Breaking NewsIndiaLead NewsNEWS

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്ക് മിസൈലുകളും ഡ്രോണുകളും അടിച്ച് ‘തൂഫാനാക്കി’; യു.എസ് ഭീഷണി അവഗണിച്ച് റഷ്യയില്‍നിന്ന് കൂടുതല്‍ എസ്-400 സംവിധാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ; ചൈനീസ് അതിര്‍ത്തിയില്‍ രണ്ടെണ്ണം കൂടി വിന്യസിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് റഷ്യയില്‍നിന്ന് കൂടുതല്‍ എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാന്‍ തയ്യാറെടുത്ത് ഇന്ത്യ. ഇതിനായുള്ള ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആരംഭിച്ചതായി റഷ്യ സ്ഥിരീകരിച്ചു. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ‘ടാസ്’ ആണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളേ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ റഷ്യന്‍ നിര്‍മിത എസ്-400 സംവിധാനം ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങുന്നതിനേപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി റഷ്യന്‍ ഫെഡറല്‍ സര്‍വീസ് ഫോര്‍ മിലിട്ടറി – ടെക്നിക്കല്‍ കോര്‍പ്പറേഷന്‍ മേധാവി ദിമിത്രി ഷുഗയേവ് വ്യക്തമാക്കി. എന്നാല്‍, എത്ര എസ്-400 സംവിധാനങ്ങളാകും വാങ്ങുക എന്നതിനേപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല. കുറഞ്ഞത് രണ്ട് എസ്-400 സംവിധാനങ്ങള്‍ കൂടി ഇന്ത്യ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Signature-ad

ഇന്ത്യ- ചൈന, ഇന്ത്യ- പാക് അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുകയാണ് നിലവില്‍ ഇന്ത്യയുടെ പക്കലുള്ള എസ്-400 സംവിധാനങ്ങള്‍. രണ്ടെണ്ണം ചൈനിസ് അതിര്‍ത്തിയോട് ചേര്‍ന്നും ഒരെണ്ണം പാകിസ്തനില്‍നിന്നുള്ള ആക്രമണങ്ങളെ നേരിടുന്നതിനും വേണ്ടിയാണ് വിന്യസിച്ചിരിക്കുന്നത്. പുതിയതായി വാങ്ങുന്നുണ്ടെങ്കില്‍ ചൈനിസ് അതിര്‍ത്തിയില്‍ രണ്ടെണ്ണം കൂടി വിന്യസിച്ചേക്കും.

2018-ല്‍ അഞ്ച് എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാന്‍ റഷ്യയുമായി ഇന്ത്യ കരാറൊപ്പിട്ടിരുന്നു. 550 കോടി ഡോളറിന്റെ ( ഏകദേശം 48,426 കോടി രൂപ) ഇടപാടിനാണ് അന്ന് ഒപ്പുവെച്ചത്. കരാര്‍ പ്രകാരം ഇനി രണ്ട് എസ്-400 യൂണിറ്റുകള്‍ കൂടി ഇന്ത്യയ്ക്ക് റഷ്യ കൈമാറേണ്ടതുണ്ട്. യുക്രൈനുമായുള്ള യുദ്ധത്തെ തുടര്‍ന്ന് ഇത് വൈകുന്നുണ്ട്. 2027-ഓടെ ശേഷിക്കുന്ന എസ്-400 സംവിധാനങ്ങള്‍ ഇന്ത്യയ്ക്ക് റഷ്യ കൈമാറിയേക്കും.

ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാകിസ്താന്റെ അവാക്സ് വിമാനത്തെ 300 കിലോമീറ്റര്‍ ദൂരെനിന്ന് എസ്-400 സംവിധാനം വെടിവെച്ചിട്ടിരുന്നു. ഇന്ത്യ വാങ്ങിയ എസ്-400 സംവിധാനങ്ങള്‍ക്ക് സുദര്‍ശന്‍ ചക്ര എന്നാണ് നല്‍കിയിരിക്കുന്ന പേര്.

റഷ്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതിനെതിരെ ഇന്ത്യയ്ക്കെതിരെ യുഎസ് രംഗത്ത് വന്നിരുന്നു. അത് വകവയ്ക്കാതെയാണ് ഇന്ത്യയുടെ നീക്കം. നിലവില്‍ ഇന്ത്യയുടെ ആയുധശേഖരത്തില്‍ ഉള്ളവയില്‍ അധികവും റഷ്യന്‍ സാങ്കേതിക വിദ്യകളാണ്. ഫ്രാന്‍സ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളാണ് റഷ്യ കഴിഞ്ഞാല്‍ ഇന്ത്യ ആയുധങ്ങള്‍ക്കായി ആശ്രയിക്കുന്ന മറ്റ് രാജ്യങ്ങള്‍. എന്നാല്‍, ഇന്ത്യയുടെ ആയുധ ഇറക്കുമതി മുന്‍കാലങ്ങളെ അപേക്ഷിച്ച് 36 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

 

Back to top button
error: