Breaking NewsKeralaLead NewsNEWSNewsthen Specialpolitics

പാലിയേക്കര ടോള്‍: സംസ്ഥാന സര്‍ക്കാര്‍ തടസ ഹര്‍ജി നല്‍കാതിരുന്നത് കരാറുകാരെ സംരക്ഷിക്കാന്‍; ദുരൂഹതയെന്ന് അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്; വിധി സമ്പാദിക്കാന്‍ സ്വന്തം പോക്കറ്റില്‍നിന്ന് ചെലവിട്ടത് പതിനായിരക്കണക്കിന് രൂപ; നിശ്ചയദാര്‍ഢ്യത്തിനു കൈയടിക്കാം

കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിന്റെ വര്‍ഷങ്ങളുടെ നിയമ പോരാട്ടമാണ് ആദ്യം ഹൈക്കോടതി ഉത്തരവായും പിന്നീട് സുപ്രീം കോടതിയിലെ വിധിയായും രംഗത്തുവന്നത്. സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കിയതും ഷാജിയാണ്. പതിനായിരക്കണക്കിനു രൂപ കൈയില്‍നിന്നു ചെലവിട്ടാണ് നിയമ പോരാട്ടം നടത്തിയതെന്നതും ശ്രദ്ധേയമാണ്.

തൃശൂര്‍ : പാലിയേക്കര ടോള്‍ പിരിവ് ഹൈക്കോടതി നിറുത്തിവെച്ചപ്പോള്‍ ദേശീയപാത അധികൃതരും കരാര്‍ കമ്പനിക്കാരും സുപ്രീം കോടതിയില്‍ പോകുമെന്നറിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ തടസഹര്‍ജി നല്‍കാതിരുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ അഡ്വ. ഷാജി കോടങ്കണ്ടത്ത്. ദേശീയപാത അതോറിറ്റിയെയും കരാര്‍ കമ്പനിയെയും സംരക്ഷിക്കുന്നതിനാണ് മാറി നിന്നതെന്ന് സംശയിക്കുന്നു. ഹര്‍ജിയില്‍ രണ്ട് തവണ സുപ്രീം കോടതി വിശദമായ വാദം കേട്ടതാണ്. അന്ന് വാദം കേള്‍ക്കുന്ന അവസരങ്ങളിലെല്ലാം രൂക്ഷമായ ഗതാഗത കുരുക്കും പി.ഡ്ബ്ള്യു.ഡി റോഡ് വഴി വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതിനെക്കുറിച്ചും വിശദമായി ബോധിപ്പിക്കാവുന്ന അവസരമാണ് നഷ്ടപ്പെടുത്തിയതെന്നും ഷാജി കോടങ്കണ്ടത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷാജിയുടെ ഹര്‍ജിയിലാണ് ടോള്‍ പിരിവ് നിറുത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിന്റെ വര്‍ഷങ്ങളുടെ നിയമ പോരാട്ടമാണ് ആദ്യം ഹൈക്കോടതി ഉത്തരവായും പിന്നീട് സുപ്രീം കോടതിയിലെ വിധിയായും രംഗത്തുവന്നത്. സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കിയതും ഷാജിയാണ്. പതിനായിരക്കണക്കിനു രൂപ കൈയില്‍നിന്നു ചെലവിട്ടാണ് നിയമ പോരാട്ടം നടത്തിയതെന്നതും ശ്രദ്ധേയമാണ്.

Signature-ad

ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനു ടോള്‍ പിരിക്കാനുള്ള കാലാവധി 2026 ല്‍നിന്ന് 2028ലേക്കു നീട്ടി നല്‍കിയതും ന്യായമായ ലാഭമുണ്ടാക്കിയിട്ടും പിരിവു തുടരുന്നതും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടി കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് അഡ്വ. ഗംഗേഷ് മുഖാന്തിരമാണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പാലിയേക്കര ടോളിന്റെ പരിധിയിലുള്ളവര്‍ക്കു സൗജന്യ പാസ് നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരേയാണു ആദ്യം ഷാജി ജെ. കോടങ്കണ്ടത്തും സനീഷ് കുമാര്‍ ജോസഫും രംഗത്തുവന്നത്. ഇക്കാര്യമുന്നയിച്ചു 2019ല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കോടതിയുടെ വാക്കാലുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 2021ല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

2028 വരെ ടോള്‍ പിരിക്കുന്നതു നീട്ടി നല്‍കിയത് റദ്ദാക്കണമെന്നായിരുന്നു പ്രധാന ആവശ്യം. മണ്ണുത്തി-ഇടപ്പള്ളി റോഡ് നിര്‍മാണത്തിന് 312 കോടിയുടെ ടെന്‍ഡറാണു വിളിച്ചത്. നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ 723 കോടി ചെലവായെന്ന കണക്കു പുറത്തുവിട്ടു. ഇതുവരെ 1500 കോടിക്കു മുകളില്‍ പിരിച്ചു. മണ്ണുത്തി മുതല്‍ അങ്കമാലി വരെയാണു ബിഒടി കരാറും അങ്കമാലി മുതല്‍ ഇടപ്പള്ളിവരെ എംഒടി കരാറുമാണു നിലവിലുള്ളത്. ഈ രണ്ടു റീച്ചുകളിലുമായി അമിതമായ ലാഭമാണു കന്പനിക്കു ലഭിച്ചതെന്നും ടോള്‍ നിര്‍ത്തണമെന്നതുമായിരുന്നു രണ്ടാമത്തെ ആവശ്യം.

ഇതില്‍ വാദം തുടരുന്‌പോഴാണ് അടിപ്പാതകളുടെ നിര്‍മാണം ആരംഭിച്ചത്. മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കാതെയാണ് അടിപ്പാതകള്‍ നിര്‍മിക്കുന്നതെന്നും ഗതാഗതക്കുരുക്കു തുടരുന്ന സാഹചര്യത്തില്‍ ടോള്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ഉപഹര്‍ജി നല്‍കി. ഈ ഹര്‍ജി പരിഗണിച്ചാണു നാലാഴ്ചത്തേക്കു ടോള്‍ പിരിവു നിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

റോഡ് നിര്‍മാണത്തില്‍ ദേശീയപാത അഥോറിട്ടിയുടെ ഭാഗത്തുനിന്നു ഗുരുതരമായ പിഴവുണ്ടായെന്നും ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുന്‌പോള്‍ ഗതാഗതം സുഗമമാക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്നും പ്രശ്‌നം പരിഹരിക്കുന്നതില്‍ അഥോറിട്ടിക്കു വീഴ്ച പറ്റിയെന്നും ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.

പാലിയേക്കര ടോള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കിയ വിധിക്കെതിരെയുള്ള എന്‍ എച്ച് എ ഐ നല്‍കിയ അപ്പീല്‍ തള്ളിയ ബഹു സുപ്രീം കോടതി വിധി ചരിത്ര വിധിയാണെന്നും അത് ജനങ്ങളോടോപ്പമുള്ള വിധിയാണെന്നും ഡിസിസി പ്രസിഡന്റ് അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു. ഹൈക്കോടതിലെ ഹര്‍ജിക്കാരന്‍ എന്ന നിലയില്‍ വിധിയില്‍ അതിയായി സന്തോഷിക്കുന്നു. ഞങ്ങള്‍ ഉന്നയിച്ച ഓരോ കാര്യങ്ങളും ശരിവെക്കുന്ന വിധിയാണ് പരമോന്നത കോടതിയില്‍ നിന്നുണ്ടായതെന്നത് ഇനിയും കരാര്‍ കമ്പനിയുടെ ലംഘനത്തിനെതിരെ പോരാ ടാന്‍ ഊര്‍ജ്ജം നല്‍കുന്നു. നാലാഴ്ച്ച കഴിയുമ്പോള്‍ ബഹു ഹൈകോടതി കേസ് എടുക്കുമ്പോള്‍ ജനങ്ങള്‍ക്കുവേണ്ടി നില്‍ക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ മൗനം വെടിഞ്ഞ് ഇനിയെങ്കിലും കമ്പനിക്കെതിരെ ശക്തമായനിലപാട് സ്വീകരിക്കണം. ജനങ്ങള്‍ക്ക് സുഗമമായ ഗതാഗതം അനുവദിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

 

 

 

Back to top button
error: