രീ പദ്ധതിയില്‍ ഒപ്പിടുകയായിരുന്നു. ഈ നാണക്കേട് സഹിച്ച് മുന്നണിയില്‍ തുടരണമോ എന്ന് സിപിഐ തീരുമാനിക്കട്ടെയെന്നും പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാകുന്നതല്ല പ്രശ്‌നം. തങ്ങളുടെ അജണ്ടകള്‍ അംഗീകരിച്ചാലേ പണം തരൂവെന്ന കേന്ദ്ര ഭീഷണിക്ക് സംസ്ഥാനം വഴങ്ങുന്നതും നിരുപാധികം ഒപ്പുവെക്കുന്നതുമാണെന്നും പറഞ്ഞു. ആരും അറിയാതെ വിദ്യാഭ്യാസ സെക്രട്ടറിയെ ഡല്‍ഹിയില്‍ അയച്ചാണ് സിപിഐഎം പിഎം ശ്രീയില്‍ ഒപ്പുവെപ്പിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണ്. സിപിഐയെക്കാള്‍ വലുത് സര്‍ക്കാരിന് ബിജെപിയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Signature-ad

മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പോയി കണ്ടതിന് ശേഷമാണ് സിപിഐഎം നയത്തില്‍ വെള്ളം ചേര്‍ത്തതും അഭിപ്രായത്തില്‍ മലക്കം മറിഞ്ഞതും. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കാന്‍ മാത്രം എന്ത് രാഷ്ട്രീയ സമ്മര്‍ദമാണ് കേന്ദ്രത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് മേലുണ്ടായതെന്ന് വ്യക്തമാക്കണം. ഉറച്ച നിലപാടില്‍നിന്ന് അവര്‍ മലക്കംമറിഞ്ഞത് എന്ത് സമ്മര്‍ദത്തിലാണെന്ന് പറയണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

എല്‍ഡിഎഫിലെ സുപ്രധാന ഘടകകക്ഷിയായ സിപിഐയുടെ അഭിപ്രായങ്ങളെ സിപിഐഎം കാറ്റില്‍ പറത്തി. ഒരു ഘടകകക്ഷിയിലെ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി അംഗങ്ങളും മന്ത്രിമാരും എതിര്‍ത്തിട്ടും എന്ത് സിപിഐ, ഏത് സിപിഐ എന്നാണ് എം വി ഗോവിന്ദന്‍ ചോദിക്കുന്നത്. സിപിഐയുടെ മന്ത്രിസഭാ അംഗങ്ങള്‍ പോലും അറിയാതെയാണ് തീരുമാനിച്ചതെന്നും സതീശന്‍ ആരോപിച്ചു.

ഏത് സിപിഐ എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി ചോദിക്കുന്നത്. അപമാനവും നാണക്കേടും സഹിച്ച് അവിടെ തുടരണമോ എന്നത് സിപിഐയാണ് ആലോചിക്കേണ്ടത്. രാഷ്ട്രീയ തീരുമാനം എടുക്കേണ്ടത് സിപിഐയാണെന്നും പറഞ്ഞു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടതിന് ശേഷമാണ് സിപിഐഎം നയത്തില്‍ വെള്ളം ചേര്‍ത്തതും അഭിപ്രായത്തില്‍ മലക്കം മറിഞ്ഞതെന്നും പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: