Breaking NewsIndiaLead NewsNEWS

‘ഇന്‍ഡ്യ’യുടെ തലവര മാറുന്നു? ശക്തിപ്രകടനമാകാന്‍ ‘വോട്ടര്‍ അധികാര്‍ യാത്ര’ സമാപനം; ലക്ഷങ്ങള്‍ അണിനിരക്കും

പട്ന: ബിഹാറിനെ ഇളക്കിമറിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് പട്നയില്‍ സമാപിക്കും. ഇന്‍ഡ്യ സഖ്യത്തിന്റെ ശക്തിപ്രകടനമായി സമാപന ചടങ്ങ് മാറും. പത്ത് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് വിവരം. രാവിലെ 11ന് പട്നയിലെ ഗാന്ധി മൈതാനിയില്‍ നിന്നും അംബേദ്കര്‍ പാര്‍ക്കിലേക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പദയാത്ര ആരംഭിക്കും. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങി ഇന്‍ഡ്യ സഖ്യകക്ഷികളിലെ പ്രധാന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

ഓഗസ്റ്റ് 17ന് ബിഹാറിലെ സസാറാമില്‍ നിന്നും ആരംഭിച്ച യാത്ര, ബിഹാറിലെ 20 ജില്ലകളിലൂടെ കടന്നുപോയി 1300 ലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് പട്നയില്‍ എത്തുന്നത്. വോട്ട് കൊള്ളക്കെതിരെയാണ് രാഹുലിന്റെ നേതൃത്വത്തില്‍ വോട്ടര്‍ അധികാര്‍ യാത്ര സംഘടിപ്പിച്ചത്. ഇന്‍ഡ്യാ സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ ഉദ്ഘാടന ചടങ്ങില്‍ എത്തിയിരുന്നു. ആര്‍ജെഡി നേതാക്കളായ ലാലു പ്രസാദ് യാദവ്, തേജ്വസി യാദവ് എന്നിവരും വേദിയിലെ സാന്നിധ്യമായി. ലാലു പ്രസാദിനെ ആശ്ലേഷിച്ചാണ് നേതാക്കള്‍ സ്വീകരിച്ചത്. യാത്രയില്‍ പ്രിയങ്കാ ഗാന്ധി എംപി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയ നേതാക്കള്‍ രാഹുലിനെ അനുഗമിച്ചിരുന്നു.

Signature-ad

ഈ വര്‍ഷം അവസാനമാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന യാത്ര ഇന്‍ഡ്യാ സഖ്യത്തിന് തെരഞ്ഞെടുപ്പില്‍ ഗുണം നല്‍കുമെന്നാണ് വിലയിരുത്തല്‍.

Back to top button
error: