Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ലക്ഷ്യം ഇന്ത്യതന്നെ; ചൈനീസ് മോഡലില്‍ ആര്‍മി റോക്കറ്റ് കമാന്‍ഡ് രൂപീകരിക്കാന്‍ പാകിസ്താന്‍; മിസൈല്‍, വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഏകോപിപ്പിക്കും; വാചകമടി തുടര്‍ന്നാല്‍ പ്രത്യാഘാതമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്‌സതാന്റെ ദീര്‍ഘദൂര മിസൈല്‍ സംവിധാനങ്ങളില്‍ തുളവീണ സാഹചര്യത്തില്‍ പുതിയ സൈനിക വിഭാഗം രൂപീകരിക്കുന്നു. ചൈനയ്ക്കു സമാനമായി ആര്‍മി റോക്കറ്റ് ഫോഴ്‌സ് കമാന്‍ഡ് (എആര്‍എഫ്‌സി) രൂപീകരിക്കാന്‍ തീരുമാനിച്ചെന്നു പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു. പരമ്പരാഗത മിസൈല്‍, റോക്കറ്റ് സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം സേനയെന്നതിനപ്പുറം ബാലിസ്റ്റിക് മിസൈലുകളുടെയും ഹൈപ്പര്‍ സോണിക് പദ്ധതിയുടെയും മേല്‍നോട്ടവും ഈ വിഭാഗത്തിനായിരിക്കും.

‘ഏറ്റവും ആധുനിക സാങ്കേതികവിദ്യകള്‍ കൂട്ടിച്ചേര്‍ത്ത സൈനിക വിഭാഗമായിരിക്കും’ ഇതെന്നാണു പാക് പ്രധാനമന്ത്രി വ്യക്തമാക്കിയത്. പാക് സൈന്യത്തിന്റെ കരുത്തുകൂട്ടുന്നതായിരിക്കും പുതിയ സേനാവിഭാഗമെന്നും ഷെരീഫ് പറഞ്ഞു. നേരത്തേ, സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു നടത്തിയ പരേഡില്‍ ഫത്ത 5 അടക്കമുള്ളവ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ തൊട്ടുമുമ്പിലുള്ള മിസൈലുകള്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായുണ്ടായ യുദ്ധത്തില്‍ ഇന്ത്യക്കെതിരേ ഉപയോഗിച്ചിരുന്നു. മിസൈല്‍ സംവിധാനം ഇന്ത്യയെ ഉദ്ദേശിച്ചാണ് രൂപീകരിക്കുന്നതെന്നു സൈനിക ഉദ്യേഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

വ്യോമ പ്രതിരോധം വര്‍ധിപ്പിക്കുന്നതിനൊപ്പം മിസൈല്‍ സംവിധാനങ്ങളിലും പാകിസ്താന്‍ ശ്രദ്ധയൂന്നുന്ന വിവരം അറിയാമെന്ന് ഇന്ത്യന്‍ സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥനും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഫത്തയടക്കമുള്ള മിസൈല്‍ സംവിധാനങ്ങളൊന്നും അവര്‍ പറയുന്നതുപോലെ അപകടകാരികളല്ലെന്നും ഇന്ത്യക്കെതിരേ പ്രയോഗിച്ച മിസൈലുകളെല്ലാം തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യക്കു മിസൈലുകള്‍ വളരെപ്പെട്ടെന്നു വിന്യസിക്കാനും സ്ഥലം മാറ്റി ഉപയോഗിക്കാനും കഴിഞ്ഞിരുന്നു. ഇതിനു സമാനമായ സംവിധാനമാണു പാകിസ്താനും ലക്ഷ്യമിടുന്നത്. ആണവായുധങ്ങളൊന്നും പുതിയ സൈനിക വിഭാഗത്തിനു കീഴില്‍ വരാന്‍ സാധ്യതയില്ല. അവ സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡിനു കീഴില്‍തന്നെ തുടരുമെന്നാണു കരുതുന്നതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ചൈനയുടെ റോക്കറ്റ് സേനയെ എതിര്‍ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും റോക്കറ്റ് ഫോഴ്‌സ് രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ഷി ജിന്‍പിങ്ങിന്റെ സൈനിക പദ്ധതിയുടെ ഭാഗമായി ചൈന 2015ല്‍ ആണു റോക്കറ്റ് ഫോഴ്‌സ് രൂപീകരിച്ചത്.

അതേസമയം, തുടര്‍ച്ചയായി ആവര്‍ത്തിക്കുന്ന ഭീഷണികള്‍ക്കെതിരേ ഇന്ത്യ ശക്തമായ ഭാഷയില്‍ രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യക്കെതിരായ അനാവശ്യ വാചകമടി പാക്കിസ്താന്‍ നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അടുത്തിടെ ലഭിച്ചത് പോലെ മുറിവേല്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. സ്വന്തം തോല്‍വി മറയ്ക്കാനാണ് പാകിസ്താന്‍ കരസേന മേധാവി അസിം മുനീര്‍ വീരവാദം മുഴക്കുന്നതെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാല്‍ പറഞ്ഞു. പാകിസ്താന്റെ ഏത് അതിസാഹസത്തിനും കടുത്ത തിരിച്ചടി നല്‍കുമെന്നും രണ്‍ധീര്‍ ജയ്‌സ്വാല്‍ വ്യക്തമാക്കി.

പാകിസ്താന്‍ തകര്‍ന്നാല്‍ പകുതി ഭൂമിയെയും ഒപ്പം കൊണ്ടുപോകുമെന്നും ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നും ഇന്ത്യ സിന്ധു നദീജല കരാര്‍ ലംഘിച്ച് ഡാം നിര്‍മ്മിച്ചാല്‍ ബോംബിട്ട് തകര്‍ക്കുമെന്നുമായിരുന്നു പാക് കരസേന മേധാവി അസിം മുനീറിന്റെ പ്രകോപന പ്രസ്താവന. അസിം മുനീറിന്റെ ഈ വീരവാദത്തിനാണ് വിദേശകാര്യമന്ത്രാലയം ശക്തമായ മറുപടി നല്‍കിയത്. അടുത്തിടെ കിട്ടിയതുപോലത്തെ മുറിവ് ഏല്‍ക്കുന്ന നീക്കങ്ങള്‍ വേണ്ടെന്നും ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നല്‍കി.

സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചതില്‍ അന്താരാഷ്ട്ര തര്‍ക്ക പരിഹാര കോടതി ഇടപെടുന്നത് അംഗീകരിക്കുന്നില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കുന്നത് വരെ കരാര്‍ റദ്ദാക്കിയതില്‍ തല്‍സ്ഥിതി തുടരും. അമേരിക്കയുമായുള്ള ബന്ധം മാറ്റമില്ലാതെ മുന്നോട്ടു കൊണ്ടുപോകുമെന്നും ഇന്ത്യ -അമേരിക്ക സംയുക്ത സൈനിക അഭ്യാസം അലാസ്‌കയില്‍ ഈ മാസം നടക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി.

പരസ്പര സഹകരണത്തിന്റെയും താത്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധം തുടരുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ മേഖലയിലെ പങ്കാളിത്തം നയതന്ത്ര ബന്ധത്തിലെ നെടുംതൂണാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ആഗസ്റ്റ് പകുതിയോടെ യുഎസിന്റെ പ്രതിരോധ നയരൂപീകരണ സംഘം ദില്ലിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം അവസാനമായിരിക്കും അലാസ്‌കയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള 21ാമത് സംയുക്ത സൈനിക അഭ്യാസവും നടക്കുകയെന്നും രണ്‍ധീര്‍ ജയ്‌സ്വാല്‍ വ്യക്തമാക്കി.

അതേസമയം, ചെങ്കോട്ടയില്‍ നാളെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയ പതാകയുമായി സേന ഹെലികോപ്റ്റര്‍ പറക്കും. അതിഥികള്‍ക്കുള്ള ക്ഷണക്കത്തിലും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്ന സ്ഥലത്തും ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയ പുഷ്പാലങ്കാരം ഉണ്ടാകും. pakistan-create-military-force-supervise-missiles-after-india-conflict

 

Back to top button
error: