Breaking NewsLead NewsWorld

നേപ്പാളിന്റെ ഭരണപ്രതിസന്ധിക്ക് അയവ്, മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കി കാവല്‍ സര്‍ക്കാരിന്റെ തലപ്പത്ത് സത്യപ്രതിജ്ഞ ചെയ്തു ; നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് അവര്‍ ; നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രി

കാഠ്മണ്ഡു: മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കി വെള്ളിയാഴ്ച നേപ്പാളിലെ ഒരു കാവല്‍ സര്‍ക്കാരിന്റെ തലപ്പത്ത് സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് അവര്‍. യുവാക്കളുടെ നേതൃത്വത്തിലുള്ള ജെന്‍ സീ ഗ്രൂപ്പാണ് പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കാര്‍ക്കിയുടെ പേര് നിര്‍ദ്ദേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ നേപ്പാളിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിട്ടാണ് കാര്‍ക്കി മാറിയിരിക്കുന്നത്.

കാവല്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ കക്ഷികളുമായി ചര്‍ച്ചകള്‍ നടന്നിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജെന്‍ സീ ഗ്രൂപ്പിന്റെ പ്രതിനിധികള്‍, സൈനിക മേധാവി, പ്രസിഡന്റ് രാംചന്ദ്ര പൗഡല്‍ എന്നിവരുമായാണ് ചര്‍ച്ചകള്‍ നടന്നത്. 35 വയസ്സുകാരനായ റാപ്പറായ രാഷ്ട്രീയക്കാരനായ കാഠ്മണ്ഡു മേയര്‍ ബലേന്ദ്ര ഷാ ‘ബാലന്‍’, വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടതിലൂടെ പ്രശസ്തനായ നേപ്പാള്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ മുന്‍ തലവന്‍ കുല്‍മാന്‍ ഘിസിങ് (54) എന്നിവരുടെ പേരുകളും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്തിരുന്നു.

Signature-ad

സോഷ്യല്‍ മീഡിയ നിരോധനത്തിനും അഴിമതിക്കുമെതിരെ ‘ജെന്‍ സീ’ പ്രതിഷേധക്കാര്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ രാജ്യവ്യാപകമായി വ്യാപിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഒലി സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം ആരംഭിച്ചത്. ഒലിയുടെ രാജിക്ക് ശേഷവും സോഷ്യല്‍ മീഡിയ നിരോധനം പിന്‍വലിച്ചിട്ടും പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധക്കാര്‍ പാര്‍ലമെന്റ്, പ്രസിഡന്റിന്റെ ഓഫീസ്, പ്രധാനമന്ത്രിയുടെ വസതി, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍, മുതിര്‍ന്ന നേതാക്കളുടെ വീടുകള്‍ എന്നിവയ്ക്ക് തീയിട്ടു.

നേപ്പാളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ 51 പേര്‍ കൊല്ലപ്പെട്ടു. നേപ്പാളില്‍ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട ‘ജെന്‍ സീ’ പ്രക്ഷോഭങ്ങളില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 51 പേര്‍ കൊല്ലപ്പെട്ടതായി പോലീസ് വെള്ളിയാഴ്ച അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യക്കാരനും, മൂന്ന് പോലീസുകാരും, മറ്റ് നേപ്പാള്‍ പൗരന്മാരും ഉള്‍പ്പെടുന്നുവെന്ന് നേപ്പാള്‍ പോലീസിന്റെ സഹ-വക്താവ് കൂടിയായ സീനിയര്‍ പോലീസ് സൂപ്രണ്ട് രമേഷ് താപ്പ പറഞ്ഞു. ദി കാഠ്മണ്ഡു പോസ്റ്റ് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ഹോസ്പിറ്റലില്‍ 36 മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 17 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച ജെന്‍ സീ പ്രക്ഷോഭകര്‍ നടത്തിയ പ്രകടനത്തിനിടെ കാഠ്മണ്ഡുവിലെ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം പോലീസ് വെടിവെച്ചതില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Back to top button
error: